Sunday, October 19, 2008

പ്രവാസികളുടെ പ്രവാചകന്‍-9

മോസസ്സും, സഹോദരനായ അഹരോനും ഫറവോന്റെ കൊട്ടാരത്തിലെത്തി.

“പ്രഭോ.. ഞങ്ങള്‍ ദൈവകല്പനപ്രകാരം അങ്ങയെ കാണുവാന്‍ വന്നവരാണ്‍…..“ അഹരോന്‍ തങ്ങളുടെ ആഗമനോദ്ദ്യേശം ഫറവോനെ അറിയിച്ചു. “ഇസ്രയേല്‍ മക്കളുടെ ദൈവമായ യഹോവയ്ക്ക് മരുഭൂമിയില്‍ വച്ച് ഉത്സവം നടത്തേണ്ടതിന്‍ തന്റെ ജനത്തെ വിട്ടയക്കണമെന്ന് യഹോവ താങ്കളോട് കല്പിക്കുന്നു…”

“ആരാണീ യഹോവ…? ഞാന്‍ യഹോവയുടെ വാക്കു കേള്‍ക്കുവാന്‍ അവന്‍ ആരാണ്‍….? എനിക്ക് നിങ്ങള്‍ പറയുന്ന യഹോവയെ അറിയുകയുമില്ല. ജനത്തെയൊട്ട് വിട്ടയക്കുകയുമില്ല…” പെട്ടന്ന് ഫറവോന്‍ ക്ഷുഭിതനായി.

“ഞങ്ങളുടെ ദൈവം ഞങ്ങള്‍ക്ക് പ്രത്യക്ഷനായിരിക്കുന്നു. മരുഭൂമിയില്‍ പോയി ഞങ്ങളുടെ ദൈവത്തിന്‍ യാഗം കഴിച്ചില്ലെങ്കില്‍ അവന്‍ ഞങ്ങളെ കഠിനമായി ശിക്ഷിക്കും…” അഹരോന്റെ വാക്കുകള്‍ ഫറവോന്‍ ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല മോസസ്സിനെയും അഹരോനെയും ഫറവോന്‍ പരിഹസിക്കുകയും ചെയ്തു.

“ങ്ഹും.. മരുഭൂമിയില്‍ ദൈവത്തിന്‍ യാഗം കഴിക്കണം പോലും…“ ഫറവോന്‍ പൊട്ടിച്ചിരിച്ചു. നിങ്ങള്‍ പറയുന്നതു പോലെ ഒരിക്കലും ജനത്തെ ഞാന്‍ വിട്ടയക്കില്ല…. തെറ്റായ ഉപദേശങ്ങള്‍ നല്‍കില്‍ അവരെ വഴി തെറ്റിക്കാനും അവരുടെ ജോലി മിനക്കെടുത്തുവാനും എത്തിയവരാണ്‍ നിങ്ങള്‍… കടന്നു പോകൂ എന്റെ മുന്നില്‍ നിന്ന്…” ഫറവോന്‍ കല്പിച്ചു.

ഫറവോന്‍ ജനത്തെ വിട്ടയക്കില്ലെന്ന് കണ്ട അഹരോനും, മോസസ്സും നിരാശരായി രാജസന്നിധി വിട്ടിറങ്ങി. എന്നാല്‍ ക്ഷുഭിതനായ ഫറവോന്‍ ഇസ്രായേല്‍ ജനങ്ങളെ ഒരു പാഠം പഠിപ്പിക്കുവാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

ഇഷ്ടിക നിര്‍മ്മിക്കുന്ന് ജോലിയായിരുന്നല്ലോ ഈജിപ്തില്‍ ഇസ്രായേല്‍ ജനങ്ങളുടേത്. ഇഷ്ടിക കളങ്ങളില്‍ രാവും, പകലുമെന്നില്ലാതെ എല്ലു മുറിയെ ജോലി ചെയ്തിട്ടും ഫറവോന്‍ നിയോഗിച്ച ഉദ്ദ്യേഗസ്ഥന്മാരില്‍ നിന്ന് അവര്‍ക്ക് അതികഠിനമായ പീഢനങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നു. ഒരോ ദിവസവും ഓരോ യിസ്രായേല്യനും എത്രത്തോളം ഇഷ്ടിക നിര്‍മ്മിക്കണമെന്ന് ഒരു കണക്ക് നിലവിലുണ്ടായിരുന്നു. ആ കണക്ക് തെറ്റിക്കുന്നവര്‍ക്കുള്ള ശിക്ഷ ക്രൂരവുമായിരുന്നു.

സാധാരണയായി ഇഷ്ടിക നിര്‍മ്മിക്കുവാനുള്ള വൈക്കോന്‍ ഫറവോന്‍ നിയോഗിച്ചിരിക്കുന്ന ഉദ്ദ്യോഗസ്ഥര്‍ ഇസ്രായേല്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ മോസസ്സും, അഹരോനും രാജകൊട്ടാരത്തിലെത്തി ജനങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതോടു കൂടി കുപിതനായ ഫറവോന്‍ ഇസ്രായേല്‍ ജനങ്ങള്‍ക്ക് ഇഷ്ടികയുണ്ടാക്കാന്‍ വൈക്കോല്‍ കൊടുക്കരുതെന്ന കല്പന പുറപ്പെടുവിച്ചു.

“അവര്‍ക്ക് മരുഭൂമിയില്‍ പോയി ദൈവത്തിന്‍ യാഗം കഴിക്കണം പോലും. ഒന്നിനെയും വെറുതെ വിടാന്‍ പാടില്ല… ഇനി മുതല്‍ ഇഷ്ടിക നിര്‍മ്മിക്കുവാനുള്ള വൈക്കോല്‍ നാം അവര്‍ക്ക് കൊടുക്കുവാന്‍ പാടില്ല. അവരത് സ്വയമായി എവിടെ നിന്നെങ്കിലും ശേഖരിക്കട്ടെ. എന്നാല്‍ ഇഷ്ടികയുടെ കണക്ക് കുറയാനും പാടില്ല… അഹങ്കാരികളായ അവര്‍ ശരിക്കും കഷ്ടപ്പെടട്ടെ… ആ മടിയന്മാര്‍ ഇതോടു കൂടി ഒരു പഠിക്കുകയും വേണം…” ഫറവോന്‍ തന്റെ ഉദ്ദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഫറവോന്റെ കല്പന കേട്ട് ഇസ്രായേല്‍ ജനം ഞെട്ടിപ്പോയി… എവിടെ നിന്നാണ്‍ ഇഷ്ടിക നിര്‍മ്മിക്കാനുള്ള വൈക്കോല്‍ സംഭരിക്കുക…? അവര്‍ വൈക്കോലിനു വേണ്ടി നെട്ടോട്ടമോടി. കിട്ടിയ വൈക്കോല്‍ കൊണ്ട് പലര്‍ക്കും തങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ഇഷ്ടികയുടെ എണ്ണം പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. അപ്പോള്‍ മേല്‍നൊട്ടക്കാരില്‍ നിന്ന് അവര്‍ക്ക് ചാട്ടവാര്‍ക്കൊണ്ടുള്ള അടി കിട്ടി. അവര്‍ വേദനകൊണ്ട് പുളഞ്ഞു.. അവരുടെ നിലവിളിയും, കരച്ചിലും കേട്ട് ഫറവോന്റെ കിങ്കരന്മാര്‍ ആര്‍ത്തട്ടഹസിച്ചു.

