Saturday, June 21, 2008

സെലീനയുടെ പാവക്കുട്ടി-7

അപ്പു പേടിയോടു കൂടിയാണ് ഓരോ നിമിഷവും തള്ളി നീക്കിയത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും താന്‍ ഭയന്നതു പോലൊന്നും സംഭവിക്കാതിരുന്നപ്പോള്‍ അവന്‍ ആശ്വാസം തോന്നി.

താന്‍ കല്ല് വലിച്ചെറിഞ്ഞത് സെലീന വീട്ടില്‍ പറഞ്ഞില്ലേ…” രാത്രിയില്‍ ഉറങ്ങുവാന്‍ കിടന്നപ്പോഴും അപ്പു ചിന്തിച്ചത് അതായിരുന്നു. ‘സാധാരണ എന്തെങ്കിലും ചെറിയ പ്രശ്നമുണ്ടായാല്‍ മതി സെലീന പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വീട്ടില്‍ പറയുന്നതാണ്‍. പക്ഷേ ഇന്നിവള്‍ക്കെന്തു സംഭവിച്ചു?. എത്ര തന്നെ ചിന്തിച്ചിട്ടും അപ്പുവിന്‍ ഒരെത്തും പിടിയും കിട്ടിയില്ല.

എന്നാല്‍ അപ്പു തന്നെ കല്ല് വലിച്ചെറിഞ്ഞത് മനപൂര്‍വ്വം സെലീന തന്റെ വീട്ടില്‍ അറിയിക്കാതിരുന്നതാണ്‍. ഇക്കാര്യം പപ്പയോടോ, മമ്മിയോടോ പറഞ്ഞാല്‍ തന്നെ ആട് കുത്തിയ കാര്യം വെളിച്ചത്താകുമെന്ന് അവള്‍ ഭയന്നു…

‘സമയം വരട്ടെ.! തന്നെ കല്ല് വലിച്ചെറിഞ്ഞതിന്‍ അപ്പുവിനോട് പകരം വീട്ടിക്കൊള്ളാം’ സെലീനയുടെ തീരുമാനം അതായിരുന്നു.

അടുത്ത ദിവസം സെലീന ക്ലാസിലെത്തിയപ്പോള്‍ അവളുടെ മുഖത്ത് നോക്കുവാന്‍ പോലും അപ്പുവിന്‍ ഭയമായിരുന്നു. ‘നെനക്ക് ഞാന്‍ വച്ചിട്ടുണ്ടെടാ…” സെലീന അപ്പുവിനെ നോക്കി മനസ്സില്‍ മന്ത്രിച്ചു.

മെറിനടീച്ചര്‍ ക്ലാസിലെ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്‍. സെലീനയൊഴികെ ബാക്കി കുട്ടികളുടെയെല്ലാം ശ്രദ്ധ ടീച്ചറിലായിരുന്നു. അപ്പുവിനോട് എങ്ങനെ പ്രതികാരം ചെയ്യാം എന്നതിനെക്കുറിച്ചാണ്‍ സെലീന അപ്പോള്‍ ചിന്തിച്ചുകൊണ്ടിരുന്നത്.

‘എന്താ കുട്ടി സ്വപ്നം കാണുകയാണോ..” സെലീനയുടെ മനസ്സ് വായിച്ചറിഞ്ഞ ടീച്ചറ് അവളോട് ചോദിച്ചു. ഇതു കേട്ട് ക്ലാസിലെ മറ്റ് കുട്ടികള്‍ പൊട്ടിച്ചിരിച്ചു.

“നിശബ്ദരായിരിക്കൂ..” ടീച്ചറ് കുട്ടികളോട് ആജ്ഞാപിച്ചു. പെട്ടന്ന് അവരെല്ലാവരും ശാന്തരായി. ‘ഞാന്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ കുട്ടി എന്താണ്‍ ചിന്തിച്ചു കൊണ്ടിരുന്നത്…” മെറീന ടീച്ചറ് സെലീനയോട് ചോദിച്ചു.

ക്ലാസിലിരിക്കുമ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ പഠിപ്പിക്കുന്ന കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കണമെന്ന് ടീച്ചറ് പല തവണ തന്നോട് പറഞ്ഞിട്ടുള്ളതാണ്‍. ഇനിയിപ്പോള്‍ ടീച്ചറിനോട് എന്തു പറയും…? സെലീന്‍ ചിന്തിച്ചു.

“എന്താ.. കുട്ടി. ചോദിച്ചതിന്‍ ഉത്തരം പറയൂ. ഞാന്‍ പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതെ എന്താണ്‍ നീ ചിന്തിച്ചുകൊണ്ടിരിക്കുന്നത്..?” മെറിന ടീച്ചറ് സെലീനയോട് ചോദ്യം ആവര്‍ത്തിച്ചു. എന്നാല്‍ സെലീനയ്ക്ക് ഉത്തരം മുട്ടിപ്പോയി

ഇത്തവണ സെലീനയ്ക്ക് ടീച്ചറിന്റെ കൈയ്യില്‍ നിന്ന് നല്ല ചുട്ട അടി കിട്ടുമെന്ന് ക്ലാസിലെ കുട്ടികള്‍ക്കെല്ലാം ഉറപ്പായി. അവര്‍ക്ക് വളരെയധികം സന്തോഷം തോന്നി. അപ്പുവിനായിരുന്നു കൂടുതല്‍ സന്തോഷം.

“ചോദിച്ചത് കേട്ടില്ലേ..” മനീഷ ടീച്ചറിന്‍ ദേഷ്യം വന്നു.

“അത്..അത്… ഞാന്‍ ടീച്ചറിനെക്കുറിച്ച് ചിന്തിച്ചോണ്ടിരിക്കുകയായിരുന്നു..“ തനിക്ക് അടി കിട്ടുമെന്നുറപ്പായപ്പോള്‍ സെലീന ഒരു നുണ കാച്ചി.

“എന്നെക്കുറിച്ച് എന്ത് ചിന്തിക്കാന്‍…” മെറീന ടീച്ചറ് ചോദിച്ചു. “പഠിച്ച് വലുതാകുമ്പോള്‍ ടീച്ചറിനെപ്പോലെ സുന്ദരിയും, മിടുക്കിയുമായൊരു ടീച്ചറായി ഒരു പാട് കുട്ടികളെ പഠിപ്പിക്കുന്നതിനെക്കുറിച്ചാ ഞാന്‍ ചിന്തിച്ചത്…” സെലീന പറഞ്ഞത് കേട്ട് ടീച്ചറിന്റെ ദേഷ്യമെല്ലാം പമ്പ കടന്നു. മാത്രമല്ല ടീച്ചറിന്റെ മുഖത്തൊരു പുഞ്ചിരി പ്രകടമാവുകയും ചെയ്തു.

“കുട്ടിയുടെ ആഗ്രഹം നല്ലതു തന്നെ. പക്ഷെ പഠിക്കുന്ന സമയത്ത് അതുമിതും ചിന്തിക്കരുത് കേട്ടോ..” മെറീന ടീച്ചറ് സെലീനയ്ക്ക് മുന്നറിയിപ്പു നല്‍കി.

“ഇല്ല ടീച്ചറേ..” മനസ്സില്‍ ചിരിച്ചു കോണ്ട് സെലീന ടീച്ചറിന്‍ ഉറപ്പു നല്‍കി. ടീച്ചറിന്റെ കൈയ്യില്‍ നിന്നും സെലീനയ്ക്ക് നല്ല ചുട്ട അടി കിട്ടുമെന്ന് കരുതിയ കുട്ടികളുടെ മുഖം ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെയായി.

Thursday, June 19, 2008

സെലീനയുടെ പാവക്കുട്ടി -6

അന്നൊരു അവധി ദിവസമായിരുന്നു.
സെലീന വീടിന്റെ മുറ്റത്ത് നിന്ന് റോഡിനപ്പുറത്തുള്ള കുട്ടികളുടെ പാര്‍ക്കിലേക്ക് നോക്കി. നല്ല വെയിലായതിനാല്‍ പാര്‍ക്കില്‍ കുട്ടികളാരുമില്ലായിരുന്നു. സെലീനയ്ക്ക് യാതൊരു രസവും തോന്നിയില്ല. അപ്പോഴാണ്‍ ഗേറ്റിനപ്പുറത്ത് റോഡരികില്‍ വെളുത്ത ഒരാട്ടിന്‍ കുട്ടി അതിന്റെ തള്ളയോടൊപ്പം പച്ചിലകള്‍ തിന്നുകൊണ്ട് നില്‍ക്കുന്നത് അവള്‍ കണ്ടത്.

സെലീനയ്ക്ക് ആട്ടിന്‍ കുട്ടിയെ വലിയ ഇഷ്ടമാണ്. പല തവണ അവള്‍ പപ്പയോട് പറഞ്ഞതാണ്‍ തനിക്കൊരു ആട്ടിന്‍ കുട്ടിയെ വാങ്ങി തരാന്‍. പക്ഷേ മമ്മി സമ്മതിച്ചില്ല... പൂന്തോട്ടത്തിലെ ചെടികളെല്ലാം ആട്ടിന്‍ കുട്ടി തിന്നു നശിപ്പിക്കുമെന്ന ഭയമാണ് മമ്മിയ്ക്ക്…

ഗേറ്റിനരികില്‍ ആട്ടിന്‍ കുട്ടിയെ കണ്ടപ്പോള്‍ സെലീനയ്ക്ക് വളരെ സന്തോഷം തോന്നി. ഗേറ്റ് തുറന്ന് ആട്ടിന്‍ കുട്ടിയുടെ അടുക്കലേക്ക് ചെന്നാലോ..? അവള്‍ ചിന്തിച്ചു. പക്ഷേ റോഡിലേക്കൊന്നും ഇറങ്ങരുതെന്നാ മമ്മിയുടെ കല്പന.

