Monday, February 25, 2008

രാജാവും,പട്ടിയും, ഞാനും

രാജാവ് നാട് നീങ്ങി
മന്ത്രി അന്തരിച്ചു
ബിഷപ്പ് കാലം ചെയ്തു
സന്യാസി സമാധിയായി
മുസലിയാര്‍ മയ്യത്തായി
നേതാവ് മരിച്ചു
പട്ടി ചത്തു..
ഞാന്‍..
ഞാന്‍ മാത്രം...
?

Saturday, February 23, 2008

മനസ്സറിയും മാജിക്ക്

പ്രിയപ്പെട്ട കുട്ടികളേ ഒരു ചെറിയ മാജിക്കിതാ,
നിങ്ങള്‍ ഒരു സംഖ്യ മനസ്സില്‍ കാണുക. ആ സംഖ്യയെ 2 കൊണ്ട് ഗുണിക്കുക (അതായത് നിങ്ങള്‍ ആദ്യം മനസ്സില്‍ കണ്ട സംഖ്യ 100 ആണെന്നിരിക്കട്ടെ 100 നെ രണ്ട് കൊണ്ട് ഗുണിച്ചാല്‍ 200 ആകും). അങ്ങനെ 2 കൊണ്ട് ഗുണിച്ചു കിട്ടുന്ന സംഖ്യയോടൊപ്പം 20 തൂടെ കൂട്ടുക. ഇപ്പോള്‍ നിങ്ങളുടെ മനസ്സിലുള്ള ആകെ സംഖ്യയെ 2 കൊണ്ട് ഹരിക്കുക. അതിനുശേഷം ആദ്യം നിങ്ങള്‍ മനസ്സില്‍ കണ്ട സംഖ്യ കളയുക. ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ ബാക്കി വന്ന സംഖ്യയെത്ര..?

10 അല്ലേ..

എങ്ങനെയുണ്ട് മനസ്സറിയും മാജിക്ക്?

Friday, February 22, 2008

കള്ളന്‍ ചാര്‍ളി

ചാര്‍ളി ഒരു പെരുങ്കള്ളനായിരുന്നു. ഒരിക്കല്‍ ചാര്‍ളി മോഷണ ശ്രമത്തിനിടെ പോലീസിന്റെ കണ്ണില്‍ പെട്ടു. പോലീസ് തന്നെ പിടികൂടുമെന്നറിഞ്ഞപ്പോള്‍ പ്രാണര്‍ക്ഷാര്‍ത്ഥം ചാര്‍ളി ഒരു വ്യദ്ധയുടെ വീട്ടില്‍ ഓടി കയറി. ചാര്‍ളിയെ കണ്ടതും വ്യദ്ധ പേടിച്ച് നിലവിളിക്കുവാന്‍ തുടങ്ങി..

“പോലീസ് എന്റെ പിന്നാലെയുണ്ട്, ദയവായി നിലവിളി കൂട്ടി എന്നെ അവര്‍ക്ക് പിടിച്ചു കൊടുക്കരുത്.. തല്‍ക്കാലം നിങ്ങള്‍ എന്നെ ഇവിടെ എവിടെയെങ്കിലും ഒളിച്ചിരിക്കുവാന് അവസരം തന്നാല്‍ നിങ്ങള്‍ക്ക് രണ്ട് പൊന്‍ നാണയങ്ങള്‍ ഞാന്‍ തരാം…” ചാര്‍ളി വ്യദ്ധയോട് പറഞ്ഞു.

രണ്ട് പൊന്‍ നാണയമെന്ന് കേട്ടപ്പോള്‍ തന്നെ വ്യദ്ധയുടെ പേടിയെല്ലാം പമ്പ കടന്നു. അവര്‍ ചാര്‍ളിക്ക് ഒളിച്ചിരിക്കുവാന്‍ തന്റെ വീട്ടില്‍ ഒരിടം നല്‍കി.. ഈ സമയത്താണ് ചാര്‍ളിയെ പിന്തുടര്‍ന്നു വന്ന പോലീസുകാര്‍ വ്യദ്ധയുടെ വീട്ടിലെത്തിയത്.