“എല്ലാത്തിനും കാരണം ആ മോസസ്സും അഹരോനുമാണ്‍… എരിതീയില്‍ അവര്‍ എണ്ണയൊഴിക്കുകയാണ്‍ ചെയ്തത്…നമ്മുടെ ജീവതം തുലഞ്ഞു പോയില്ലേ…” ജനങ്ങള്‍ മോസസ്സിനെയും സഹൊദരനായ അഹരോനെയും കുറ്റപ്പെടുത്തുകയും, ശപിക്കുകയും ചെയ്തു.

“പ്രഭോ.. ഈ കഷ്ടതകളില്‍ നിന്ന് അങ്ങ് ഞങ്ങളെ രക്ഷിക്കണം…. ഞങ്ങള്‍ക്ക് വൈക്കോല്‍ തന്നാല്‍ മുമ്പുള്ളതുപോലെ ഞങ്ങള്‍ ഇഷ്ടികയുണ്ടാക്കം…“ ഇസ്രയേല്‍ ജനങ്ങളിലെ പ്രമുഖരായ ചിലര്‍ ഫറവോനെ കണ്ട സങ്കടം ബോധിപ്പിച്ചു. എന്നാല്‍ ഫറവോന്‍ അവരോട് യാതൊരു ദയവും കാട്ടുവാന്‍ ഒരുക്കമായിരുന്നില്ല.

“നിങ്ങള്‍ കുഴി മടിയന്മാരാണ്‍… ഇഷ്ടികയുണ്ടാക്കാന്‍ നിങ്ങള്‍ക്ക് വൈക്കോല്‍ തരുന്ന പ്രശനമില്ല… നിങ്ങള്‍ എവിടെ നിന്നെങ്കിലും വൈക്കോല്‍ ശേഖരിച്ച് ഇഷ്ടികയുണ്ടാക്കണം… എന്നാല്‍ ഇഷ്ടികയുടെ എണ്ണം കുറയുവാനും പാടില്ല….” ഫറവോന്‍ അവരെ അറിയിച്ചു. നിരാശരായ അവര്‍ രാജസന്നിധി വിട്ടിറങ്ങി. വഴിയില്‍ വച്ച് അവര്‍ മോസസ്സിനെയും, അഹരോനെയും കണ്ടു മുട്ടി.

“ഞങ്ങളുടെ ഇപ്പോഴത്തെ ഈ കഷ്ടതകള്‍ക്കെല്ലാം കാരണക്കാര്‍ നിങ്ങളാണ്‍… “ ദേഷ്യമടക്കുവാനാതെ അവര്‍ മോസസ്സിനോടും, അഹരോനോടും കയര്‍ത്തു. “യഹോവയ്ക്ക് യാഗം കഴിക്കുവാന്‍ ജനങ്ങളെ വിട്ടയക്കണമെന്ന് നിങ്ങള്‍ ഫറവോനോട് ആവശ്യപ്പെട്ടതാണ്‍ എല്ലാത്തിനും കാരണം…. നിങ്ങളുടെ വാക്ക് കേട്ട് നിങ്ങളോടോപ്പം നിന്നതാണ്‍ ഞങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റും….” അവര്‍ മോസസ്സിനെയും, അഹരോനെയും കണക്കില്ലാതെ കുറ്റപ്പെടുത്തി. അവരുടെ ചാട്ടുളിപോലുള്ള കുത്തുവാക്കുകള്‍ കേട്ട് മോസസ്സും അഹരോനും തളര്‍ന്നു പോയി.

(തുടരും…)

Tuesday, October 14, 2008

പ്രവാസികളുടെ പ്രവാചകന്‍- 8

ദൈവം മോസസ്സിനെ ധൈര്യപ്പെടുത്തിയിട്ടും, അത്ഭുതപ്രവ്യത്തികള്‍ കാട്ടിയിട്ടും ഈജിപ്തില്‍ വച്ച് തനിക്ക് ജീവഹാനിയുണ്ടാകുമെന്ന ഭയം മോസസ്സിന്റെ മനസ്സിനെ വല്ലാതെ വേട്ടയാടിയിരുന്നു.

“ഞാന്‍ വാക്സാമര്‍ത്ഥ്യമുള്ളവനല്ല…. വിക്കനും… തടിച്ച നാവുള്ളവനുമാകുന്നു. ആയതിനാല്‍ അങ്ങയ്ക്ക് ഇഷ്ടമുള്ള മറ്റാരെയെങ്കിലും ഈജിപ്തിലേക്ക് അയക്കേണമേ..” മോസസ്സ് ദൈവത്തോട് അപേക്ഷിച്ചെങ്കിലും ദൈവം കുപിതനാവുകയാണുണ്ടായത്.

“മനുഷ്യന്‍ വായ കൊടുത്തവന്‍ ആരാണ്‍…? ഊമനെയും, ചെകിടനെയും, കുരുടനെയും, കാഴ്ചയുള്ളവനെയും സ്യഷ്ടിച്ചത് ആരാണ്‍…? ഞാന്‍ തന്നെയല്ലേ…? അതുകൊണ്ട് നീ ഈജിപ്തിലേക്ക് പോവുക…. ഞാന്‍ നിന്റെ നാവോടു കൂടെയിരിക്കും……ഈജിപ്തിലുള്ള നിന്റെ സഹോദരനായ അഹരോന്‍ നിന്നെ സഹായിക്കുവാന്‍ നിന്നോടു കൂടിയുണ്ടാവും……ഞാന്‍ നിന്നോട് പറയുന്നതെല്ലാം നീ അഹരോനോട് പറയണം….. നിനക്കുവേണ്ടി അഹരോന്‍ ജനത്തോട് സംസാരിക്കും… “ ദൈവം മോസസ്സിനോട് കല്പിച്ചു. ദൈവകല്പന ലംഘിക്കുവാന്‍ മോസസ്സിന്‍ കഴിയുമായിരുന്നില്ല.

മിദ്യാന്‍ ദേശത്തെ നീണ്ട നാല്‍പ്പതു വര്‍ഷത്തെ ജീവിതത്തിന്‍ വിരാമമിട്ടുകൊണ്ട് മോസസ്സ് തന്റെ ഭാര്യയോടും മക്കളോടുമൊപ്പം ഈജിപ്തിലേക്ക് യാത്രയായി. ദൈവ നിശ്ചയപ്രകാരം ഈജിപ്തിലുള്ള മോസസ്സിന്റെ സഹോദരനായ അഹരോന്‍ മോസസ്സിനെയും, കുടുംബത്തെയും സ്വീകരിക്കുവാന്‍ കാത്തു നില്‍ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം സഹോദരങ്ങള്‍ തമ്മില്‍ കണ്ടപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം അതിരറ്റതായിരുന്നു. അവര്‍ പരസ്പ്പരം കെട്ടിപ്പുണര്‍ന്നു.