സെലീനയുടെ മമ്മിയ്ക്കാണെങ്കില്‍ അടുത്താഴ്ച ജവഹറ് കോളനിയിലെ വിമന്‍സ് ക്ലബില്‍ നടക്കുവാന്‍ പോകുന്ന പാചക മത്സരത്തിന്റെ തയ്യാറെടുപ്പിലായിരുന്നു. തുടര്‍ച്ചയായി നാലഞ്ചു വര്‍ഷം സെലീനയുടെ മമ്മിയ്ക്കായിരുന്നു പാചക മത്സരത്തില്‍ ഒന്നാം ലഭിച്ചത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം സെലീനയുടെ മമ്മിയെ തോല്‍പ്പിച്ചുകൊണ്ട് വിമന്‍സ് ക്ലബ് പ്രസിഡ്ണ്ട് ഉഷ ഉണ്ണിത്താന്‍ ഒന്നാം സമ്മാനം അടിച്ചെടുത്തു. പാചക മത്സരത്തില്‍ തോറ്റ വിഷമത്തിന്‍ ഒന്ന് രണ്ട് ദിവസം സെലീനയുടെ മമ്മി പച്ചവെള്ളം പോലും കുടിക്കാതെ കിടന്നു. അടുത്ത വര്‍ഷം ഉഷ ഉണ്ണിത്താനെ തോല്‍പ്പിക്കുമെന്ന് അന്നവര്‍ തീരുമാനമെടുത്തതാണ്. അതിനു വേണ്ടി പുതിയതരം പാചക വിദ്യകള്‍ സെലീനയുടെ മമ്മി വികസിപ്പിച്ചെടുക്കുകയും, പരീക്ഷണാര്‍ത്ഥം സെലീനയുടെ പപ്പയ്ക്കും, വല്യപ്പച്ചനുമൊക്കെ കൊടുക്കുകയും ചെയ്യും. പക്ഷേ ആ ഭക്ഷണം കഴിച്ചാലുടന്‍ അവര്‍ക്ക് കക്കൂസില്‍ നിന്നിറങ്ങുവാന്‍ സമയം കാണില്ലെന്നു മാത്രം.

ഗേറ്റിനപ്പുറത്ത് ആട്ടിന്‍ കുട്ടി തള്ളയാടിനൊപ്പം പുല്ലു തിന്നുകൊണ്ടിരിക്കുകയാണ്‍. മമ്മി അടുക്കളയില്‍ തിരക്കിലാണെന്ന് മനസ്സിലാക്കിയ സെലീന പൂന്തോട്ടത്തില്‍ നിന്ന് ഒന്ന് രണ്ട് പച്ചിലകള്‍ പറിച്ചെടുത്ത് ഗേറ്റിനരികിലെത്തി.

സെലീനയെ കണ്ടതും ഗേറ്റിനപ്പുറത്ത് നിന്ന് ആട്ടിന്‍ കുട്ടി തുള്ളിച്ചാടുവാന്‍ തുടങ്ങി. സെലീന ഗേറ്റിലെ കമ്പികള്‍ക്കിടയിലൂടെ തന്റെ കൈയ്യിലുള്ള പച്ചില ആട്ടിന്‍ കുട്ടിക്ക് നല്‍കി. താന്‍ കൊടുത്ത പച്ചില ‘കറുമുറാ’ ന്ന് ശബ്ദത്തില്‍ ആട്ടിന്‍ കുട്ടി തിന്നുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് വളരെയധികം സന്തോഷം തോന്നി.

അവള്‍ ഗേറ്റു തുറന്ന് ആട്ടിന്‍ കുട്ടിയുടെ അടുക്കലെത്തി. അവള്‍ അതിനെ താലോടുവാനും, ഉമ്മ വയ്ക്കുവാനും തുടങ്ങി. ഈ സമയത്താണ്‍ അത് സംഭവിച്ചത്.

തള്ളയാട് ഓടി വന്ന് സെലീനയെ കുത്തി!!!. ‘മമ്മീന്ന്..’ നിലവിളിച്ചുകൊണ്ട് സെലീന ദൂരെ തെറിച്ചു വീണു. തള്ളയാട് വീണ്ടും തന്റെ നേര്‍ക്ക് പാഞ്ഞു വരുന്നത് കണ്ട് സെലീന ശരിക്കും ഭയന്നു പോയി. തള്ളയാട് വീണ്ടും തന്നെ കുത്തുന്നതിന്‍ മുമ്പ് സെലീന വീണിടത്തു നിന്ന് ഉരുണ്ടെഴുന്നേറ്റ് തുറന്നു കിടന്ന ഗേറ്റിലൂടെ അകത്ത് കയറി പെട്ടന്ന് ഗേറ്റ് അടയ്ക്കുകയും ചെയ്തു.

‘ഹോ. രക്ഷപെട്ടു…’ അവള്‍ ആശ്വസിച്ചു. പിന്നെ ദേഷ്യത്തോട് കൂടി ഒരു വടിയെടുത്ത് ഗേറ്റിനപ്പുറത്തു നില്‍ക്കുന്ന തള്ളയാടിന്‍ ഒരു കുത്തു കൊടുക്കുകയും ചെയ്തു.

‘തന്നെ ആട് കുത്തിയത് ആരെങ്കിലും കണ്ടോ..? സെലീന തിരിഞ്ഞു നോക്കി. പരിസരത്തെങ്ങും ആരുമില്ലെന്ന് കണ്ടപ്പോള്‍ അവള്‍ക്ക് സമാധാനമായി.

‘ഹോ എന്തൊരു വേദനയായിരുന്നു ആട് കുത്തിയപ്പോള്‍..” തന്റെ ദേഹത്തെങ്ങാനും വല്ല മുറിവും പറ്റിയിട്ടുണ്ടോന്ന് പരിശോധിക്കുന്നതിനിടയില്‍ സെലീന ചിന്തിച്ചു.

‘ഭാഗ്യത്തിന്‍ ഒരു മുറിവും പറ്റിയിട്ടില്ല. പക്ഷേ ഇക്കാര്യം ആരോടും പറയാതിരിക്കുന്നതാണ്‍ നല്ലതെന്ന് സെലീനയ്ക്ക് തോന്നി. മമ്മിയോട് പറഞ്ഞാല്‍ നല്ല ചുട്ട അടി ഉറപ്പാണ്‍. അപ്പോഴാണ്‍ ആരോ പൊട്ടിച്ചിരിക്കുന്നത് സെലീന കേട്ടത്. അവള്‍ തിരിഞ്ഞു നോക്കി.

അടുത്ത വീട്ടിലെ ശ്രീധരനങ്കിളിന്റെ മകന്‍ അപ്പു!!!!
തന്നെ ആ‍ടി കുത്തി താഴെയിട്ടത് അവന്‍ കണ്ടിരിക്കുന്നു. സെലീനയെ ആട് കുത്തി താഴെയിട്ടത് കണ്ടപ്പോള്‍ അപ്പുവിന്‍ സന്തോഷമടക്കുവാന്‍ കഴിഞ്ഞില്ല. ‘തന്നെ ഊഞ്ഞാലില്‍ നിന്ന് തള്ളിയിട്ട് തന്റെ കൈ ഒടിച്ചവളല്ലേ.

നന്നായി.!!! അവള്‍ക്ക് അങ്ങനെ തന്നെ കിട്ടണം. അവന്‍ പൊട്ടിച്ചിരിച്ചു. അപ്പു തന്നെ കളിയാക്കി ചിരിക്കുന്നത് കണ്ടപ്പോള്‍ സെലീനയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

“പോടാ..” അവള്‍ അവനെ ആട്ടി.

“നീ പോടീ….. എന്റെ വീടിന്റെ മുറ്റത്താടീ ഞാന്‍ നിക്കുന്നെ..:“ അപ്പുവും വിട്ടു കൊടുത്തില്ല. ‘പോടാ ഒറ്റക്കൈയ്യാ..” സെലീന അവനെ കളിയാക്കി.

‘എന്തും വരട്ടെ. ഇനിയും ക്ഷമിക്കുവാന്‍ വയ്യ. ഇവളെ ഇന്നൊരു പാഠം പഠിപ്പിക്കണം. അപ്പു തീരുമാനിച്ചു. ‘പാ‍ര്‍ക്കില്‍ വച്ച് ഊഞ്ഞാലില്‍ നിന്ന് തള്ളിയിട്ട് തന്റെ കൈ ഒടിച്ചതും പോരാഞ്ഞിട്ട് അവള്‍ തന്നെ ഒറ്റകൈയ്യാന്ന് വിളിക്കുന്നോ..? അപ്പുവിന്‍ ദേഷ്യമടക്കുവാന്‍ കഴിഞ്ഞില്ല.

കൈയ്യില്‍ കിട്ടിയ ഒരു കല്ലെടുത്ത് സെലീനയുടെ തലയ്ക്ക് നോക്കി അവനൊരു ഏറ് കൊടുത്തു. എന്നാല്‍ ലക്ഷ്യം തെറ്റി അത് സെലീനയുടെ പുറത്താണ്‍ പതിച്ചത്. അപ്പുവില്‍ നിന്ന് അങ്ങനെയൊരു പ്രത്യാക്രമം സെലീന പ്രതീക്ഷിച്ചിരുന്നില്ല. അവള്‍ക്ക് നന്നായി വേദനിച്ചു.

“മമ്മീ…” പെട്ടന്ന് അവള്‍ തേങ്ങി കരഞ്ഞുകൊണ്ട് വീട്ടിനുള്ളിലേക്ക് ഓടി

‘സെലീനയ്ക്ക് എന്തെങ്കിലും പറ്റിക്കാണുമോ..” അപ്പു വല്ലാതെ ഭയന്നു. ‘സെലീനയെ താന്‍ കല്ല് വലിച്ചെറിഞ്ഞത് അവളുടെ പപ്പയറിഞ്ഞാല്‍ ആകെ കുഴപ്പമാണ്‍. അയാള്‍ പോലീസാണ്‍. എന്തും ചെയ്യാന്‍ മടിക്കില്ല. ഇക്കാര്യം തന്റെ വീട്ടിലറിഞ്ഞാലും പ്രശ്നം ഗുരുതരം തന്നെ.