“ആ പെരുങ്കള്ളനായ ചാര്‍ളി ഇങ്ങോട്ടെങ്ങാനും വന്നിരുന്നോ..? “പോലീസുകാരിലൊരാള്‍ വ്യദ്ധയോട് ചോദിച്ചു. “ഇല്ല…” വ്യദ്ധ കല്ലുവച്ച നുണ പോലീസുകാരോട് പറഞ്ഞു. “അവനെ പിടികൂടുവാന്‍ നിങ്ങള്‍ ഞങ്ങളെ സഹായിച്ചാല്‍ നിങ്ങള്‍ക്ക് പത്തു പൊന്‍നാണയം ഞങ്ങള്‍ തരാം…"

പത്ത് പൊന്‍നാണയമെന്ന് കേട്ടപ്പോള്‍ വ്യദ്ധയുടെ ഭാവം മാറി. അവര്‍ ചാര്‍ളി ഒളിച്ചിരിക്കുന്ന ഭാഗത്തേക്ക് നോക്കി. ചാര്‍ളിയെ പോലീസുകാര്‍ക്ക് ഒറ്റിക്കൊടുത്താലോ..? വ്യദ്ധ ചിന്തിച്ചു. ചാര്‍ളിയെ ഒറ്റിക്കൊടുത്താല്‍ തനിക്ക് കിട്ടുവാന്‍ പോകുന്നത് പത്ത് പൊന്‍ നാണയങ്ങളാണ്.., ചാര്‍ളിയെ പോലീസുകാരില്‍ നിന്ന് രക്ഷിച്ചാല്‍ വെറും രണ്ട് പൊന്‍നാണയങ്ങള്‍ മാത്രം...’ വ്യദ്ധ ചിന്തിച്ചു. പക്ഷേ ചാര്‍ളിയെ പോലീസുകാര്‍ക്ക് ഒറ്റിക്കൊടുത്താല്‍ വലിയ അപകടവുമാണ്. കാരണം അയാള്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നറങ്ങിയാല്‍ തന്നെ ശരിപ്പെടുത്തുമെന്ന് വ്യദ്ധ ഭയപ്പെട്ടു.

“പറയൂ.. ചാര്‍ളി ഇവിടെ വന്നോ..” പോലീസുകാരന്‍ വ്യദ്ധയോട് ചോദ്യം ആവര്‍ത്തിച്ചു. വ്യദ്ധ പോലീസുകാരോട് എന്തു മറുപടി പറയണമെന്നറിയാതെ കുഴഞ്ഞു. അവര്‍ക്ക് പോലീസുകാരില്‍ നിന്ന് പൊന്‍ നാണയവും വേണം. പക്ഷേ ചാര്‍ളിയെ ഒറ്റിക്കൊടുത്താലുണ്ടാകുന്ന ഭവിഷത്തുകളെ നേരിടുവാനുള്ള ധൈര്യവുമില്ലായിരുന്നു.

“പറയൂ ചാര്‍ളി ഇവിടെയെങ്ങാനും വന്നോ..?” വ്യദ്ധ മറുപടി പറയുവാന്‍ താമസിക്കുന്നത് കണ്ടപ്പോള്‍ പോലീസുകാരന് ദേഷ്യം വന്നു.. “അത്... ചാര്‍ളിയെ ഞാന്‍ കണേടയില്ല..” വ്യദ്ധ ചാര്‍ളി ഒളിച്ചിരിക്കുന്ന ഭാഗത്തേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

സത്യത്തില്‍ തന്റെ വിരല്‍ക്കൊണ്ട് ചാര്‍ളിയെ പോലീസുകാര്‍ക്ക് വ്യദ്ധ കാട്ടി കൊടുക്കുകയായിരുന്നു. പക്ഷേ പോലീസുകാര്‍ അത് ശ്രദ്ധിച്ചതേയില്ല. അവര്‍ വ്യദ്ധയുടെ വീട്ടില്‍ നിന്ന് പോയി. വ്യദ്ധയാകെ നിരാശിതയായി.

പോലീസുകാര്‍ പോയെന്ന് മനസ്സിലാക്കിയ ചാര്‍ളി വ്യദ്ധയോട് യാത്ര പോലും ചോദിക്കാതെ അവിടെ നിന്നും പോകാനൊരുങ്ങി… “ചാര്‍ളി നിങ്ങളെ പോലീസുകാരില്‍ നിന്ന് രക്ഷിച്ചതിന് എനിക്കുള്ള പ്രതിഫലമെവിടെ…?” പെട്ടന്ന് ചാര്‍ളിയുടെ മുന്നിലെത്തിയ വ്യദ്ധ അയാ‍ളോട് ചോദിച്ചു..