മിദ്യാന്‍ ദേശത്ത് വച്ച് ദൈവം തനിക്ക് പ്രത്യക്ഷനായി തന്നോട് കല്പിച്ച വാക്കുകളും, തനിക്ക് കാട്ടി തന്ന അത്ഭുതപ്രവ്യത്തികളെക്കുറിച്ചും മോസസ്സ് അഹരോനെ അറിയിച്ചപ്പോള്‍ അഹരോന്‍ വളരെയധികം സന്തോഷം തോന്നി. അന്ന് തന്നെ അഹരോന്‍ മോസസ്സിനോടോപ്പം ഇസ്രയേല്‍ ജനങ്ങളുടെ അരികിലെത്തി.

‘സഹോദരങ്ങളെ നമ്മുടെ നിലവിളിയും, കഷ്ടതയും ഇതാ ദൈവം കണ്ടിരിക്കുന്നു…’ അഹരോന്‍ ഇസ്രായേല്‍ ജനങ്ങള്‍ കേള്‍ക്കെ ഉച്ചത്തില്‍ പറഞ്ഞു. മോസസ്സിന്‍ സംസാരിക്കുമ്പോള്‍ വിക്കുള്ളതുകൊണ്ട് സഹോദരനായ അഹരോനായിരുന്നു ദൈവകല്പനകള്‍ മോസസ്സിനുവേണ്ടി ജനങ്ങളെ അറിയിച്ചത്

"ഇതാ മോസസ്സിനെ ദൈവം നമ്മുടെ ഇടയിലേക്ക് അയച്ചിരിക്കുന്നു… ഈജിപ്തിലെ അടിമത്വത്തില്‍ നിന്ന് ദൈവം നമ്മളെ രക്ഷിച്ച് നമ്മുടെ പിതാക്കന്മാരായ അബ്രഹാമിനും, യിസഹാക്കിനും, യാക്കോബിനും, വാഗ്ദ്ധാനം ചെയ്ത പാലും തേനും ഒഴുകുന്ന സുന്ദരമായ ദേശത്തേക്ക് നമ്മളെ നയിക്കുമെന്ന് ദൈവം മോസസ്സിനോട് അരുളിചെയ്തിരിക്കുന്നു….”

ഈജിപ്തിലെ നരകതുല്യമായ ജീവിതത്തില്‍ നിന്ന് തങ്ങള്‍ക്കൊരു മോചനമോ..? അഹരോന്റെ വാക്കുകള്‍ പലര്‍ക്കും വിശ്വാസം വന്നില്ല… “ഇവിടുത്തെ അടിമത്വത്തില്‍ നിന്ന് ഒരു മോചനം പോലും…. നടന്നതു തന്നെ!!!.” ജനങ്ങള്‍ പരസ്പരം പിറുപിറുത്തു…

“…..ഞാന്‍ നിനക്ക് പ്രത്യക്ഷനായി എന്ന് ഇസ്രയെല്‍ ജനം വിശ്വസിക്കേണ്ടതിന്‍ അവര്‍ക്ക് മുമ്പാകെ ഞാന്‍ നിനക്ക് കാട്ടി തന്ന അടയാളങ്ങള്‍ കാട്ടണം… ഒന്നാമത്തെ അടയാളം വിശ്വസിക്കാത്തവര്‍…. രണ്ടാ‍മത്തെ അടയാളം തീര്‍ച്ചയായും വിശ്വസിക്കും.. എന്നാല്‍ ഈ രണ്ട് അടയാളങ്ങളും അവര്‍ വിശ്വസിക്കാതിരുന്നാല്‍ നീ നൈല്‍ നദിയിലെ വെള്ളം കോരി അവരുടെ മുമ്പാകെ ഉണങ്ങിയ നിലത്ത് ഒഴിക്കണം… അപ്പോള്‍ ആ വെള്ളം രകതമായി തീരും… “ ഈജിപ്തിലേക്ക് അയക്കുന്നതിന്‍ മുമ്പ് ദൈവം തനിക്ക് കാട്ടി തന്ന അടയാളങ്ങളും, വാക്കുകളും മോസസ്സ് ഓര്‍ത്തു.

ജനമെല്ലാം നോക്കി നില്‍ക്കെ മോസസ്സ് തന്റെ കൈയ്യിലിരിന്ന വടി താഴെയിട്ടു. പെട്ടന്നാണ്‍ ആ വടി ഒരു സര്‍പ്പമായി തീര്‍ന്നത്. ജനങ്ങളുടെ മനസ്സിലെ അത്ഭുതവും, അമ്പരപ്പും മാറുന്നതിന് മുമ്പ് മോസസ്സ് തന്റെ കൈ നെഞ്ചത്ത് വച്ചപ്പോള്‍ കൈ കുഷ്ടരോഗം പിടിപെട്ടതുപോലെയായി. ഇതെന്തൊരു മറിമായം…? ആര്‍ക്കും ഒന്നും മനസ്സിലായില്ല. എന്നാല്‍ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മോസസ്സ് കുഷ്ടം നിറഞ്ഞ തന്റെ കൈ വീണ്ടും നെഞ്ചത്തു വച്ചപ്പോള്‍ പെട്ടന്ന് കൈയ്യിലെ കുഷ്ടരോഗം മാറി.

‘പ്രിയമുള്ളവരേ, നിങ്ങള്‍ ഇപ്പോള്‍ കണ്ടതെല്ലാം ദൈവം മോസസ്സിനെ നമ്മുടെ ഇടയിലേക്ക് അയച്ചതിന്റെ അടയാളങ്ങളാണിത്…” അത്ഭുതപരവശരായി നില്‍ക്കുന്ന ജനങ്ങളെ നോക്കി അഹരോന്‍ അറിയിച്ചു.

“ഞങ്ങള്‍ എല്ലാം വിശ്വസ്സിക്കുന്നു…എല്ലാം…’ അപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം ഉച്ചത്തില്‍ പ്രഖ്യാപിച്ചു. തങ്ങളുടെ കഷ്ടതകള്‍ കണ്ട ദൈവത്തിന്‍ ദയ തോന്നിയതില്‍ ഇസ്രയേല്‍ ജനങ്ങള്‍ക്ക് വളരെയധികം സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്.

ഇസ്രായേല്‍ ജനം യഹോവയുടെ വാക്കുകളും, അത്ഭുത പ്രവ്യത്തികളും വിശ്വസിച്ചെന്ന് കണ്ട മോസസ്സ് സഹോദരനായ അഹരോനോടൊപ്പം നേരെ പോയത് ഈജിപ്തിലെ രാജാവായ ഫറവോന്റെ കൊട്ടാരത്തിലേക്കാണ്…
എന്തായിരുന്നു അവിടെ സംഭവിച്ചത്…?