സെലീനയോട് വഴക്കിനൊന്നും പോകരുതെന്ന്, ആയിരം തവണയെങ്കിലും അമ്മ തന്നോട് പറഞ്ഞിട്ടുള്ളതാണ്‍. പക്ഷേ എല്ലാം സംഭവിച്ചു പോയി. ഒന്നു വേണ്ടായിരുന്നു….

ഇനിയെന്തു ചെയ്യും..!!!

അപ്പുവിന്റെ ശരീരം കവുങ്ങിന്‍ പൂക്കുല പോലെ വിറയ്ക്കുവാന്‍ തുടങ്ങി…

(തുടരും...)

Wednesday, June 18, 2008

സെലീനയുടെ പാവക്കുട്ടി - 5

“എന്നിട്ട് അപ്പച്ചനെന്തു ചെയ്തു..?“ സെലീനയ്ക്ക് ആകാംക്ഷ വര്‍ദ്ധിച്ചു.

“ങ്ഹും.. ഞാനെന്തു ചെയ്തെന്നോ…?” അപ്പച്ചന്‍ കസേരയില്‍ വലിയ ഗമയിലിരുന്നു കൊണ്ട് ചോദിച്ചു. “അതെ വര്‍ക്കിച്ചിനെന്തു ചെയ്തു…” ഫാദറും ചോദിച്ചു.

“എന്റെ ഫാദറേ, ഞാനെന്തു ചെയ്തെന്നോ..? നല്ല ചോദ്യം തന്നെ. ഞാനാ ബോംബ് ദേ, എന്റെയീ കൈകള്‍ക്കൊണ്ടെടുത്ത് അതിര്‍ത്തിക്കപ്പുറത്തേക്ക് ഒരേറു കൊടുത്തു… അതിര്‍ത്തിക്കപ്പുറത്തു നിന്ന് ‘ഭും..’ എന്നൊരു ശബ്ദോം, ആരുടെയോക്കെയോ നിലവിളിയും പെട്ടന്ന് കേട്ടു. ദാ കിടക്കുന്നു പതിനഞ്ച് പേര്‍…”

“ആര്…” ഫാദറിന് ആകാംക്ഷ വര്‍ദ്ധിച്ചു…

“അവര്‍. പാകിസ്ഥാനി പട്ടാളക്കാര്‍… അല്ലാതാരാ…” അപ്പച്ചന്‍ ആവേശത്തോടു കൂടി പറഞ്ഞു.

“ഫാദറിനറിയാമോ.. ഞാനെറിഞ്ഞ് ബോംബു ചെന്ന് വീണത് ഞങ്ങളെ കൊല്ലാന്‍ ശ്രമിച്ച പാകിസ്ഥാനി പട്ടാളക്കാരുടെ നടുക്കാ.. ഒറ്റയടിക്ക് പതിനഞ്ച് പാകിസ്ഥാനി പട്ടാളക്കാരാ അന്ന് മരിച്ചു വീണത്…”

“ഹോ.. വര്‍ക്കിച്ചന്റെ ധൈര്യം അപാരം തന്നെ..” ഫാദറ് മുഖത്ത് വിരല്‍ വച്ചു.

“കഥ പൂര്‍ണ്ണമായില്ല ഫാദറ്..” അപ്പച്ചന്‍ തന്റെ കഥ തുടര്‍ന്നു. “നിമിഷങ്ങള്‍ക്കം പട്ടാളക്യാമ്പിലും ഞങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്സിലും ഈ വാര്ത്തയറിഞ്ഞു. അങ്ങ് ഡല്‍ഹിയിലായിരുന്ന ബ്രിഗേഡിയറ് രാമസ്വാമിസാബ് ഉടന്‍ കാശ്മീരിലെത്തി…. അന്ന് പട്ടാ‍ളക്കാരെല്ലാവരും ഒത്തു കൂടിയ അഭിനന്ദനച്ചടങ്ങില്‍ വച്ച് രാമസ്വാമി സാബ് പറഞ്ഞെതെന്താനെന്നറിയാമോ…” അപ്പച്ചന്‍ സെലീനയുടെയും, ഫാദറിന്റെയും മുഖത്തേക്ക് നോക്കി

“വര്‍ക്കീ നിങ്ങളെപ്പോലുള്ള ധൈര്യശാലികളെയാണ് നമ്മുടെ രാജ്യത്തിന് ആവശ്യം. നിങ്ങള്‍ ഭാരതത്തിന്റെ അഭിമാനമാണ്… ഹോ അദ്ദേഹത്തിന്റെ ആ വാക്കുകള്‍ കേള്‍ക്കുമ്പോള് ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്…” അപ്പച്ചന്‍ കഥ പറഞ്ഞു നിറ്ത്തി.

ഹോ.. വര്‍ക്കിച്ചനെ സമ്മതിച്ചിരിക്കുന്നു…വര്‍ക്കിച്ചനൊരു പുലി തന്നെ” ഫാദറ് പറഞ്ഞത് കേട്ട് അപ്പച്ചന്‍ കസേരയില്‍ ഒന്നു ഞെളിഞ്ഞിരുന്നു.

“ന്റെ ഫാദറേ.. ഇതൊന്നും ഒന്നുമല്ല.. ഇതിനേക്കാള്‍ വലിയ എത്രയെത്ര അപകടങ്ങളെ നെഞ്ചും വിരിച്ച് നിന്ന് ധൈര്യമായി നേരിട്ടവനാണീ വര്‍ക്കി…” അപ്പച്ചന്‍ തന്റെ ‘ബഡായി’ തുടര്‍ന്നു. “നയനടീന്‍ സിക്ടിയില്‍ ഒരു പറ്റം ശത്രുക്കളുടെ ഇടയിലേക്ക് ചാടി വീണ് അവരെയെല്ലാം ഒറ്റയ്ക്ക് വകവരുത്തിയവന്നാ ഈ വര്‍ക്കി. എന്റെ ധൈര്യത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഒരിക്കല്‍ അന്നത്തെ പ്രധാനമന്ത്രി നേരിട്ട് വന്ന് എന്നെ തോളില് തട്ടി അഭിനന്ദിച്ചിട്ടുമുണ്ട്….”

അപ്പച്ചന്‍ തന്റെ ബഡായി തുടരുന്നതിനിടയിലാണ് മച്ചില്‍ നിന്നും ഒരു പല്ലി അപ്പച്ചന്റെ ദേഹത്തേക്ക് വീണത്… “അയ്യോ അപ്പച്ചാ പല്ലീ…” സെലീന നിലവിളിച്ചു.

“അയ്യോ എവിടെ..?” പല്ലീന്ന് കേട്ടതും അപ്പച്ചന്‍ പ്രായം പോലും മറന്ന് മേലോട്ട് രണ്ടടി ചാടി. അപ്പച്ചന്റെ മുഖത്തെ പരിഭ്രാന്തി കണ്ട് സെലീനയും ഫാദറും പൊട്ടിച്ചിരിച്ചു പോയി.

“ബോംബ് കണ്ടാല്‍പ്പോലും ഭയമില്ലാത്ത വര്‍ക്കിച്ചന്‍ നിസാരമൊരു പല്ലിയെ കണ്ട് ഇത്രമാത്രം പേടിച്ചെല്ലോന്നോര്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കുവാന്‍ കഴിയുന്നില്ലെന്റെ വര്‍ക്കിച്ചോ..” ഫാദറ് പൊട്ടിച്ചിരിക്കുന്നതിനിടയില്‍ പറഞ്ഞു.. ഇമ്മാനുവേലച്ചന് പറഞ്ഞത് കേട്ട് അപ്പച്ചന്റെ മുഖം വിളറി വെളുത്തു. ഇത്രയും കാലം ഫാദറിനും, സെലീന മോള്‍ക്കും തന്നോട് തോന്നിയ മതിപ്പ് ഒരു പല്ലി കാരണം ഇല്ലാ‍തായെന്നോര്‍ത്തപ്പോള്‍ അപ്പച്ചന്‍ വല്ലാത്ത ദു:ഖം തോന്നി.

“അയ്യേ അപ്പച്ചന് ഒരു ധൈര്യോമില്ലേ.. അപ്പച്ചന്‍ പറഞ്ഞതെല്ലാം നുണയാണേ..” സെലീന കൈകൊട്ടി ചിരിക്കുവാന്‍ തുടങ്ങി. അപ്പച്ചന്‍ ഫാദറിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി. ഫാദറും പൊട്ടിച്ചിരിക്കുകയാണ്.

“അത്.. ഫാദറ് എനിക്കി പല്ലിയെ പേടിക്കാനൊരു കാരണമുണ്ട്…” മുഖത്തെ ചമ്മല്‍ മറച്ചുവച്ചുകൊണ്ട് അപ്പച്ചന്‍ പറഞ്ഞു. “അതായത് നയനറീന്‍ ഫിഫ്ടിയില്‍.. ഞാനന്ന് പഞ്ചാബിലായിരുന്നു…”

“എന്റെ വര്‍ക്കിച്ചോ.. ഇപ്പോള്‍ കേട്ട കഥ തന്നെ ധാരാളമായി.. വര്‍ക്കിച്ചന്റെ നയനറീന്‍ ഫിഫ്ടിയിലെ പല്ലിക്കഥ മറ്റൊരു ദിവസം കേള്‍ക്കാം..” പെട്ടന്ന് ഫാദറ് ഇടയ്ക്ക് കയറി പറഞ്ഞപ്പോള്‍ അപ്പച്ചന്റെ മുഖം വോള്‍ട്ടേജ് കുറഞ്ഞ ബള്‍ബു പോലെയായി..

"സെലീനമോളേ, മോള്‍ടെ വീട്ടില്‍ രണ്ട് പശുവുണ്ടെങ്കില്‍ മോളെന്തു ചെയ്യും..” ഒരു ദിവസം സെലീനയുടെ വീട്ടിലെത്തിയ ഫാദറ് ഇമ്മാനുവേല്‍ അവളോട് ചോദിച്ചു.