“ത്ഫൂ.. പ്രതിഫലം പോലും…” ചാര്‍ളി വ്യദ്ധയുടെ മുഖത്ത് കാറിത്തുപ്പി. “നിങ്ങള്‍ നാവു കൊണ്ട് പോലീസുകാരില്‍ നിന്നെ എന്നെ രക്ഷിച്ചെങ്കിലും നിങ്ങളുടെ വിരലുകൊണ്ട് എന്നെ അവര്‍ക്ക് ചൂണ്ടിക്കൊടുക്കുകയായിരുന്നു. എന്റെ ഭാഗ്യം കൊണ്ട് നിങ്ങളുടെ വ്യത്തികെട്ട ആ പ്രവര്‍ത്തി പോലീസുകാര്‍ ശ്രദ്ധിച്ചില്ല.. വാക്കും, പ്രവര്‍ത്തിയും ഒരുപോലെയായിരിക്കണം തള്ളേ… നിങ്ങള്‍ നിങ്ങളുടെ നാവിനോട് കാട്ടിയ വിശ്വസ്തത, നിങ്ങളുടെ പ്രവത്തിയിലും കാട്ടിയിരുന്നെങ്കില്‍ നിങ്ങളെ ഞാന്‍ പൂവിട്ടു പൂജിക്കുമായിരുന്നു…” അത്രയും പറഞ്ഞുകൊണ്ട് ചാര്‍ളി അവിടെ നിന്നും നടന്നകന്നു. ചാര്‍ളിയുടെ വാക്കുകള്‍ കേട്ട് വ്യദ്ധയുടെ മുഖം ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെയായി…

പ്രിയപ്പെട്ട കുട്ടികളേ, ഈ കഥയില്‍ നിന്ന് മനസ്സിലാക്കേണ്ടത്, നമ്മുടെ വാക്കും പ്രവര്‍ത്തിയും ഒരു പോലെ ആയിരിക്കണമെന്നാണ്. വാക്കൊന്ന് പ്രവര്‍ത്തി മറ്റൊന്ന് എന്ന രീതിയില്‍ ജീവിക്കുന്നവരെ ഒരിക്കലും വിശ്വസിക്കുവാന്‍ പാടില്ല

Thursday, February 21, 2008

ഏറ്റവും വലിയ നിധി

പ്യാരിലാല്‍ വളരെ ധനികനായ ഒരു മനുഷ്യനായിരുന്നു. പക്ഷേ ധാരാളം ധനം കൈയ്യിലുണ്ടായിട്ടും അയാള്‍ക്ക് ജീവിതത്തില്‍ യാതൊരു സന്തോഷവും, സമാധാനവുമില്ലാ‍യിരുന്നു. പ്യാരിലാലിന്റെ അയല്‍ക്കാരനായിരുന്നു കൂലിപ്പണിക്കാരനായ മാധവ്. എല്ലുമുറിയെ പണി ജീവിക്കുന്ന മാധവ് തന്റെ കുടുബത്തോടൊപ്പം സന്തോഷവാനായി ജീവിക്കുന്നത് പ്യാരിലാലിനെ അസൂയപ്പെടുത്തിയിരുന്നു. പാവപ്പെട്ട മാധവ് ഇത്ര സന്തോഷവാനായി എങ്ങനെ ജീവിക്കുന്നു?

ഒരിക്കല്‍ ദിവ്യനായ ഒരു സന്യാസിയോട് കണ്ട് പ്യാരിലാല്‍ ചോദിച്ചു. “മാധവ് താമസിക്കുന്ന കുടിലില്‍ വിലയേറിയ ഒരു നിധി ഒളിഞ്ഞു കിടപ്പുണ്ട്, അതാണ് അയാളുടെ സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും കാരണം” സന്യാസി പ്യാരിലാലിനോട് പറഞ്ഞു. ‘നിധിയോ..?” പ്യാരിലാലിന്റെ കണ്ണു തള്ളിപ്പോയി. എങ്ങനെയെങ്കിലും മാധവിന്റെ കുടിലില്‍ നിന്ന് ആ നിധി കൈക്കലാക്കണമെന്ന് മനസ്സില്‍ തീരുമാനിച്ചുറച്ചാണ് പ്യാരിലാല്‍ സന്യാസിയുടെ അടുക്കല്‍ നിന്നും യാത്രയായത്.

അന്നു തന്നെ പ്യാരിലാല്‍ മാധവിന്റെ അടുക്കലെത്തി. ‘മാധവ്.. നീയും നിന്റെ കുടുംബവും ഈ ചെറിയ കുടിലില്‍ ഇനിയുള്ള കാലം കഴിയേണ്ട. ഈ കുടിലിന്‍ പകരം ഞാന്‍ നിനക്ക് ഒരു വലിയ വീട് തരാം." അറുത്ത് കൈക്ക് ഉപ്പ് തേക്കാത്തവനായ പ്യാരിലാലിന്റെ വാക്കുകള്‍ കേട്ട് പാവപ്പെട്ട മാധവ് അത്ഭുതപ്പെട്ടുപോയി. ഏതായാലും പിന്നീടൊന്നും ചിന്തിക്കാതെ മാധവും കുടുംബവും തങ്ങളുടെ കുടില്‍ വിട്ട് പ്യാരിലാല്‍ നല്‍കിയ വീട്ടിലേക്ക് യാത്രയായി.