(തുടരും…)

Saturday, October 11, 2008

പ്രവാസികളുടെ പ്രവാചകന്‍-7

മോസസ്സ് വിവേകിയും, യോദ്ധാവും, മരുഭൂമിയിലെ കഷ്ടതകളിലൂടെ തന്റെ ജീവിതത്തെ പാകപ്പെടുത്തിയെടുത്ത് തന്റെ ആടുകളെ ചെന്നായ്ക്കളില്‍ നിന്നും, കണ്ണിലെ ക്യഷ്ണമണിപോലെ കാത്ത് രക്ഷിച്ച് പച്ചയായ പുല്‍പ്പുറങ്ങളിലേക്ക് നയിക്കുന്ന നല്ലൊരു ഇടയനുമായിരുന്നു… ഇസ്രയേല്‍ ജനങ്ങളെ നയിക്കുവാന്‍ ദൈവം തന്നെ തിരഞ്ഞെടുത്തിരിക്കുതൊന്നുമറിയാതെ മോസസ്സ് പതിവുപോലെ അന്നും മിദ്യാനിലെ മരുഭൂമിക്കപ്പുറത്തുള്ള ഹോരബ് പര്‍വ്വതത്തിന്റെ താഴ്വരയില്‍ തന്റെ അമ്മായിയപ്പന്റെ ആടുകളെ മേയ്ച്ചു നടക്കുകയായിരുന്നു.

പെട്ടന്നായിരുന്നു അത് സംഭവിച്ചത്….
ഒരു വലിയ മുള്‍പ്പടര്‍പ്പ്…. ആ മുള്‍പ്പടര്‍പ്പില്‍ പെട്ടന്ന് തീ ആളിക്കത്തുവാന്‍ തുടങ്ങി…. എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ മുള്‍പ്പടര്‍പ്പില്‍ തീ ആളിക്കത്തുന്നുണ്ടെങ്കിലും, മുള്‍പ്പടര്‍പ്പ് കത്തിയെരിയുകയൊ, മുള്‍പ്പടര്‍പ്പിന്‍ എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുന്നില്ലായിരുന്നു. ഇതെന്തൊരു മറിമായമെന്ന് ചിന്തിച്ചുകൊണ്ട് മോസസ്സ് മുള്‍പ്പടര്‍പ്പിനരികിലേക്ക് മെല്ലെ നടന്നു.

“മോസസ്സ്… മോസസ്സ്..” പെട്ടന്നാണ്‍ മുള്‍പ്പടര്‍പ്പിനുള്ളില്‍ നിന്ന് ഇടിമുഴക്കം പോലൊരു ശബ്ദം കേട്ട് മോസസ്സ് ഞെട്ടി വിറച്ചത്. അരാണ്‍ തന്നെ വിളിച്ചത്….? അമ്പരന്നുപോയ മോസസ്സ് ചുറ്റും തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കണ്ടില്ല. എന്നാല്‍ മോസസ്സിനെ വിളിച്ചത് ദൈവമായിരുന്നു

“ഇങ്ങോട്ട് അടുക്കരുത്.. നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാല്‍ നിന്റെ കാലില്‍ നിന്ന് ചെരിപ്പൂരി കളയുക..” മോസസ്സ് മുള്‍പ്പടര്‍പ്പിനരികിലേക്ക് ഒന്നു രണ്ടു ചുവടുകള്‍ മുന്നോട്ട് വച്ചപ്പോള്‍ മുള്‍പ്പടര്‍പ്പിലെ അഗ്നിക്കുള്ളില്‍ നിന്ന് ദൈവം മോസസ്സിന്‍ മുന്നറിയിപ്പു നല്‍കി. തന്നോട് സംസാരിക്കുന്ന വ്യക്തി ആരെന്നറിയാതെ മോസസ്സ് കുഴഞ്ഞു…

“ഞാന്‍ അബ്രഹാമിന്റെയും, യിസഹാക്കിന്റെയും, യാക്കോബിന്റെയും, നിന്റെ പിതാവിന്റെയും ദൈവമാകുന്നു…“ മോസസ്സിന്റെ മനസ്സ് വായിച്ചറിഞ്ഞ ദൈവം സംസാരിച്ചു. ദൈവശബ്ദം കേട്ട് മോസസ്സ് അത്ഭുതപരവശനായി. തന്റെ പൂര്‍വ്വികരായ അബ്രഹാമിനോടും, യിസഹാക്കിനോടും, യാക്കോബിനോടും സര്‍വ്വശക്തനായ ദൈവം സംസാരിച്ചിട്ടുണ്ടെന്ന് മോസസ്സിനറിയാം. ആ ദൈവം സാധാരണക്കാരില്‍ സാധാരണക്കാരനും ആട്ടിടയനായ തന്നോട് സംസാരിക്കുക എന്നത് മോസസ്സിന്‍ ചിന്തിക്കാവുന്നതിലും അപ്പുറത്തായിരുന്നു… കരുണാമയനായ ദൈവത്തെ ഒന്നു കാണുവാന്‍ മോസസ്സ് തലയുയര്‍ത്തിയെങ്കിലും സൂര്യതേജസിനാല്‍ പതിനായിരം മടങ്ങ് ശോഭയുള്ള ദൈവത്തിന്റെ മുഖം തന്റെ നഗന നേത്രങ്ങള്‍ക്കൊണ്ട് ഒന്നു നോക്കുവാനാവാതെ ഭയന്നുപോയ മോസസ്സ് തന്റെ വസ്ത്രം കൊണ്ട് മുഖം പെട്ടന്ന് മൂടി.

“ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ കഷ്ടതയും, നിലവിളിയും ഞാന്‍ കണ്ടിരിക്കുന്നു.. അവരുടെ സങ്കടങ്ങള്‍ ഞാന്‍ കേട്ടിരിക്കുന്നു… അവരെ ഈജിപ്തില്‍ നിന്ന് മോചിപ്പിച്ച് പാലും തേനും ഒഴുകുന്ന ദേശത്തേക്ക് കൊണ്ടു പോകുവാന്‍ ഞാന്‍ ഇറങ്ങി വന്നിരിക്കുന്നു… എന്റെ ജനമായ ഇസ്രയേല്‍ മക്കളെ ഈജിപ്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ ഞാന്‍ നിന്നെ ഫറവോന്റെ അടുക്കലേക്ക് അയക്കും… “ ദൈവശബ്ദം മോസസ്സിന്റെ കാതുകളില്‍ മുഴങ്ങി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഈജിപ്തുകാരനെ അടിച്ചു കൊന്നതിനുശേഷം അവിടെ നിന്ന് പ്രാണരക്ഷാര്‍ത്ഥം താന്‍ ഈജിപ്തില്‍ നീന്ന് ഒളിച്ചോടിയതാണ്‍… വീണ്ടും ഈജിപ്തിലേക്കോ…” മോസസ്സിനെ മനസ്സിനെ ഭയം കീഴടക്കി. “ഫറവോന്റെ അടുക്കലേക്ക് പോകുവാനും.. ഇസ്രായേല്‍ ജനത്തെ ഈജിപ്തില്‍ നിന്ന് മോചിപ്പിക്കുവാനും ഞാനെന്തുണ്ട്,,,” മോസസ്സ് ദൈവത്തോട് പെട്ടന്ന് ചോദിച്ചു.