“ഒന്ന് ഞാന്‍ ഫാദറിനു തരും..” സെലീന പെട്ടന്ന് ഉത്തരം പറഞ്ഞു

“അയ്യോ മോളേ ഫാദറിനെന്തിനാ പശു..? മോള്‍ടെ വീട്ടില്‍ രണ്ട് പഴുവുണ്ടെങ്കില്‍ ഒരെണ്ണം പാവപ്പെട്ടവര്‍ക്ക് മോള്‍ ദാനം ചെയ്യണം. അവര്‍ ആ പശുവിനെ വളര്‍ത്തി അത് പ്രസവിക്കുമ്പോള്‍ അതിന്റെ പാലൊക്കെ വിറ്റ് സുഖമായി ജീവിച്ചോളും. പാവപ്പെട്ടവരെ സഹായിക്കുന്നവരെ ദൈവം അനുഗ്രഹിക്കുകയും ചെയ്യും..” ഫാദറ് സെലീനയോട് പറഞ്ഞു.

“എങ്കില്‍ ഞാന്‍ പശുവിനെ പാവപ്പെട്ടവര്‍ക്ക് കൊടുക്കാം…” സെലീന സമ്മതിച്ചു. “നല്ല കുട്ടി, മോളെ ദൈവം തീര്‍ച്ചയായും അനുഗ്രഹിക്കും..” ഫാദറിന്‍ സന്തോഷമായി.

“മോള്‍ക്ക് രണ്ട് ആട്ടിന്‍ കുട്ടിയുണ്ടെങ്കിലോ..” ഫാദറ് ചോദിച്ചു. “ഒരെണ്ണത്തിനെ ഞാന്‍ പാവപ്പെട്ടോര്‍ക്ക് കൊടുക്കും..” സെലീന പെട്ടന്നുത്തരം പറഞ്ഞു.

“മോള്‍ക്ക് രണ്ടോ അതില്‍ കൂടുതലോ ഫ്രോക്കുണ്ടെങ്കിലോ..” ഫാദറിന്റെ ആ ചോദ്യത്തിന്‍ ഉത്തരം പറയുവാന്‍ സെലീന ഒന്നു മടിച്ചു. “പറയൂ മോളേ. മോള്‍ക്ക് രണ്ട് ഫ്രോക്കുണ്ടെങ്കില്‍ മോളെന്തു ചെയ്യും..” ഫാദറ് ചോദ്യം ആവര്‍ത്തിച്ചു.

“അത്. ഞാനാര്‍ക്കും കൊടുക്കില്ല…” സെലീന മെല്ലെ പറഞ്ഞു.

“അതെന്താ മോളേ അങ്ങനെ പറഞ്ഞത്.. മോള്‍ക്ക് രണ്ട് പശുവുണ്ടെങ്കില്‍ ഒന്ന് പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യാമെന്ന് മോള്‍ സമ്മതിച്ചു. അതുപോലെ ആട്ടിന്‍ കുട്ടിയെയും. അങ്ങനെയെങ്കില്‍ രണ്ട് ഫ്രോക്കില്‍ ഒരെണ്ണം പാവപ്പെട്ട ഏതെങ്കിലും കുട്ടിക്ക് കൊടുക്കരുതോ..? ഫാദറ് ചോദിച്ചു.

“ഇല്ല കൊടുക്കത്തില്ല….” സെലീന തീര്‍ത്തു പറഞ്ഞു…

“അതിന് കാരണമെന്താ മോളെ..” ഫാദറ് ചോദിച്ചു.

“പശുവും ആടും എന്റെ വീട്ടിലില്ല. എന്നാല്‍ എനിക്ക് കുറെ ഫ്രോക്കുണ്ട് ഫാദര്‍…” സെലീനയുടെ മറുപടി കേട്ട് ഫാദറിന്റെ മുഖം കാറ്റ് പോയ ബലൂണ്‍ പോലെയായി…

(തുടരും..)

Monday, June 16, 2008

സെലീനയുടെ പാവക്കുട്ടി-4

അന്ന് ശനിയാഴ്ച ദിവസമായിരുന്നു.
വൈകുന്നേരമായപ്പോള്‍ സെലീനയുടെ വീട്ടില്‍ ഫാദറ് ഇമ്മാനുവേലെത്തി. സെലീനയുടെ ഇടവകയിലെ വികാരിയാണ് ഇമ്മാനുവേലച്ചന്‍.

“ഗുഡ് ഈവനിങ് ഫാദറ്….” ഫാദറിനെ കണ്ടതും സെലീന അദ്ദേഹത്തിന്റെ അടുക്കല്‍ ഓടിയെത്തി. “ഗുഡ് ഈവനിങ് മോളേ..…” ഫാദറ് സെലീനയുടെ കവിളില്‍ ഒരു മുത്തം നല്‍കി.

“ഹൌ ആറ് യൂ റ്റുഡെ മൈഡിയറ്….” ഫാദറ് ചോദിച്ചു. “അയാം ഫൈന്‍ ഫാദറ്…..” സെലീന പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. ക്രിസ്മസ്സ് പപ്പയുടെ മുഖസാമ്യമുള്ള ഫാദറിനെ സെലീനയ്ക്ക് വലിയ ഇഷ്ടമാണ്. അതുപോലെ ഫാദറിനും സെലീനയെ ഇഷ്ടമാണ്‍. സെലീനയുടെ വീട്ടിലെത്തുമ്പോഴൊക്കെ ഫാദറ് അവള്‍ക്ക് ‘കിറ്റ്കാറ്റോ, കാഡ്ബറീസോ.’ കൊണ്ടു വരും.

എന്നാല്‍ കഴിഞ്ഞമാസം പള്ളിയില്‍ വച്ച് സെലീനയെ ഫാദറ് ശരിക്കും വഴക്കു പറഞ്ഞു. അതിന്‍ കാരണമുണ്ടായിരുന്നു. ഞായറാഴ്ച കുറ്ബാനയ്ക്ക് പള്ളിയിലെത്തിയ സെലീനയ്ക്ക് കുറെനേരം ഫാദറിന്റെ പ്രസംഗം കേട്ടു കൊണ്ടിരുന്നപ്പോള്‍ ഒരു രസവും തോന്നിയില്ല.

അവളെന്തു ചെയ്തു…?
തന്റെ മുന്നിലിരിക്കുന്ന ലിയ എന്ന കുട്ടിയുടെ തുടയില്‍ വെറുതെ ഒന്നും നുള്ളി നോക്കി. ലിയ തിരിഞ്ഞു നോക്കിയപ്പോള്‍ സെലീന ‘താനൊന്നുമറിഞ്ഞില്ലെന്ന’ ഭാവത്തിലിരുന്നു. തന്നെ നുള്ളിയത് സെലീനയാണെന്നറിഞ്ഞിട്ടും ലിയ ഒരക്ഷരം മിണ്ടാതെ ഫാദറ് പ്രസംഗിക്കുന്നത് കേട്ടിരുന്നു. സെലീനയ്ക്ക് വല്ലാത്ത രസം തോന്നി. അവള്‍ വീണ്ടും ലിയയുടെ തുടയില്‍ നുള്ളി.

“എന്താ മോളേ..” തിരിഞ്ഞു നോക്കിയ ലിയയോട് സെലീന ചോദിച്ചു.

“എന്നെ നീയെന്തിനാ പിച്ചിയത്..?” ലിയയ്ക്ക് ദേഷ്യം വന്നു.

“അയ്യോ മോളേ ഞാന്‍ നിന്നെ പിച്ചിയതേയില്ല….. ചിലപ്പോ മോളേ ഉറുമ്പു കടിച്ചതായിരിക്കും… ദേ, ഇപ്പം എന്നേം ഒരുറുമ്പ് കടിച്ചിരിന്നു..” സെലീന കല്ലുവച്ച ഒരു നുണ കാച്ചി.

“അല്ല ഉറുമ്പു കടിച്ചതൊന്നുമല്ല…. നീയിവളെ പിച്ചുന്നത് ഞാന്‍ കണ്ടതാ..” തൊട്ടടുത്തിരുന്ന മിന്നു പറഞ്ഞു. കള്ളി വെളിച്ചത്തായെന്ന് കണ്ടപ്പോള്‍ സെലീനയ്ക്ക് വല്ലാത്ത നാണക്കേട് തോന്നി. അവള്‍ ഒന്നും ചിന്തിച്ചില്ല. മിന്നുവിന്റെ വലതു കണ്ണില്‍ ഒരു കുത്തു കൊടുത്തു.

“അയ്യോ മമ്മീ..“ മിന്നു ഉച്ചത്തില്‍ നിലവിളിക്കുകയും കരയുകയും ചെയ്തു. ഫാദറ് മാത്രമല്ല സെലീനയുടെ മമ്മിയും, പള്ളിയിലെത്തിയ പലരും അന്ന് സെലീനയെ ശാസിച്ചു. ഭയന്നു പോയ സെലീന പൊട്ടിക്കരഞ്ഞു…

എന്നാല്‍ കുറ്ബാന കഴിഞ്ഞപ്പോള്‍ ഫാദറ് നേരെ പോയത് സെലീനയുടെ അടുക്കലേക്കാണ്‍. “ഫാദറിനോട് ഞാനൊരിക്കലും മിണ്ടില്ല..” സെലീനയുടെ മുഖം ഫാദറിനെ കണ്ടതും കാറ്റ് നിറച്ച ബലൂണു പോലെയായി.

“മിണ്ടില്ലെങ്കില്‍ വേണ്ട. ദാ, ഫാദറിന്റെ കൈയ്യില്‍ നല്ല ചോക്കലേറ്റുണ്ട്..” ഫാദറ് തന്റെ കുപ്പായത്തിന്റെ കീശയില്‍ നിന്ന് ഒരു പാക്കറ്റ് ചോക്കലേറ്റ് പുറത്തെടുത്തു. സെലീന ആദ്യം അതില്‍ നോക്കിയതു പോലുമില്ല. പെട്ടന്നാണ്‍ അവളുടെ നാവില്‍ വെള്ളമൂറിയത്. അവള്‍ക്ക് പിടിച്ചു നില്‍ക്കുവാന്‍ കഴിഞ്ഞില്ല. അവള്‍ മെല്ലെ മിഴികളുയര്‍ത്തി ഫാദറിന്റെ മുഖത്തേക്ക് നോക്കി. ഫാദറ് പുഞ്ചിരിക്കുന്നത് കണ്ടപ്പോള്‍ സെലീനയുടെ പിണക്കമെല്ലാം പമ്പ കടന്നു.

