Saturday, June 28, 2008

സെലീനയുടെ പാവക്കുട്ടി -14

ദിവസങ്ങള്‍ എത്ര പെട്ടന്നാണ് കഴിഞ്ഞത്
സെലീന ഇപ്പോള്‍ പഴയ കുസ്യതിക്കാരിയല്ല. അവളിപ്പോള്‍ എല്ലാവരും സ്നേഹിക്കുന്ന, അതുപോലെ എല്ലാവരെയും സ്നേഹിക്കുന്ന നല്ല കുട്ടിയാണ്.

എല്ലാ ദിവസവും അതിരാവിലെ അവള്‍ എഴുന്നേല്‍ക്കും. മമ്മിയെ ജോലിയില്‍ സഹായിക്കും. പൂന്തോട്ടത്തിലെ ചെടികള്‍ക്കെല്ലാം വെള്ളമൊഴിക്കും. സ്കൂളിലെത്തിയാല്‍ പഴയതുപോലെ കുട്ടികളുമായി വഴക്കൊന്നുമുണ്ടാക്കുകയില്ല. പണ്ട് അവളുമായി പിണക്കത്തിലായിരുന്ന അമ്മുവും, അപ്പുവും എന്നു വേണ്ട എല്ലാവരും അവളുടെ ചങ്ങാതികളായി തീര്‍ന്നത് എത്ര പെട്ടന്നായിരുന്നു. മാത്രമല്ല ക്ലാസില്‍ ടീച്ചറ് പഠിപ്പിക്കുന്നതെല്ലാം നല്ല ശ്രദ്ധയോടു കൂടി പഠിക്കുകയും ചെയ്തു.

തന്റെ ചീത്ത സ്വഭാവങ്ങളായിരുന്നു തന്നെ എല്ലാവരും വെറുക്കുവാനുള്ള കാരണമെന്ന് സെലീനയ്ക്ക് ഇതിനകം മനസ്സിലായി കഴിഞ്ഞിരുന്നു. ആയതിനാല്‍ ഇനിയൊരിക്കലും ചീത്ത സ്വഭാവങ്ങളൊന്നും കാട്ടിലെന്ന് അവള്‍ സ്വയം പ്രതിജ്ഞ ചെയ്തിരുന്നു.

സെലീനയുടെ സ്വഭാവത്തിലുണ്ടായ മാറ്റം സകലരെയും അതിശയിപ്പിച്ചു. എന്നാല്‍ അവളുടെ പാവക്കുട്ടിയായിരുന്നു സെലീനയുടെ നല്ല സ്വഭാവത്തിന്‍ കാരണക്കാരിയെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. സെലീന ഇക്കാര്യം ആരോടും പറഞ്ഞതുമില്ല. തന്റെ പാവക്കുട്ടി സംസാരിക്കുമെന്ന് ആരോടെങ്കിലും പറഞ്ഞാല്‍ കേള്‍ക്കുന്നുവര്‍ ഒരിക്കലും വിശ്വസിക്കുകയില്ലെന്ന് സെലീനയ്ക്കറിയാമായിരുന്നു.

“സെലീനേ, കുട്ടിയുടെ നല്ല സ്വഭാവം മൂലം എല്ലാവരും ഇപ്പോള്‍ നിന്നെ സ്നേഹിക്കുന്നുണ്ട്. ആരോടും വഴക്കുണ്ടാക്കാതെ ഇനിയുള്ള കാലം നല്ല കുട്ടിയായി ജീവിക്കണം….” അന്ന് പാവക്കുട്ടി സെലീനയോട് പറഞ്ഞു.

“ഇല്ല ഇനിയൊരിക്കലും ഞാന്‍ ചീത്ത സ്വഭാവങ്ങള്‍ കാട്ടില്ല. ഇനിയുള്ള കാലം ഞാന്‍ നല്ല കുട്ടിയായി ജീവിച്ചോളാം…” സെലീന പാവക്കുട്ടിക്ക് ഉറപ്പു നല്‍കി. സെലീനയുടെ ആ വാക്കുകള്‍ വെറുതെയല്ലെന്ന് പാവക്കുട്ടിക്കറിയാമായിരുന്നു. അവളുടെ വാക്കുകള്‍ പാവക്കുട്ടിയെ വളരെയധികം സന്തോഷിപ്പിച്ചു.

ദിവസങ്ങള്‍ പലതു കഴിഞ്ഞു കൊണ്ടിരുന്നു…
അന്ന് നല്ല നിലാവുള്ള രാത്രിയായിരുന്നു. ആകാശത്തെ ധാരാളം നക്ഷത്രങ്ങളുമുണ്ടായിരുന്നു. സെലീന പാവക്കുട്ടിയോടൊപ്പം അവളുടെ മുറിയിലായിരുന്നു.

“സെലീനേ ഞാന്‍ നിന്നെ പിരിയുവാനുള്ള സമയം അടുത്തിരുക്കുന്നു…” അന്ന് പാവക്കുട്ടി പറഞ്ഞത് കേട്ട് സെലീന ഞെട്ടിപ്പോയി. “എന്നെ വിട്ട് പാവക്കുട്ടി എങ്ങോട്ടാ പോവ്വാ…” സെലീന തൊണ്ടയിടറിക്കൊണ്ട് ചോദിച്ചു.