“നീ ഈജിപ്തിലേക്ക് പോകുവാന്‍ ഭയപ്പെടേണ്ട….നിന്നെ കൊല്ലുവാന്‍ ശ്രമിച്ചവരെല്ലാം മരിച്ചുപോയിരിക്കുന്നു… അതുകൊണ്ട് ഭയക്കാതെ നീ ധൈര്യമായിരിക്കുക.. ഞാന്‍ നിന്നോടു കൂടിയിരിക്കും… നീ വേഗം ഈജിപ്തിലെത്തി അവിടെയുള്ള ഇസ്രയേല്‍ ജനങ്ങളോട് ഞാന്‍ നിനക്ക് പ്രത്യക്ഷനായതും… അവരെ ഈജിപ്തിലെ കഷ്ടങ്ങളില്‍ നിന്ന് വിടുവിക്കുമെന്ന് ഞാന്‍ നിന്നോട് കല്പിച്ചതും അറിയക്കണം…” ദൈവം മോസസ്സിനോട് സംസാരിച്ചു.

“ഒരു പക്ഷേ ഞാന്‍ പറഞ്ഞത് അവര്‍ വിശ്വസിക്കാതിരുന്നാല്‍…” മോസസ്സ് സംശയം പ്രകടിപ്പിച്ചു. ആടുകളെ നയിക്കുവാന്‍ മോസസ്സ് തന്റെ കൈവശം ഒരു വടി കരുതിയിരുന്നു

“നിന്റെ കൈയ്യിലുള്ള വടി താഴെയിടുക…” ദൈവം മോസസ്സിനോട് കല്പിച്ചു. മോസസ്സ് അപ്രകാരം ചെയ്തു. പെട്ടന്നാണ്‍ ആ വടി ഒരു സര്‍പ്പമായി തീര്‍ന്നത്.. സര്‍പ്പത്തെ കണ്ട് മോസസ്സ് അമ്പരന്നുപോയി.
“നിന്റെ കൈകൊണ്ട് സര്‍പ്പത്തിന്റെ വാലില്‍ പിടിക്കുക…’ ദൈവം മോസസ്സിനോട് വീണ്ടും കല്പിച്ചു, ഭയത്തോടെയെങ്കിലും മോസസ്സ് സര്‍പ്പത്തിന്റെ വാലില്‍ പിടിച്ചപ്പോള്‍ സര്‍പ്പം വീണ്ടും വടിയായി തീര്‍ന്നു.

“നിന്റെ കൈ നെഞ്ചത്ത് വയ്ക്കുക…” മോസസ്സിനുണ്ടായ അത്ഭുതവും, അമ്പരപ്പും വിട്ടു മാറുന്നതിന്‍ മുമ്പ് ദൈവം മോസസ്സിനോട് കല്‍പ്പിച്ചു. മോസസ്സ് അപ്രകാരം ചെയ്തപ്പോള്‍ മോസസ്സിന്റെ കൈ വെളുത്ത് കുഷ്ടരോഗം പിടിപെട്ടതുപോലെയായി…. ഭയന്നുപോയ മോസസ്സിനോട് വീണ്ടും കൈ നെഞ്ചത്തു വയ്ക്കുവാന്‍ ദൈവം കല്പിച്ചു. മോസസ്സ് കുഷ്ടരോഗം പിടിപെട്ട തന്റെ കൈ നെഞ്ചത്തു വച്ചപ്പോള്‍ കൈയ്യിലെ കുഷ്ടരോഗം മാറി….

“ഞാന്‍ നിനക്ക് പ്രത്യക്ഷനായി എന്ന് ഇസ്രയെല്‍ ജനം വിശ്വസിക്കേണ്ടതിന്‍ അവര്‍ക്ക് മുമ്പാകെ നീ കാട്ടേണ്ട അടയാളങ്ങളാണിത്… ഒന്നാമത്തെ അടയാളം വിശ്വസിക്കാത്തവര്‍…. നീ ഇപ്പോള്‍ കണ്ട രണ്ടാ‍മത്തെ അടയാളം തീര്‍ച്ചയായും വിശ്വസിക്കും.. എന്നാല്‍ ഈ രണ്ട് അടയാളങ്ങളും അവര്‍ വിശ്വസിക്കാതിരുന്നാല്‍ നീ നൈല്‍ നദിയിലെ വെള്ളം കോരി അവരുടെ മുമ്പാകെ ഉണങ്ങിയ നിലത്ത് ഒഴിക്കണം… അപ്പോള്‍ ആ വെള്ളം രകതമായി തീരും… “ ദൈവം മോസസ്സിനെ അറിയിച്ചു.

(തുടരും…)

Monday, October 6, 2008

പ്രവാസികളുടെ പ്രവാചകന്‍-6

"നിങ്ങളെന്തിനാണ് സഹോദരങ്ങളെ വെറുതെ വഴക്കുണ്ടാക്കുന്നത്..?” തെറ്റുകാരനെന്ന് തോന്നിച്ച ഒന്നാമത്തെ ചെറുപ്പക്കാരനോട് മോസസ്സ് ചോദിച്ചു.

“അത് ചോദിക്കുവാന്‍ നിങ്ങളാര്..” പെട്ടന്നയാള്‍ മോസസ്സിനോട് തട്ടിക്കയറി. “ഞാന് നിങ്ങളിലൊരാള്‍ മാത്രമാണ്… നിങ്ങളുടെ പക്ഷത്ത് യാതൊരു ന്യായമില്ല.. നിങ്ങള്‍ അകാരണമായി ഇദ്ദേഹത്തെ മര്‍ദ്ദിക്കുന്നത് കണ്ട് ഞാന്‍ ചോദിച്ചു പോയതാണ്..” മോസസ്സ് ശാന്തനായി പറഞ്ഞു.

"ഞങ്ങള്‍ക്കിടയില്‍ ന്യായം വിധിക്കുവാന്‍, നിങ്ങളാര് ന്യായധിപനോ..? അതോ ഇന്നലെ ആ ഈജിപ്തുകാരനെ കൊന്ന് കുഴിച്ചു മൂടിയതുപോലെ എന്നെയും കൊല്ലാനാനോ നിങ്ങളുടെ ശ്രമം..?” അയാളുടെ വാക്കുകള്‍ കേട്ട് മോസസ്സ് അമ്പരന്നു പോയി.