“യുവാറ് സോ ഗുഡ് ഫാദറ്…” അവള്‍ ചോക്കലെറ്റിനു വേണ്ടി കൈ നീട്ടി. പക്ഷേ ഫാദറ് ചോക്കലേറ്റ് അവള്‍ക്ക് നല്‍കിയില്ല.

“പള്ളിയില്‍ വന്നാല്‍ നല്ല കുട്ടിയായിരിക്കാമെന്ന് മോളെ സത്യം ചെയ്യണം. എന്നിട്ടേ ഫാദറ് ചോക്കലേറ്റ് തരൂ…” ഫാദറ് പറഞ്ഞു.

“സത്യം…” സെലീന ഫാദറിന്റെ കൈയ്യില്‍ പിടിച്ച് സത്യം ചെയ്തു.

“സെലീനമോളേ ചീത്തക്കുട്ടികളാ മറ്റുള്ളവരുമായി വഴക്കുണ്ടാക്കുന്നത്…. ചീത്തക്കുട്ടികളെ ദൈവത്തിന്‍ ഒട്ടും ഇഷ്ടമല്ല…” ചോക്കലേറ്റ് നല്‍കുന്നതിനിടയില്‍ ഫാദറ് സെലീനയോട് പറഞ്ഞു.

“ഫാദറ് നോക്കിക്കോ..ഞാനാരോടും വഴക്കുണ്ടാക്കില്ല..” സെലീന ഫാദറിന്‍ ഉറപ്പു നല്കി. എന്നാലത് ‘കുറുപ്പിന്റെ ഉറപ്പു‘ പോലെയാണെന്ന് ഫാദറിന്‍ നന്നായി അറിയാമായിരുന്നു..

സെലീനയുടെ അപ്പച്ചനും ഫാദറ് ഇമ്മാനുവേലും നല്ല കൂട്ടുകാരാ‍യിരുന്നു. ഫാദറ് വീട്ടില്‍ വരുമ്പോഴൊക്കെ തന്റെ പട്ടാളക്കഥകള്‍ അപ്പച്ചന്‍ ഫാദറിനോട് പറയാറുണ്ടായിരുന്നു. പകുതി കല്ലുവച്ച നുണകളാണെങ്കിലും അപ്പച്ചന്റെ പട്ടാളക്കഥകള്‍ കേള്‍ക്കുവാന്‍ ഫാദറിനും താല്പര്യമായിരുന്നു.

“കേട്ടോ, ഫാദറ്… നയന്ടീന്‍ ഫിഫ്ടി സെവനിലെ സംഭവമാണിത്… ഞാനന്ന് കാശ്മീരിലായിരുന്നു.. അതായത് ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍……” അന്ന് അപ്പച്ചന്‍ പുതിയൊരു പട്ടാളക്കഥ ഫാദറിനോട് പറയുവാന്‍ തുടങ്ങി. അപ്പച്ചന്റെ കഥ കേള്‍ക്കുവാന്‍ ഇമ്മാനുവേലച്ചനും സെലീനയും കാത് കൂര്‍പ്പിച്ചിരുന്നു.

“അന്ന് ഞാനും, പരുമലക്കാരന്‍ ഒരു ചാക്കോയും, പാലക്കാരന്‍ ഒരു ഒരു തോമസ്സും, തമിഴ്നാട്ടുകാരന്‍ ഷണ്മുഖവും, പിന്നെ നാലഞ്ച് പഞ്ചാബികളും അടങ്ങിയ ഒരു സംഘം, കാശ്മീരില്‍ ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയായിരുന്നു…” അപ്പച്ചന്‍ കഥ തുടര്‍ന്നു.

…അപ്പോഴാണ്‍ ഞങ്ങളുടെ തൊട്ടു മുന്‍പില്‍ ദേ, ക്രിക്കറ്റ് പന്തിന്റെ വലിപ്പത്തിലുള്ള ഒരു സാധനം വന്നു വീണത്. അതൊരു ക്രിക്കറ്റ് പന്താണെന്ന് കുറ്ഷിദ് പറഞ്ഞു. അല്ലെന്ന് ഞാനും. അതിറ്ത്തിക്കപ്പുറത്ത് പാകിസ്ഥാനിലെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നും അവരുടെ ബാറ്റില്‍ നിന്ന് തെറിച്ചു വീണ ബോളാണതെന്നും കുറ്ഷിദിനെ സപ്പോറ്ട്ട് ചെയ്തുകൊണ്ട് പരുമലക്കാരന്‍ ചാക്കോയും പറഞ്ഞു..

”..പക്ഷേ ഞാനല്ലേ പുള്ളി.. ഞാനും വിട്ടു കൊടുത്തില്ല. ഇത് ക്രിക്കറ്റ് ബോളല്ല, പാകിസ്ഥാനി പട്ടാളക്കാര്‍ നമ്മളെ കൊല്ലാന്‍ വേണ്ടി എറിഞ്ഞ ക്രിക്കറ്റ് ബോളിന്റെ രൂപത്തിലുള്ള ബോംബാണെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. അല്ലെന്ന് മറ്റുള്ളവരും, ഏതായാ‍ലും തര്‍ക്കം വേണ്ടാന്ന് പറഞ്ഞ് ഒരു പഞ്ചാബി എന്തു ചെയ്തു..? സാധനം പരിശോധിച്ചു. അപ്പോഴല്ലേ അതു ക്രിക്കറ്റ് ബോളല്ല സാക്ഷാല്‍ ബോംബാനെന്ന് എല്ലാവര്‍ക്കും മനസ്സിലാ‍യത്.. ഓടിക്കോ ഇത് ബോബാണേ.. ഇപ്പം പൊട്ടുമേന്ന് പറഞ്ഞ് പഞ്ചാബിയും കൂടെ ഞാനൊഴികെയുള്ള എല്ലാവരും നിലവിളിച്ചുകൊണ്ട് ഒറ്റ ഓട്ടമായിരുന്നു..

അപ്പച്ചന്‍ ഒരു നിമിഷം നിര്‍ത്തിയശേഷം തന്റെ കഥയില്‍ ലയിച്ചിരിക്കുന്ന ഫാദറിന്റെയും, സെലീനയുടെയും മുഖത്തേക്ക് നോക്കി.

(തുടരും..)

Saturday, June 14, 2008

സെലീനയുടെ പാവക്കുട്ടി -3

“കേട്ടോ മോളെ, പട്ടാളത്തില്‍ ചേരുമ്പോള്‍ എനിക്ക് വയസ്സ് പതിനെട്ടാ….” അന്ന് തന്റെ പട്ടാളക്കഥകള്‍ക്കിടയില്‍ അപ്പച്ചന്‍ സെലീനയോട് പറഞ്ഞു. “നല്ല തടീം പൊക്കോമുള്ള സമയം…. പക്ഷേ അന്ന് എന്നെ കാണാനൊന്നും ഒരു രസോമില്ലായിരുന്നു….. പട്ടാളത്തില്‍ ചേരുമ്പോള്‍ എന്റെ മുഖം കുരങ്ങനെപ്പോലെ ആയിരുന്നുവെന്നാ ഒരിക്കല്‍ മേജര്‍ സിക്കന്തര്‍ സിങ്ങ് എന്നോട് പറഞ്ഞത്.. പട്ടാളത്തില്‍ കയറി ഒന്നു രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴല്ലെ എനിക്കെന്റെ യഥാര്‍ത്ഥ സൌന്ദ്യര്യമൊക്കെ കിട്ടിയത്..?

ശരിയാ, പട്ടാളത്തില്‍ ചേരുമ്പോ അപ്പച്ചന്റെ മൊകം കൊരങ്ങിനെപ്പോലെയായിരുന്നു. ഇപ്പള് കൊരങ്ങിന്റെ മൊകമാ അപ്പച്ചനെപ്പോലെയായത്…” സെലീന ഇടയക്ക് കയറി പറഞ്ഞു.

“ങ്ഹാ അടികൊള്ളും പെണ്ണ്…” മുഖത്തെ ചമ്മല്‍ മറച്ചുവച്ചുകൊണ്ട് അപ്പച്ചന്‍ സെലീനയുടെ നേര്‍ക്ക് കൈയ്യോങ്ങി. “ കൊച്ചു പിള്ളാരുടെ വായീന്ന് വല്യ വര്‍ത്താനമോ..? സെലീന പൊട്ടിച്ചിരിച്ചുകൊണ്ട് അപ്പച്ചന്റെ മുന്നില്‍ നിന്നും ഓടിപ്പോയി.

സെലീനയുടെ വീട്ടില്‍ സ്ഥിരമായി ഭിക്ഷയ്ക്കെത്താറുള്ള വ്യദ്ധയായ ഒരു സ്ത്രീയുണ്ടായിരുന്നു. സെലീനയുടെ മമ്മിയ്ക്കാണെങ്കില്‍ ആ ഭിക്ഷക്കാരിയെ തീരെ ഇഷ്ടമില്ലായിരുന്നു. പക്ഷേ മമ്മി കാണാതെ സെലീന അടുക്കളയില്‍ നിന്ന് ഇഷ്ടം പോലെ ബിസ്ക്കറ്റും. അപ്പിളും, മുന്തിരിയും, ഓറഞ്ചുമൊക്കെ അവര്‍ക്ക് കൊടുക്കാറുണ്ടായിരുന്നു. ഇക്കാരണത്താല്‍ സെലീനയെ ആ ഭിക്ഷകാരിക്ക് വലിയ ഇഷ്ടമായിരുന്നു. സെലീനയുടെ മമ്മി വീട്ടിലില്ലാത്ത തക്കം നോക്കിയാണ് ഭിക്ഷക്കാരി പലപ്പോഴും അവളുടെ വീട്ടില്‍ വരിക. ഇതൊരു പതിവായപ്പോള്‍ സെലീനയ്ക്കും അവരോട് വല്ലാത്ത ദേഷ്യം തോന്നി തുടങ്ങി.