അന്നു തന്നെ പ്യാരിലാല്‍ മാധവിന്റെ കുടിലിലെ നിധി തിരയുവാന്‍ തുടങ്ങി. തിരഞ്ഞ് തിരഞ്ഞ് കാണാതെയായപ്പോള്‍ കുടിലിരുന്ന ഭാഗം കുഴിക്കുവാന്‍ തുടങ്ങി. കുഴിച്ച്, കുഴിച്ച് ഒരു കിണറോളം താഴ്ചയില്‍ കുഴിച്ചിട്ടും നിധി കണ്ടെത്തുവാന്‍ പ്യാരിലാലിന്‍ കഴിഞ്ഞില്ല. “മാധവിന്റെ കുടിലില്‍ നിധിയുമില്ല ഒരു പിണ്ണാക്കമില്ല..” കലിപൂണ്ട പ്യാരിലാല്‍ സന്യാസിയുടെ അടുക്കലെത്തി..

“അല്ലയോ സ്നേഹിതാ, മാധവിന്റെ വീട്ടിലെ നിധി അവര് കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണവും, സ്നേഹവും, ദൈവവിശ്വാസവുമാണ്…. സന്തോഷവും, സമാധാനവുമാണ് ജീവിതത്തിലെ എറ്റവും വലിയ നിധി. അതുണ്ടാകണമെങ്കില്‍ പരസ്പര സ്നേഹവും, സഹകരണവും വേണം…” സന്യാസിയുടെ വാക്കുകള്‍ കേട്ട് പ്യാരിലാല്‍ അപമാനഭാരത്തോടെ തലകുലിച്ചു.

പ്രിയപ്പെട്ട കുട്ടികളേ സന്തോഷവും സമാധാനവുമാണ് ജീവിതത്തിലെ വിലമതിക്കാനാവാത്ത നിധി. ഇവ രണ്ടുമില്ലെങ്കില്‍ ജീവിതം നരകതുല്യമാണ്

Wednesday, February 20, 2008

അമ്മൂമ്മയുടെ മീന്‍കറി

ഒരിടത്ത് ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയുമുണ്ടായിരുന്നു. അപ്പൂപ്പന്‍ മഹാദേഷ്യക്കാ‍രനായിരുന്നു. അമ്മൂമ്മ എന്തു ചെയ്താലും അപ്പൂപ്പന്‍ കുറ്റപ്പെടുത്തും. പാവം അമ്മൂമ്മ. അപ്പൂപ്പന്റെ ശകാരമൊക്കെ കേട്ടങ്ങനെ ജീവിച്ചു. ഒരു ദിവസം അപ്പൂപ്പന്‍ ചന്തയില്‍ നല്ല പച്ചമീന്‍ വാങ്ങിക്കൊണ്ടു വന്നു.

“എടീ ഇന്നുച്ചയ്ക്കത്തെ ഊണിന്‍ ഇത് ശരിയാക്കിയെടുക്കണം..” അപ്പൂപ്പന്‍ അമ്മൂമ്മയോടെ പറഞ്ഞു. മീന്‍ കറിവയ്ക്കണോ, അതോ വറുക്കണോ..? അമ്മൂമ്മയ്ക്ക് സംശയം. മീന്‍ കറിവച്ചാല്‍ ഉടനെ അപ്പൂപ്പന്‍ ദേഷ്യത്തോടെ ചോദിക്കും ‘എന്ത്യേ മീന്‍ വറുക്കാതിരുന്നതെന്ന്? എന്നാലൊട്ട് മീന് വറുക്കാമെന്ന് വച്ചാല്‍ അപ്പൂപ്പന്‍ അപ്പോഴും ചോദിക്കും ‘ മീനെന്ത്യേ കറിവയ്ക്കാഞ്ഞതെന്ന്…? എന്തു ചെയ്താലും അപ്പൂപ്പന്‍ അമ്മൂമ്മയെ കുറ്റപ്പെടുത്തുമെന്നതില്‍ യാതൊരു സംശയവുമില്ലായിരുന്നു