താന്‍ രഹസ്യമായി ചെയ്ത കൊലപാതകം പരസ്യമായിരിക്കുന്നുവെന്ന് മനസ്സിലായ മോസസ്സ് വല്ലാതെ ഭയന്നുപോയി. ഫറവോന്റെ മകളുടെ വളര്‍ത്തുമകനായി രാജകൊട്ടാരത്തില്‍ എല്ലാവിധ സുഖസൌകര്യങ്ങളോടും കഴിയുന്ന താന്‍ ഒരു ഈജിപ്തുകാരനെ കൊന്നത് വലിയ ശിക്ഷാര്‍ഹമായ തെറ്റാണെന്ന് മോസസ്സിന് അറിയാമായിരുന്നു. മോസസ്സ് ഭയന്നത് തികച്ചും ശരിയായിരുന്നു. ഫറവോന്‍ പോലും മോസസ്സിന്റെ ഈ കൊലപാതകം ഇതിനകം തന്നെ അറിഞ്ഞു കഴിഞ്ഞിരുന്നു. കുപിതനായ ഫറവോന്‍ മോസസ്സിനെ കൊല്ലുവാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. തന്റെ ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലായ മോസസ്സ് അന്ന് തന്നെ ജീവരക്ഷാര്‍ത്ഥം ഈജിപ്തില്‍ നീന്ന് ഒളിച്ചോടി മിദ്യാന്‍ ദേശത്ത് അഭയം പ്രാപിച്ചു.

മോസസ്സ് മിദ്യാനിലെത്തിയപ്പോള്‍ ഒരു സംഭവമുണ്ടായി. അതിങ്ങനെയായിരുന്നു. മിദ്യാനിലെ പുരോഹിതനായ യിത്രോവിന്‍ ഏഴ് പെണ്‍ മക്കളുണ്ടായിരുന്നു. തന്റെ നൂറ് കണക്കിന്‍ ആടുകളെ മേയ്ക്കുന്ന ജോലി യിത്രോവിന്റെ സുന്ദരികളും പെണ് മക്കള്‍ക്കായിരുന്നു.

മിദ്യാന്‍ താഴ്വരയില്‍ പതിവുപോലെ തങ്ങളുടെ ആടുകളെ മേയ്ക്കുവാനെത്തിയ യിത്രോവിന്റെ മക്കള്‍ താഴ്വരയിലെ കിണറ്റില്‍ നിന്ന് തങ്ങളുടെ ആടുകള്‍ക്ക് വെള്ളം കൊടുക്കുവാന്‍ വേണ്ടിയെത്തിയപ്പോള്‍ അവരുടെ പിന്നാലെയെത്തിയ ഒരു പറ്റം ആട്ടിടയന്മാര്‍ ആ പാവം പെണ്‍കുട്ടികളെ ആട്ടിയോടിച്ചു. ആ ഇടയന്മാരുടെ ധിക്കാരം ദൂരെ നിന്ന് നോക്കി കണ്ട മോസസ്സിന്‍ നിസഹായരായി നില്‍ക്കുന്ന ആ പെണ്‍കുട്ടികളോട് എന്തെന്നില്ലാത്ത സഹതാപം തോന്നി. ധിക്കാരികളായ ആ ഇടയന്മാരെ ഒരു പാഠം പഠിപ്പിക്കുവാന്‍ തീരുമാനിച്ച മോസസ്സ് അവര്‍ക്ക് നേരെ നടന്നടുത്തു..

“നിങ്ങളീ പെണ്‍കുട്ടികളോട് ചെയ്തത് ഒട്ടും ശരിയായില്ല….” കിണറ്റിനരികിലെത്തിയ മോസസ്സ് ആ ഇടയന്മാരോട് ചോദിച്ചു. ആരോഗ്യവാനായ മോസസ്സിനെ കണ്ട് ‘സംഗതി’ പന്തികേടാണെന്ന് മനസ്സിലായ ഇടയന്മാര്‍ ഒന്നു പരുങ്ങി. മോസസ്സിന്റെ ചോദ്യത്തിന്‍ മറുപടി പറയാതെ അവര്‍ ഭയത്തോടെ മെല്ലെ പിന്നോട്ട് വലിഞ്ഞു.

“നിങ്ങള്‍ നിങ്ങളുടെ ആടുകള്‍ക്ക് ഇഷ്ടം പോലെ വെള്ളം കോരി കൊടുത്തോളൂ.. അവര്‍ നിങ്ങളെ ഇനിയും ശല്യപ്പെടുത്തുവാന്‍ വരില്ല…“ മോസസ്സ് യിത്രോവിന്റെ പെണ്മക്കളോട് പറഞ്ഞു. തങ്ങളെ ദുഷ്ടരായ ആ ഇടയന്മാരില്‍ നിന്ന് രക്ഷിച്ച മോസസ്സിനോട് ആ പെണ്‍കുട്ടികള്‍ക്ക് സ്നേഹവും, ബഹുമാനവും തോന്നി. അവര്‍ സന്തോഷത്തോടു കൂടി തങ്ങളുടെ ആടുകള്‍ക്ക് ആവശ്യം പോലെ വെള്ളം കോരി കൊടുത്തു. മോസസ്സും അവരെ തങ്ങളുടെ ജോലിയില്‍ സഹായിച്ചു.

അന്ന് വൈകുന്നേരം ആടുകളെയും കൊണ്ട് തങ്ങളുടെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ യുവതികളായ ആ പെണ്‍കുട്ടികള്‍ തമ്മില്‍ സംസാരിച്ചത് മോസസ്സിനെക്കുറിച്ചായിരുന്നു. വീട്ടിലെത്തിയ അവര്‍ തങ്ങളുടെ അപ്പനായ യിത്രോവിനോട് മോസസ്സ് തങ്ങളെ സഹായിച്ച കഥ അറിയിക്കുകയും ചെയ്തു.

“നാളെ ആ ചെറുപ്പക്കാരനെ നിങ്ങള്‍ വീണ്ടും കണ്ടാല്‍ അയാളെ നമ്മുടെ വീട്ടിലേക്ക് ക്ഷണിക്കുവാന്‍ മറക്കരുത്..” യിത്രോവ് തന്റെ മക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അടുത്ത ദിവസം അവര്‍ മോസസ്സിനെ തലേദിവസം കണ്ട അതേ കിണറ്റുകരയില്‍ വച്ച് വീണ്ടും കാണുകയും അദ്ദേഹത്തെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു… മോസസ്സിന്റെ ജീവിതകഥകള്‍ മനസ്സിലാക്കിയ യിത്രോവിനും മക്കള്‍ക്കും മോസസ്സിനോടുള്ള സ്നേഹവും, ബഹുമാനവും വര്‍ദ്ധിച്ചു. മാത്രമല്ല മിദ്യാന്‍ ദേശത്ത് സ്വന്തക്കാരോ ബന്ധുക്കളോ ഇല്ലാത്ത മോസസ്സിനെ തങ്ങളോടൊപ്പം താമസിക്കുവാന്‍ യിത്രോവ് അനുവദിക്കുകയും ചെയ്തു.

ദിവസങ്ങളും, മാസങ്ങളും പലതും കഴിഞ്ഞു കൊണ്ടിരുന്നു. യിത്രോവിന്റെ ആടുകളെ മേയ്ക്കുന്ന ജോലി സ്വയം ഏറ്റെടുത്ത മോസസ്സ് നല്ലൊരു ആടിടനെന്ന ഖ്യാതി പെട്ടന്ന് സമ്പാദിച്ചു. മോസസ്സിന്റെ നല്ല പെരുമാറ്റവും, ആത്മാര്‍ത്ഥതയും, അതിലുപരി തികഞ്ഞ അധ്വാനശേഷിയും ഇഷ്ടപ്പെട്ട യിത്രോവ് തന്റെ മകളിലൊരാളായ സിപ്പോറയെ മോസസ്സിന്‍ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.