ഒരു ദിവസം പതിവുപോലെ മമ്മി പുറത്തെവിടെയോ പോയപ്പോള്‍ ‘സെലീനമോളേന്ന്’ വിളിച്ചുകൊണ്ട് ഭിക്ഷക്കാരി സെലീനയുടെ വീട്ടിലെത്തി. സെലീനയും അപ്പച്ചനും മാത്രമേ അപ്പോള്‍ അവിടെയുണ്ടായിരുന്നുള്ളു. സെലീന ബാലരമയിലെ ഒരു ചിത്രത്തിന്‍ ചായം കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ്‍ ഭിക്ഷക്കാരി തള്ളയുടെ വരവ്.

“മോളെ.. അമ്മയ്ക്ക് വല്ലാതെ വിശക്കുന്നു.. വല്ലോം തരണേ…” ഭിക്ഷക്കാരി പതിവു പല്ലവി ആവര്‍ത്തിച്ചു. “ഇവിടെ ഒന്നുമില്ല…” സെലീനയ്ക്ക് ദേഷ്യം വന്നു.

“അങ്ങനെ പറയരുത് മോളേ… അമ്മയ്ക്ക് വിശന്നിട്ട് കണ്ണുകാണാന്‍ വയ്യ.. അടുക്കളേന്ന് വല്ലോം എടുത്തോണ്ട് വാ മോളേ..” ഭിക്ഷക്കാരി പറഞ്ഞു.

സെലീന ഭിക്ഷക്കാരി തള്ളയെ തുറിച്ചു നോക്കി. “ഇന്ന് ഇവരെ ഒരു പാഠം പഠിപ്പിക്കണം..” അവള്‍ മനസ്സില്‍ തീരുമാനിച്ചു. “ഇവിടെ നിക്ക് ഞാനിപ്പം വരാമേ’ ന്ന് പറഞ്ഞുകൊണ്ട് സെലീന അകത്തേക്ക് പോയി.

‘എത്ര നല്ല കുട്ടി… ഈശ്വരാ ഇന്നെന്താ ആ കുഞ്ഞ് തനിക്ക് തരുന്നത്.....? ആപ്പിളോ അതോ ബിസ്ക്കറ്റോ..” ഭിക്ഷക്കാരി തള്ളയുടെ വായില്‍ വെള്ളം നിറഞ്ഞു. എന്നാല്‍ സെലീന അടുക്കളയിലേക്കല്ല പോയത്. അകത്തെ മുറിയിലിരുന്ന് പത്രം വായിച്ചു കൊണ്ടിരുന്ന അപ്പച്ചന്റെ അടുക്കലേക്കാണ്. “അപ്പച്ചാ ആ കണ്ണാടിയിങ്ങോട്ട് തരാമോ..” അവള്‍ ചോദിച്ചു.

“മോള്‍ക്കെന്തിനാ കണ്ണാടി..” പത്രം വായിക്കുന്നതിനിടയില്‍ അപ്പച്ചന്‍ ചോദിച്ചു. “ഒരു കാര്യത്തിനാ.. ഇപ്പം തിരിച്ചു തരാം…” അവള്‍ പറഞ്ഞു

“ഞാന്‍ പത്രം വായിക്കുന്നത് കണ്ടില്ലേ മോളേ.. കണ്ണാടിയില്ലാതെ അപ്പച്ചനെങ്ങനാ പത്രം വായിക്കുന്നത്..?” അപ്പച്ചന്‍ പറഞ്ഞത് കേട്ടപ്പോള്‍ സെലീനയ്ക്ക് ദേഷ്യം വന്നു. അവള്‍ അപ്പച്ചന്റെ മുഖത്ത് നിന്നും കണ്ണാടി വലിച്ചെടുത്ത് കൊണ്ട് പുറത്തേക്ക് ഓടി “ മോളേ സെലീനേ…” അപ്പച്ചന്‍ വിളിച്ചത് അവള്‍ കേട്ടതായി നടിച്ചില്ല.

സെലീന തനിക്ക് അപ്പീളും, മുന്തിരിങ്ങയുമൊക്കെ കൊണ്ട് വരുന്നത് നോക്കി മുറ്റത്ത് കാത്തിരിക്കുകയായിരുന്നു ഈ സമയം ആ ഭിക്ഷക്കാരി. എന്നാല്‍ സെലീന വെറും കൈയ്യോടെ വരുന്നത് കണ്ടപ്പോള്‍ അവരുടെ മുഖം വാടി..

“എന്താ കുഞ്ഞേ ഒന്നുമില്ലേ..” ഭിക്ഷക്കാരി തള്ള ചോദിച്ചു. “വിശന്നിട്ട് കണ്ണ് കാണാന്‍ വയ്യെന്നല്ലേ പറഞ്ഞെ. ദാ ഇതെന്റെ അപ്പച്ചന്റെ കണ്ണാടിയാ.. നിങ്ങളെടുത്തോ,,.” കൈയ്യിലിരുന്ന കണ്ണാടി ഭിക്ഷക്കാരിയുടെ നേര്‍ക്ക് നീട്ടിക്കൊണ്ട് സെലീന പറഞ്ഞു.

“ഇതെന്തിനാ..” ഭിക്ഷക്കാരി തള്ളയ്ക്ക് ഒന്നും മനസ്സിലായില്ല. അവര്‍ സെലീനയുടെ മുഖത്തേക്ക് നോക്കി.

“വിശന്നിട്ട് കണ്ണ് കാണുന്നില്ലെന്നല്ലേ പറഞ്ഞത്…? സാരമില്ല ഈ കണ്ണാടി മൊകത്ത് വച്ചാ മതി.. നല്ല പോലെ കണ്ണ് കാണും…” സെലീന പറഞ്ഞത് കേട്ട് ഭിക്ഷക്കാരിയുടെ മുഖം കടലാസു പോലെ വിളറിപ്പോയി. അവര്‍ ഒന്നും പറയാതെ അവിടെ നിന്നും പോകുന്നതെ കണ്ടപ്പോള്‍ സെലീന പൊട്ടിച്ചിരിച്ചു. ഏതായാലും പിന്നീടൊരിക്കലും സെലീനയുടെ വീട്ടില്‍ ആ ഭിക്ഷക്കാരി തള്ള വന്നിട്ടില്ല...

(സെലീനയുടെ കുസ്യതികള്‍ തുടരും..)

Monday, June 9, 2008

സെലീനയുടെ പാവക്കുട്ടി -2

അമ്മുവും സെലീനയും തമ്മില്‍ എന്തായിരുന്നു കുഴപ്പം…?
കഴിഞ്ഞ ആഴ്ച പാര്‍ക്കില്‍ വച്ച് അമ്മുവിന്റെ ഫ്രോക്കിലും, തലയിലുമൊക്കെ സെലീന മണ്ണ് വാരിയിട്ടതാണ് അവര്‍ തമ്മിലുള്ള പിണക്കത്തിന് കാരണം. അതു മാത്രമോ അമ്മുവിന്റെ പിറന്നാള്‍ പാര്‍ട്ടിക്ക് അവളുടെ വീട്ടിലെത്തിയ സെലീന അവിടെ എന്തൊക്കെയാ കാട്ടി കൂട്ടിയത്….?

അമ്മുവിന്റെ വീട്ടിലെ പൂന്തോട്ടത്തിലെ പൂക്കളെല്ലാം സെലീന പറിച്ചു കളഞ്ഞു.... അമ്മു ഓമനിച്ചു വളര്‍ത്തിയ തത്തമ്മയുടെ കൂട് തുറന്ന് അതിനെ പറത്തി വിട്ടു....

പാവം അമ്മു.
ഇത്രയും കാലം പാലും തേനും കൊടുത്ത് തത്തമ്മയെ കണ്ണിലെ ക്യഷണമണിപോലെ വളര്‍ത്തിയത് മാത്രം മിച്ചം. അമ്മുവിനെ കളിപ്പിച്ചേന്ന് പറഞ്ഞ് തത്തമ്മ തെക്കോട്ട് പറന്നു പോയതാണ്... പിന്നീട് തത്തമ്മ തിരിച്ചു വന്നില്ല.

ഇതൊക്കെ സഹിക്കാവുന്നതേയുള്ളു. പക്ഷേ തന്റെ പൂച്ചക്കുഞ്ഞിന്റെ കാല്‍ സെലീന തല്ലിയൊടിച്ചത് അമ്മുവിന് സഹിക്കാന്‍ പറ്റില്ല.

അമ്മുവിന്റെ പൂച്ചക്കുഞ്ഞ് സെലീനയുടെ കാലില്‍ മാന്തിയതുകൊണ്ടല്ലേ അവള്‍ ഒരു മുട്ടന്‍ വടിയെടുത്ത് അതിന്റെ രണ്ടു കാലും തല്ലിയൊടിച്ചത്..?

പച്ചക്കള്ളം…
സെലീന കള്ളമേ പറയുകയുള്ളു. തന്റെ പൂച്ചക്കുഞ്ഞ് അവളേ തൊട്ടതേയില്ല. വേറുതെ അവളുടെ മുന്നില്‍ വന്നു നിന്നതേയുള്ളല്ലോ..? എന്നിട്ടും അതിന്റെ കാല്‍ രണ്ടും സെലീന തല്ലിയൊടിച്ചില്ലേ… വേദനയോടെ തന്റെ പൂച്ചക്കുഞ്ഞ് കരയുന്നത് ഇപ്പോഴും മറക്കുവാന്‍ അമ്മുവിന് കഴിയുന്നില്ല. അന്ന് അമ്മു തീരുമാനിച്ചതാണ് സെലീനയോട് ഒരിക്കലും മിണ്ടില്ലെന്നും അവളെ തന്റെ വീട്ടില്‍ കയറ്റത്തുമില്ലെന്നും..