.‘കുറെനാളായി അപ്പൂപ്പന്റെ ഇങ്ങനെയുള്ള കുറ്റപ്പെടുത്തലുകള്‍ താന്‍ കേള്‍ക്കുവാന്‍ തുടങ്ങിയിട്ട്. ഇന്നേതായാലും അപ്പൂപ്പനെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം’ അമ്മൂമ്മ അന്നു തീരുമാനിച്ചു. അമ്മൂമ്മയെന്തു ചെയ്തു.? മീനൊക്കെ വെട്ടി കഴുകി വ്യത്തിയാക്കി. എന്നിട്ട് കുറെ മീനെടുത്ത് അമ്മൂമ്മ നല്ല കൊടമ്പുളിയൊക്കെയിട്ട് നല്ല കറിയുണ്ടാക്കി. ബാക്കിയുള്ള മീനെടുത്ത് കുരുമുളകുമൊക്കെ പുരട്ടി നന്നായി വറുക്കുകയും ചെയ്തു.

“ഹായ് നല്ല രുചി..” അമ്മൂമ്മ മീന്‍ കറിയും, മീന്‍ വറുത്തതും രുചിച്ചു നോക്കിയിട്ട് സ്വയം പറഞ്ഞു.ആദ്യം അപ്പൂപ്പന് ചോറിനൊപ്പം മീന്‍ കറി കൊടുക്കാനായിരുന്നു അമ്മൂമ്മയുടെ പരിപാടി.

“നങ്ങ്യേലിയേ, മീനെന്തേ കറി വച്ചത് വറുത്തു കൂടാരുന്ന്യോന്ന് ചോദിക്കുമ്പോള്‍ മീന്‍ വറുത്തതും അപ്പൂപ്പനു കൊടുക്കുക. അങ്ങനെ അപ്പൂപ്പന്റെ വായടപ്പിക്കുക. ഇതായിരുന്നു അമ്മൂമ്മയുടെ ലക്ഷ്യം.

പതിവുപോലെ അപ്പൂപ്പന്‍ കിണ്ടിയിലെ വെള്ളമെടുത്ത് കൈകഴുകി ഉണ്ണാനിരുന്നു. അമ്മൂമ്മ നല്ല തുമ്പപ്പൂപോലുള്ള ചോറും അവിയലും, പരിപ്പും പിന്നെ മീന്‍ കറിയും തൂശനിലയില്‍ വിളമ്പി വച്ചു.

“എടീ നങ്ങ്യേലി, നീയെന്താ കാട്ടിയ്യേ… നിന്നോടാരു പറഞ്ഞു. ഈ നല്ല മീന്‍ കറിവയ്ക്കാന്‍..? നിനക്കിത് വറുത്തു കൂടാരുന്നില്ലേ…” അപ്പൂപ്പന്‍ പതിവുപോലെ അമ്മൂമ്മയുടെ നേര്‍ക്ക് കയര്‍ത്തു. അപ്പൂപ്പനില്‍ നിന്ന് ഇത്തരമൊരു ചോദ്യം പ്രതീക്ഷിച്ചിരുന്ന അമ്മൂമ്മ ഒരു പുഞ്ചിരിയോടെ വേഗം അടുക്കളയിലേക്ക് പോയി വറുത്ത മീനുമായെത്തി.

“ദാ വറുത്ത മീന്‍…” അമ്മൂമ്മയില്‍ നിന്ന് ഇത്തരമൊരു പ്രവര്‍ത്തി പ്രതീക്ഷിക്കാതിരുന്ന അപ്പൂപ്പന്റെ മുഖമാകെ വിളറിപ്പോയി. അപ്പൂപ്പന്‍ വറുത്തമീനിലും, അമ്മൂമ്മയുടെ മുഖത്തും മാറി മാറി നോക്കി. അപ്പൂപ്പന്റെ അപ്പോഴത്തെ മുഖഭാവം കണ്ട അമ്മൂമ്മയ്ക്ക് ചിരിയടക്കുവാന്‍ കഴിഞ്ഞില്ല.

“വിവരം കെട്ടവള്‍.. കണ്ടില്ലേ അവള്‍ കാണിച്ച കൊള്ളരുതായ്മ്മ. കറിവയ്ക്കേണ്ട മീനെടുത്ത് അവള്‍ വറുത്തിരിക്കുന്നു. വറുക്കേണ്ട മീനെടുത്ത് കറിവയ്ക്കുകയും ചെയ്തിരിക്കുന്നു.. അശ്രീകരം…” പെട്ടന്നാണ്‍ അപ്പൂപ്പന് അമ്മൂമ്മയോട് ദേഷ്യപ്പെട്ടത്.അപ്പൂപ്പന്റെ ശകാരം കേട്ട് പാവം നമ്മുടെ അമ്മൂമ്മ തലയ്ക്ക് കൈ കൊടുത്തിരുന്നു പോയി.