നാ‍ലപ്പത് വര്‍ഷം തന്റെ അമ്മായിയപ്പന്റെ ആടുകളെ മേയിച്ച് മോസസ്സ് മിദ്യാന്‍ ദേശത്ത് കഴിഞ്ഞു.. ഇതിനിടയില്‍ മോസസ്സിന് സിപ്പോറയില്‍ രണ്ട് മക്കള്‍ ജനിക്കുകയും ചെയ്തിരുന്നു…

ഈജിപ്തില്‍ ഇസ്രായേല്‍ ജനങ്ങളുടെ കഷ്ടതകള്‍ വളരെയധികം വര്‍ദ്ധിച്ചു കഴിഞ്ഞിരുന്നു….
അവര്‍ ദൈവത്തോട് നിലവിളിച്ചു. അവരുടെ കണ്ണുനീരും, നിലവിളിയും കണ്ട ദൈവത്തിന് അവരോട് മനസ്സലിവ് തോന്നുകയും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവരുടെ പിതാക്കന്മാരോട് താന്‍ ചെയ്ത പ്രതിജ്ഞ ഓര്‍ക്കുകയും ചെയ്തു….

ഇസ്രായേല്‍ ജനങ്ങളെ ഈജിപ്തിലെ അടിമത്വത്തില്‍ നിന്ന് രക്ഷിക്കുവാന്‍ തീരുമാനിച്ച ദൈവം അവരെ നയിക്കുവാന്‍ അവര്‍ക്കിടയില്‍ നിന്ന് ഒരു നായകനെ, ഒരു പ്രവാചകനെ ഉയര്‍ത്തേണ്ടത് ആവശ്യമാണെന്ന് തോന്നി. ഫറവോന്റെ കൊട്ടാരത്തില്‍ നാല്‍പ്പത് വര്‍ഷം ജീവിച്ച് സൈനിക പരിശീലനവും, ഒപ്പം രാജകീയ വിദ്യാഭ്യാസവും ലഭിച്ച് നല്ലൊരു യോദ്ധാവും, വിവേകിയുമായിത്തീരുകയും പിന്നിട് നാല്‍പ്പതു വര്‍ഷം മരുഭൂമിയില്‍ അമ്മായിയപ്പനായ യിത്രോവിന്റെ ആയിരക്കണക്കിന് ആടുകളെ മേയിച്ച് നല്ലൊരു ഇടയനാവുകയും ചെയ്ത മോസസ്സിനെയാണ് ഇസ്രായേല്‍ ജനങ്ങളുടെ നായകനായി ദൈവം മനസ്സില്‍ കണ്ടത്....

(തുടരും….)

Thursday, October 2, 2008

പ്രവാസികളുടെ പ്രവാചകന്‍-5

മിര്യാം അമ്മയോടൊപ്പം രാജകുമാരിയുടെ അടുക്കലെത്തി അവരെ താണു വണങ്ങി. തനിക്ക് നദിയില്‍ നിന്ന് കിട്ടിയ കുഞ്ഞിന്‍ പാല്‍ കൊടുത്തു വളര്‍ത്തുവാന്‍ വന്ന സ്ത്രീയെ രാജകുമാരിക്ക് നന്നെ ബോധിച്ചിരുന്നു.

“നിങ്ങള്‍ ഈ കുഞ്ഞിനെ നിങ്ങളുടെ വീട്ടില്‍ കൊണ്ടു പോയി മുലപ്പാന്‍ കൊടുത്തു വളര്‍ത്തണം. അതിനുള്ള ശമ്പളം നിങ്ങള്‍ക്ക് ഞാന്‍ തരികയും ചെയ്യും. രാജകുമാരി യോഖെബെദിനോട് പറഞ്ഞു… “എന്നാല്‍ ഇവന്റെ മുലകുടി മാറുന്ന സമയമാകുമ്പോള്‍ നിങ്ങളിവനെ എനിക്ക് മടക്കി തരികയും വേണം…പിന്നീടവന്‍ സകല സുഖസൌഖര്യങ്ങളോടും കൂടി എന്റെ മകനായി എന്നോടൊപ്പം കൊട്ടാ‍രത്തില്‍ വളരും…”

“അവിടുന്ന് പറയുന്നതുപോലെ എന്തും ഞാന്‍ ചെയ്യും….” യൊഖെബെദിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. രാജകുമാരി കുഞ്ഞിനെ യൊഖെബെദിന്റെ കൈകളിലേല്‍പ്പിച്ചു. എന്നാല്‍ അത് കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മയാണെന്ന് രാജകുമാരിയോ, തോഴിമാരോ അറിഞ്ഞിരുന്നില്ല. യൊഖെബെദ് തന്റെ പൊന്നോമന പുത്രനെ വാരിപ്പുണര്‍ന്നു കൊണ്ട് മിര്യാമിനോടൊപ്പം തന്റെ വീട്ടിലേക്ക് പോയി.

ഇനിയിവന്റെ ജീവനെ നശിപ്പിക്കുവാന്‍ ദൈവത്തിനല്ലാതെ ആര്‍ക്കും കഴിയില്ലല്ലോന്ന ആശ്വാസമായിരുന്നു യോഖെബെദിന്റെയും മിര്യാമിന്റെയും മനസ്സില്‍. വീട്ടിലെത്തുവോളം യോഖെബെദ് മകനെ ചുംബനങ്ങള്‍ കൊണ്ട് മൂടുകയായിരുന്നു. എങ്കിലും നൊന്തു പ്രസവിച്ച സ്വന്തം കുഞ്ഞിന് മുലപ്പാല്‍ കൊടുത്ത് കൊടുത്ത് വളര്‍ത്തുന്നതിന്‍ കൂലി വാങ്ങേണ്ടി വരുന്ന ഒരു അമ്മയുടെ വേദനയും, നിസഹായതയും യോഖെബെദിന്റെ മനസ്സിനെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. പക്ഷേ എല്ലാം ദൈവനിയോഗമായിരുന്നു.

യൊഖെബെദ് കഥയൊന്നുമറിയാതെ തന്റെ മാറോട് പറ്റിച്ചേര്‍ന്നുറങ്ങുന്ന തന്റെ പൊന്നു മകന്റെ മുഖത്തേക്ക് നോക്കി…. ‘‘ഇവന്റെ മുലകുടി മാറുമ്പോള്‍ ഫറവോന്റെ മകള്‍ക്ക് ഇവനെ തിരിച്ചു കൊടുക്കേണ്ടതാണ്. അവരായിരിക്കും പിന്നീട് ഇവനെ വളര്‍ത്തുക… നൊന്തു പ്രസവിച്ച തനിക്ക് തന്റെ മകനില്‍ യാതൊരു അവകാശവുമുണ്ടാവുകയില്ല…..‘ തന്റെ മനസ്സ് നീറിപ്പുകയുന്നത് യോഖെബെദ് അറിഞ്ഞു.