കൂട്ടുകാരേ..
അപ്പുവിന്റെയും, അമ്മുവിന്റെ കഥ കേട്ടപ്പോള്‍ തന്നെ സെലീനയുടെ സ്വഭാവം നിങ്ങള്‍ക്ക് പിടികിട്ടിക്കാണുമല്ലോ..? അപ്പുവിനും, അമ്മുവിനും മാത്രമല്ല ജവഹറ് കോളനിയിലെ പല കുട്ടികള്‍ക്കും എന്തിന് മുതിര്‍ന്നവര്‍ക്കു പോലും സെലീനയെ കണ്ണെടുത്താല്‍ കണ്ടു കൂടാ..

ജവഹറ് കോളനിയിലെ സ്കൂളില്‍ ഒന്നാം ക്ലാസിലാണ് സെലീന പഠിക്കുന്നത്. ക്ലാസിലെ കുട്ടികളുമായി വെറുതെ വഴക്കുണ്ടാക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നത് സെലീനയുടെ വിനോദമായിരുന്നു. ഇക്കാരണത്താ‍ല്‍ കുട്ടികളാരും സെലീനയോട് മിണ്ടില്ല. അവര്‍ക്കെല്ലാം സെലീയെ വല്ലാതെ വെറുപ്പും, ഭയവുമായിരുന്നു.

സെലീനയുടെ പപ്പ പോലീസുകാരനായതുകൊണ്ട് സെലീനയെ ആര്‍ക്കെങ്കിലും ഉപദ്രവിക്കുവാന്‍ പറ്റുമോ..? തന്റെ പപ്പയെ വിളിച്ചു കൊണ്ടു വന്ന് എല്ലാവരെയും ഇടിച്ചു ചമ്മന്തിയാക്കി ജയിലിലിടുമെന്ന് സെലീന കുട്ടികളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.

പാവം കുട്ടികള്‍….
പോലീസെന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിച്ചു വിറയ്ക്കും.

“സെലീനേ, ക്ലാസില്‍ വരുന്നത് നന്നായി പഠിക്കുവാനും, നല്ല ശീലങ്ങള്‍ അഭ്യസിക്കുവാനുമാണ്. അതല്ലാതെ മറ്റുള്ള കുട്ടികളുമായി വഴക്കുണ്ടാക്കുവാനും. അവരെ ഉപദ്രവിക്കുവാനുമല്ല…” മെറിന ടീച്ചറ് പലപ്പോഴും സെലീനയെ ഉപദേശിക്കാറുണ്ട്,

മെറീന ടീ‍ച്ചറിനെ ആ സ്കൂളിലെ കുട്ടികള്‍ക്കെല്ലാം വലിയ ഇഷ്ടമാണ്. കാരണം കുട്ടികളോടെല്ലാം നല്ല സ്നേഹത്തോടു കൂടിയാണ് ടീച്ചറ് പെരുമാറിയിരുന്നത്. എന്നാല്‍ സെലീനയ്ക്ക് മാത്രം ടീച്ചറിനെ തീരെ ഇഷ്ടമല്ല.. അതിന് കാരണം മറ്റൊന്നുമല്ല. സെലീന ക്ലാസില്‍ കാണിക്കുന്ന കുസ്യതികള്‍ക്കെല്ലാം ടീച്ചറ് നല്ല ചുട്ട അടി നല്‍കാറുണ്ടായിരുന്നു.

നോക്കിക്കോ എന്റെ പപ്പയെ വിളിച്ചോണ്ട് വന്ന് ടീച്ചറെ ഇടിച്ചു കൊല്ലിക്കും ഞാന്‍.“ ഒരിക്കല്‍ നന്ദുവിന്റെ തലയില്‍ പെന്‍സിലുകൊണ്ട് കുത്തിയതിന്‍ സെലീനയെ മെറീന ടീച്ചറ് പിടി കൂടിയപ്പോള്‍ അവള്‍ ടീച്ചറിനെ ഭീഷണിപ്പെടുത്തി.

“ഓഹോ നീ അത്രക്കായോ. എങ്കില്‍ എന്റെ പൊന്ന് മോളെ പപ്പയെ വിളിച്ചോണ്ട് വാ.... നിന്റെ പപ്പയുടേ മൂക്ക് ചെത്തി ഉപ്പിലിടും ഞാന്‍...” ടീച്ചറ് പറഞ്ഞത് കേട്ട് സെലീന ശരിക്കും ഭയന്നുപോയി.

‘തന്റെ പപ്പയെപ്പോലും പേടിയില്ലാത്ത ടീച്ചറോ..?’ സെലീന ചിന്തിക്കുകയും ചെയ്തു. മാത്രമല്ല മറ്റ് കുട്ടികളുടെ മുന്നില്‍ അന്ന് സെലീന ശരിക്കും ചമ്മിപ്പോയി. ഏതായാലും ടീച്ചറിന്റെ അടുക്കല്‍ മാത്രം പിന്നീടൊരിക്കലും അവളാ ഭീഷണി പ്രയോഗിച്ചിട്ടില്ല.

“സെലീന ചീത്തക്കുട്ടിയാ. അവളുമായി കൂട്ടിനൊന്നും പോവേണ്ട..” പല മാതാപിതാക്കളും തങ്ങളുടെ മക്കളോട് പറയാറുണ്ടായിരുന്നു.

“മോളേ നീ നന്നായി വളരണം. ആരോടും വഴക്കുണ്ടാക്കാന്‍ പോകരുത്..” പപ്പയും മമ്മിയും ദിവസവും സെലീനയെ ഉപദേശിക്കാറുണ്ടായിരുന്നു. പക്ഷേ സെലീനയുടെ സ്വഭാവത്തിനുണ്ടോ മാറ്റം വരുന്നു..? അവള്‍ കുസ്യതികള്‍ കാട്ടിയങ്ങ് ജീവിച്ചു പോന്നു.

പപ്പയേയും, മമ്മിയേയും കൂടാതെ സെലീനയുടെ വീട്ടില്‍ ഒരു അപ്പച്ചനുമുണ്ടായിരുന്നു. അപ്പച്ചനെന്ന് പറഞ്ഞാല്‍ സെലീനയുടെ പപ്പയുടെ അച്ഛന്‍. അപ്പച്ചനും സെലീനയും നല്ല ചങ്ങാതികളായിരുന്നു. അപ്പച്ചനോടൊപ്പമാണ് അവള്‍ ഭക്ഷണം കഴിക്കുന്നതും, പള്ളിയില്‍ പോകുന്നതും. ഉറങ്ങുന്നതുമൊക്കെ. എങ്കിലും അപ്പച്ചന്റെ അടുക്കലും സെലീന പല കുസ്യതികളും കാട്ടാറുണ്ടായിരുന്നു.

അപ്പച്ചന് കാഴ്ചശക്തി കുറവായതിനാല്‍ കണ്ണാടിയില്ലാതെ ഒന്നും കാണാല്‍ കഴിയില്ലെന്ന് സെലീനയ്ക്കറിയാം. പലപ്പോഴും അപ്പച്ചന്‍ ഉറങ്ങുന്ന തക്കം നോക്കി അവള്‍ അദ്ദേഹത്തിന്റെ കണ്ണാടിയെടുത്ത് എവിടെയെങ്കിലും ഒളിച്ചു വയ്ക്കും. പാവം അപ്പച്ചന്‍ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ കണ്ണാടിയുണ്ടാവില്ല.

“എടീ.. കൊച്ചേ ന്റെ കണ്ണാടി കൊണ്ടുവാടി.” അപ്പച്ചന്‍ മുറിയിലെല്ലാം തപ്പി തടയുന്നത് കാണുമ്പോള്‍ സെലീന കൈകൊട്ടി ചിരിയ്ക്കും.

വര്‍ക്കി സാറെന്നാണ് കോളനിയിലുള്ളവര്‍ ബഹുമാനത്തോടു കൂടി സെലീനയുടെ അപ്പച്ചനെ വിളിക്കുന്നത്. പണ്ട് പട്ടാളത്തില്‍ ജോലിയുണ്ടായിരുന്ന അദ്ദേഹം തന്റെ പഴയ പട്ടാളക്കഥകള്‍ പൊടിപ്പും, തൊങ്ങലുമൊക്കെ ചേര്‍ത്ത് സെലീനയോടും അതുപോലെ വീട്ടില്‍ വരുന്നവരോടുമൊക്കെ പറയാറുണ്ടായിരുന്നു. അപ്പച്ചന്റെ പട്ടാളക്കഥകള്‍ കേള്‍ക്കുന്നത് സെലീനയ്ക്കും ഭയങ്കര ഇഷ്ടമായിരുന്നു.

(സെലീനയുടെ കുസ്യതികള്‍ തുടരും..)

Wednesday, May 28, 2008

സെലീനയുടെ പാവക്കുട്ടി -1

ഹായ്.. കുട്ടികളേ…
നിങ്ങള്‍ക്ക് സെലീനയെ അറിയുമോ..?
ങ്ഹും… നിങ്ങളെങ്ങനെ അവളെ അറിയും അല്ലേ..
സാരമില്ലെന്നേ, നേരെ ജവഹറ് കോളനിയിലേക്ക് വരുമെങ്കില്‍ സെലീനയെ നിങ്ങള്‍ക്ക് കാണാം. പക്ഷേ നിങ്ങള്‍ ശരിക്കും സൂക്ഷിക്കണം കേട്ടോ. അവള്‍ ആളല്പം പിശകാ‍ണ്‍…

അല്ല ആരാ ഈ സെലീന…?
ഓ അതു ശരി. സെലീനയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തി തരാന്‍ ഞാന്‍ മറന്നു. പോലീസ് ഓഫീസറായ മാത്യൂസിന്റെയും സൂസന്നയുടെയും പുന്നാരമകളല്ലേ അഞ്ചു വയസ്സുകാരി സെലീന സൂസന്‍ മാത്യൂസെന്ന ‘സെലീന‘

ജവഹറ് കോളനിയിലെത്തി ആരോടു ചോദിച്ചാലും കുട്ടികളുടെ പാര്‍ക്കിന്‍ വലതു വശത്തുള്ള സെലീനയുടെ വീട് നിങ്ങള്‍ക്ക് കാണിച്ചു തരും. പക്ഷേ നിങ്ങള്‍ ശ്രീധരന്‍ തമ്പിയുടെ മകന്‍ അപ്പുവിനോടാണ്‍ നിങ്ങള്‍ സെലീനയുടെ വീട് അന്വേഷിക്കുന്നതെങ്കില്‍ സംഗതി കുഴഞ്ഞതു തന്നെ. അവന്‍ സെലീനയുടെ വീട് കാണിച്ചു തരില്ലെന്നുറപ്പാണ്‍….

അതെന്താ അവന്‍ സെലീനയുടെ വീടറിയില്ലേ…..?
അതുകൊള്ളാം. അപ്പുവിന്റെ വീടിന്റെ തൊട്ടപ്പുറത്തല്ലേ സെലീനയുടെ വീട്…. അതുമാത്രമോ സ്കൂളില്‍ അവനോടപ്പമല്ലേ സെലീനയും പഠിക്കുന്നത്. എന്നിട്ടെന്താ അവന്‍ സെലീനയുടെ വീട് കാണിച്ചു തരാത്തത്..?

അവിടെയല്ലേ പ്രശ്നം. സെലീനയുടെ പപ്പയോ, മമ്മിയോ എപ്പോഴെങ്കിലും അവനെ വഴക്കു പറഞ്ഞിട്ടുണ്ടോ..?

ഇല്ലല്ലോ…

അപ്പുവിന് അവരോട് എന്തെങ്കിലും ദേഷ്യമുണ്ടോ…?

ഇല്ലേ… ഇല്ല..

പിന്നെയീ ചെക്കനെന്താരു കുഴപ്പം..?

കുഴപ്പം അവളല്ലേ…..

ആര്‍ സെലീനയോ…?

അതെ അവള് തന്നെ…

അല്ല സെലീന അപ്പുവിനോട് എന്ത് തെറ്റ് ചെയ്തു…?.

എന്ത് തെറ്റ് ചെയ്തെന്നോ..? നല്ല ചോദ്യം തന്നെ.. കഴിഞ്ഞ മാസം പാര്‍ക്കില്‍ വച്ച് അപ്പുവിനെ ഊഞ്ഞാലില്‍ നിന്ന് സെലീന തള്ളിയിട്ട് അവന്റെ വലതു കൈ ഒടിച്ചില്ലേ..? വേദനകൊണ്ട് അവന്‍ നിലവിളിച്ചപ്പോഴേക്കും സെലീന ഓടിയൊളിച്ചു. എന്നിട്ടോ, പിറ്റെദിവസം അവള്‍ എല്ലായിടത്തും പറഞ്ഞു നടന്നതെന്താ..? അപ്പു ഊഞ്ഞാലില്‍ നിന്ന് വീണെന്ന്…

നമ്പറ് വണ്‍ നുണച്ചിയാ അവള്‍..
ഹോ കൈയ്യൊടിഞ്ഞപ്പോള്‍ എന്തൊരു വേദനയായിരുന്നു. അപ്പുവിനത് ഓര്‍ക്കുന്നതുപോലും പേടിയാണ്‍. കുടെ ദിവസം വേദനകൊണ്ട് അപ്പുവിന്‍ ഒന്ന് തിരിയുവാന്‍ പോലും കഴിഞ്ഞില്ല. എത്രദിവസം രാത്രിയില്‍ ഉറക്കം വരാതെ അവന്‍ കിടന്ന് നിലവിളിച്ചു. അപ്പോഴൊക്കെ അപ്പുവിന്‍ സെലീനയെ തല്ലിക്കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു..

“നീ അവളോട് എന്തെങ്കിലും വഴക്കിന്‍ ചെന്നു കാണും. അതുകൊണ്ടല്ലേ അവള്‍ നിന്നെ ഊഞ്ഞാലിന്‍ നിന്ന് തള്ളിയിട്ടത്. അല്ല അവളോട് വഴക്കിനൊന്നും പോകരുതെന്ന് നൂറു തവണയെങ്കിലും നിന്നോട് പറഞ്ഞിട്ടുള്ളതാ…. കേട്ടില്ല നീ….. ഇപ്പോള്‍ കിടന്ന് അനുഭവിച്ചോ..’“

കൈയ്യൊടിഞ്ഞ ദിവസം തന്റെ അമ്മ പറഞ്ഞത് കേട്ടപ്പോള്‍ അപ്പുവിന്‍ വല്ലാത്ത സങ്കടമാ തോന്നിയത്. അവനന്ന് പൊട്ടിക്കരഞ്ഞു. തന്റെ അമ്മ എന്നും അങ്ങനെയാ. സെലീന എന്തു തെറ്റ് ചെയ്താലും അവളെ ഒന്നും പറയില്ല. എല്ലാം തന്റെ കുറ്റമാണെന്നോ പറയൂ.. അപ്പു പലപ്പോഴും ചിന്തിക്കാറുണ്ട്.

അന്ന് പാര്‍ക്കില്‍ വച്ച് താന്‍ സെലീനയോട് വഴക്കിന്‍ പോയതല്ലല്ലോ..? അവളല്ലിയോ തന്നോട് വഴക്കിന്‍ വന്നത്. താന്‍ ഊഞ്ഞാലാടിക്കൊണ്ടിരുന്നപ്പോള്‍ അവള്‍ക്കും ഉടനെ ആടണം. അല്ലേലും അവളങ്ങനാ.. ആരെന്തു ചെയ്താലും അവിടെ പെട്ടന്ന് ഓടിയെത്തും…. ഇപ്പം പറ്റില്ലെന്ന് പറഞ്ഞതേയുള്ളു. അവള്‍ ഊഞ്ഞാലില്‍ നിന്ന് തന്നെ വലിച്ചു താഴെയിടുകയായിരുന്നു.

പാവം അപ്പു….
അവനിപ്പോള്‍ എങ്ങനെയുണ്ട്..?
ഇതു നല്ല ചോദ്യം…… അവന്റെ കൈ അനക്കാനാവാതെ ഇപ്പോഴും പ്ലാസ്റ്ററിട്ടിരിക്കുവല്ലേ…. അവന്റെ അമ്മയാണ്‍ ഇപ്പോഴും അവന്‍ ആഹാരം വാരി വായിലിട്ട് കൊടുക്കുന്നതും, ഒടിഞ്ഞ കൈ നനയാതെ കുളിപ്പിക്കുന്നതും, നിക്കറും, ഉടുപ്പും ഇടീപ്പിക്കുന്നതുമൊക്കെ..

ഇപ്പോഴും അവന്റെ ഒടിഞ്ഞ കൈയ്ക്ക് നല്ല വേദന തോന്നാറുണ്ട്. അതൊക്കെ സഹിക്കാവുന്നതേയുള്ളു. പക്ഷേ ചിലപ്പോള്‍ പ്ലാസ്റ്ററിട്ടിരിക്കുന്ന കൈയ്ക്കിടയില്‍ വല്ലാത്ത ചൊറിച്ചില്‍ വരും. പ്ലാസ്റ്ററിന്റെ ഇടയിലൂടെ വിരലിട്ട് എങ്ങനെ ചൊറിയും..? ഹോ.. അന്നേരം കൈ എവിടെയെങ്കിലും അടിച്ച് ഒടിക്കണമെന്ന് അവന്‍ തോന്നും…

എല്ലാത്തിനും കാരണം ആ തെറിച്ച പെണ്ണല്ലേ… തന്റെ കൈയ്യൊടിച്ചിട്ട് അവളിപ്പം വല്യ മിടുക്കിയായി ഞെളിഞ്ഞു നടക്കുന്നു… ദുഷ്ടത്തി… തന്റെ കൈയ്യേലെ പ്ലാസ്റ്ററെടുക്കട്ട് കാണിച്ചു കൊടുക്കാം. ‘അവളുടെ തലയ്ക്ക് നോക്കി ഒരു മുട്ടന്‍ കല്ലെടുത്ത് ഒരേറു കൊടുക്കും..

‘ചെക്കാ സൂക്ഷിക്കണേ… സെലീനയുടെ പപ്പ വലിയ പോലീസുകാരനാ… ഇടിച്ചു ചമ്മന്തിയാക്കി നിന്നെ ജയിലിലിടും’ കൂട്ടുകാര്‍ അപ്പുവിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു..

‘ങ്ഹാ.. ഇന്നു വന്നേര്‍ ഇടിച്ചു ചമ്മന്തിയാക്കാന്‍… എനിക്ക് പോലീസിനേം പട്ടാളത്തേമൊന്നും പേടീല്യ്…” അപ്പു പറഞ്ഞു..

കേട്ടില്ലേ നിങ്ങള്‍ സെലീനയെപ്പറ്റി അപ്പു പറഞ്ഞതൊക്കെ…
ഇനിയും നിങ്ങള്‍ പറയ്, സെലീനയുടെ വീട് എവിടെയാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവന് കാണിച്ചു തരുമോ..? തീര്‍ച്ചയായും കാണിച്ചു തരില്ല…. അതുകൊണ്ട് അവനെ കണ്ടാല്‍ ആരും സെലീനയെക്കുറിച്ച് ഒരക്ഷരം പോലും ചോദിക്കരുത് കേട്ടോ…

ഇനിയിപ്പോള്‍ സെലീനയുടെ വീട് ഏതാണെന്ന് ജവഹര്‍ കോളനിയിലെ വിമന്‍സ് ക്ലബ് പ്രസിഡണ്ട് ഉഷ ഉണ്ണിത്താന്റെ മകള്‍ അമ്മുവിനോട് ചോദിച്ചാലോ..?

അയ്യോ വേണ്ടാ….
സെലീനയുടെ പേര്‍ കേള്‍ക്കുമ്പോള്‍ തന്നെ അമ്മുവിന്‍ ദേഷ്യം വരും…
അമ്മുവും സെലീനയും തമ്മില്‍ എന്തായിരുന്നു കുഴപ്പം… ?

(തുടരും)