“നല്ലവളായ ആ രാജകുമാരി നമ്മുടെ മകനെ പൊന്നുപോലെ വളര്‍ത്തും….. അവന്‍ ഒരു രാജകുമാരനായി സകല സുഖസൌകര്യങ്ങളോടും കൂടി അവരുടെ കൊട്ടാരത്തില്‍ വളരും… അവന്‍ എവിടെ വളര്‍ന്നാലെന്താ.. നമ്മുടെ മകന്‍ ജീവനോടു കൂടിയുണ്ടെന്ന് ആശ്വസിക്കാമല്ലോ…… തല്‍ക്കാലം അതുമതി നമുക്ക്… എന്നാല്‍… എന്നെങ്കിലുമൊരിക്കല്‍ എല്ലാ സത്യവും അറിയുമ്പോള്‍ അവന് നമ്മളെ തേടി വരാതിരിക്കില്ല…” അമ്രാം തന്റെ ഭാര്യയെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.

തന്റെ കുഞ്ഞിനെ മൂന്ന് മാസം വരെ യോഖെബെദ് മുലപ്പാന്‍ നല്‍കി വളര്‍ത്തി. എല്ലാവരും കുഞ്ഞിനെ കണ്ണിലെ ക്യഷ്ണമണിപോലെയാണ്‍ ലാളിച്ചു വളര്‍ത്തിയത്. എന്നാല്‍ മൂന്ന് മാസം പിന്നിട്ടപ്പോള്‍ രാജകുമാരിയോട് കരാറ് ചെയ്ത പ്രകാരം മനസ്സില്ലാമനസ്സോടെ അവര്‍ കുഞ്ഞിനെ ഫറവോന്റെ കൊട്ടാരത്തിലെത്തിച്ചു. ആരോഗ്യവാനായിട്ടിരിക്കുന്ന കുഞ്ഞിനെ കണ്ടപ്പോള്‍ രാജകുമാരി അത്യധികം സന്തോഷിച്ചു. ഫറവോന്റെ പുത്രിയാണ്‍ കുഞ്നിന്‍ ‘മോസസ്സ്’ എന്നു പേരിട്ടത്. വളര്‍ത്തു മകനാണെങ്കിലും മോസസ്സിനെ അവര്‍ സ്വന്തം മകനെപ്പോലെ വളത്തി…. അവന്‍ വേണ്ടുന്നതെല്ലാം രാജകൊട്ടാരത്തില്‍ നിന്നു ലഭിച്ചു.

വര്‍ഷങ്ങള്‍ എത്ര പെട്ടന്നാണ് കടന്നുപോയത്… ഫറവോന്റെ മകളുടെ പുത്രനായി അവരുടെ സ്നേഹവാത്സല്യങ്ങള്‍ ആവോളം നുകര്‍ന്ന് സകല സുഖസൌകര്യങ്ങളോടും കൂടി മോസസ്സ് രാജകൊട്ടാരത്തില്‍ വളര്‍ന്നു. മോസസ്സിന്‍ രാജകീയമായ ആയുധപരിശീലനവും, വിദ്യാഭ്യാസവും രാജകൊട്ടാരത്തില്‍ നിന്ന് ലഭിച്ചു. ഏതാണ്ട് യൌവ്വന പ്രായമെത്തുന്നതിന്‍ മുമ്പ് മോസസ്സ് വിവേകിയും, അതിലുപരി തികഞ്ഞ ഒരു യോദ്ധാവുമായി തീര്‍ന്നു. സംസാരിക്കുമ്പോള്‍ ചെറിയൊരു വിക്കുള്ളതൊഴിച്ചാല്‍ മോസസ്സ് എന്തുകൊണ്ടും പൌരഷ്യത്തിന്റെ പ്രതീകമായിരുന്നു.

നാല്‍പ്പത് വയസ്സുവരെ മോസസ്സ് രാജകൊട്ടാരത്തില്‍ ജീവിച്ചു. എന്നാല്‍ താന്‍ ഫറവോന്റെ മകളുടെ യഥാര്‍ത്ഥ മകനല്ലെന്നും. വളര്‍ത്തുമകന്‍ മാത്രമാണെന്നും തന്റെ പെറ്റമ്മയും സഹോദരങ്ങളും ഈജിപ്തുകാരല്ലെന്നും ഇസ്രായേല്‍ വംശക്കാരാണെന്നുമുള്ള ആ നഗ്നസത്യം ഇതിനകം മോസസ്സ് മനസ്സിലാക്കി കഴിഞ്ഞിരുന്നു. താന്‍ ഫറവോന്റെ പുത്രനായി രാജകൊട്ടാരത്തില്‍ എത്തുവാനുള്ള കാരണവും ഈജിപ്തുകാരില്‍ നിന്ന് തന്റെ വംശക്കാരായ ഇസ്രായേല്‍ ജനം നേരിടുന്ന ക്രൂരതകളും മനസ്സിലാക്കിയ മോസസ്സിന്‍ വല്ലാത്ത ദു:ഖം തോന്നി.

ഒരിക്കല്‍ ഈജിപ്തുകാരില്‍ നിന്ന് തന്റെ വംശക്കാരായ ഇസ്രായേല്യര്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ നേരിട്ടു മനസ്സിലാക്കുവാന്‍ പോയ മോസസ്സ് ഒരു ഈജിപ്തുകാരന്‍ വ്യദ്ധനായ ഒരു പാവം ഇസ്രായേല്യനെ അതിക്രൂരമായി മര്‍ദ്ധിക്കുന്ന സംഭവം കാണുവാനിടയായി. വേദനകൊണ്ട് പുളയുയുന്ന ആ പാവം വ്യദ്ധന്റെ നിലവിളി അധികനേരം കണ്ടു നില്‍ക്കുവാന്‍ മോസസ്സിന് അധികനേരം കഴിഞ്ഞില്ല. മോസസ്സിന്റെ രകതം തിളച്ചു. മോസസ്സ് ചുറ്റും തിരിഞ്ഞു നോക്കി. പരിസരത്തെങ്ങും ആരുമില്ലെന്ന് ഉറപ്പു വരുത്തിയശേഷം മോസസ്സ് ഓടിച്ചെന്നു ആ ഈജിപ്തുകാരനെ ഒറ്റയടിക്ക് കൊന്നു. പിന്നീട് ആ ആര്‍ക്കും സംശയം തോന്നാത്തവിധം അയാളുടെ മ്യതശരീരം മണലില്‍ മറവു ചെയ്തു.

താന്‍ ചെയ്ത കൊലപാതകം ആരും കണ്ടില്ലെന്നായിരുന്നു മോസസ്സിന്റെ ധാരണ. എന്നാല്‍ അടുത്ത ദിവസം രണ്ട് ഇസ്രായേല്യ യുവാക്കള്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നത് കണ്ട അവരെ സമാധാനിപ്പിക്കുവാന്‍ ഓടിയെത്തിയപ്പോഴാണ് തന്റെ ധാരണ തെറ്റായിരുന്നുവെന്ന് മോസസ്സിന് മനസ്സിലായത്.,

(തുടരും…)