“മാലാഖയായിരുന്ന ഞാന്‍ ദൈവശാപം മൂലം പാവയായി മാറിയ കഥ ഒരിക്കല്‍ ഞാന്‍ സെലീനയോട് പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ… അങ്ങനെ ദൈവശാപം മൂലം ഒരു പാട് കാലം കഴിഞ്ഞ ഞാനിന്ന് ശാപവിമുക്തയാവുകയാണ്… ഇന്ന് എനിക്കെന്റെ പഴയ രൂപം തിരിച്ചു കിട്ടും. പഴയ രൂപം തിരിച്ചു കിട്ടിയാല്‍ ഒരു നിമിഷം പോലും ഈ ഭൂമിയില്‍ കഴിയാന്‍ എനിക്ക് സാധിക്കില്ല. എനിക്ക് സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചു പോയേ മതിയാവൂ….” പാവക്കുട്ടി പറഞ്ഞത് ഞെട്ടലോടു കൂടിയാണ് സെലീന കേട്ടത്.

“ഇല്ല എന്റെ പാവക്കുട്ടിയെ ഞാനെങ്ങും വിടില്ല….എന്നെ വിട്ട് എങ്ങും പോവരുത്…” തകര്‍ന്നു പോയ സെലീന പാവക്കുട്ടിയെ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞു. പാവക്കുട്ടി അവളെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അവള്‍ ഉചത്തില്‍ കരയുകയാണുണ്ടായത്.

“ആരു പറഞ്ഞു കുട്ടി തനിച്ചാണെന്ന്. കുട്ടിയെ സ്നേഹിക്കുവാന്‍ പപ്പയും, മമ്മിയും വല്യപ്പച്ചനുമൊക്കെയില്ലേ…? മാത്രമല്ല കുട്ടിക്കിപ്പോള്‍ ധാരാളം ചങ്ങാതികളുമില്ലേ. അവരൊക്കെ കുട്ടിയെ സ്നേഹിക്കുന്നുണ്ട്. എനിക്ക് കുട്ടിയെ വിട്ടു പിരിയുന്നതില്‍ ഒരുപാട് വിഷമമുണ്ട്. പക്ഷേ പോകാതിരിക്കുവാന്‍ കഴിയില്ല കുട്ടി….” പാവക്കുട്ടി പറഞ്ഞു.

പാവക്കുട്ടി സെലീനയെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ്‍ പെട്ടന്ന് പാവക്കുട്ടിക്ക് ചുറ്റും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം നിറഞ്ഞത്. സെലീന നോക്കി നില്‍ക്കെ പാവക്കുട്ടിയുടെ സ്ഥാനത്ത് സുന്ദരിയായൊരു മാലാഖ പ്രത്യക്ഷപ്പെട്ടു. മാലാഖ സെലീനയെ നോക്കി പുഞ്ചിരിച്ചു.

“സെലീനേ നല്ല പ്രവ്യത്തികള്‍ ചെയ്ത് നല്ല കുട്ടിയായി ജീവിക്കുക…” മാലാഖ സെലീനയോട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. അതിനുശേഷം സെലീനയുടെ തലയില്‍ മാലാഖ മെല്ലെ തൊട്ടു. തന്റെ മനസ്സിലെ ദു:ഖങ്ങളെല്ലാം എവിടെയോ പോയ് മറഞ്ഞതുപോലെ സെലീനയ്ക്ക് തോന്നി.

പെട്ടന്ന് സെലീനയ്ക്ക് ചുറ്റും ആയിരക്കണക്കിന്‍ പൂമ്പാറ്റകള്‍ എവിടെ നിന്നോ പറന്നെത്തി. അവ അവളെ തൊട്ടുരുമിക്കൊണ്ട് അവള്‍ക്ക് ചുറ്റും പറന്നു കളിച്ചു. അപ്പോള്‍ അടഞ്ഞുകിടഞ്ഞ ജാലകവാതില്‍ മെല്ലെ തുറന്നു. സെലീന നോക്കി നില്‍ക്കെ മാലാഖ തന്റെ സ്വര്‍ണ്ണച്ചിറകുകള്‍ വീശി പൂമ്പാറ്റകള്‍ക്കൊപ്പം ജാലകത്തിലൂടെ ആകാശത്തേക്ക് പറന്നുയര്‍ന്നു. ഒടുവില്‍ മാലാഖ നക്ഷത്രങ്ങള്‍ക്കിടയില്‍ എവിടെയോ അപ്രത്യക്ഷമായി.

തുറന്ന് കിടന്ന ജാലകത്തിലൂടെ നിലാവിനൊപ്പം തണുത്ത കാറ്റും സെലീനയുടെ മുറിയിലേക്ക് കടന്നു വന്നു. അവള്‍ ജാലകവാതില്‍ മെല്ലെ അടച്ചശേഷം കട്ടിലില്‍ കയറി കമ്പളിക്കുള്ളില്‍ ചുരുണ്ടു കൂടി കിടന്നു. നിമിഷങ്ങള്‍ക്കകം അവള്‍ സുഖമായൊരു നിദ്രയിലേക്ക് വഴുതി വീഴുകയും ചെയ്തു.

(അവസാനിച്ചു.)

കുട്ടികള്‍ക്കുള്ള ഗുണപാഠം : നല്ല പ്രവ്യത്തികള്‍ ചെയ്യുന്നവരെ എല്ലാവരും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യും.

Friday, June 27, 2008

സെലീനയുടെ പാവക്കുട്ടി -13

പാവക്കുട്ടി തന്റെ മുന്നില്‍ നില്‍ക്കുന്നു!!!!
എങ്ങനെയാണ് പാവക്കുട്ടി വീണ്ടും തന്റെ അടുക്കലെത്തിയത്. സെലീനയ്ക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. അവള്‍ പേടിയോടു കൂടി പാവക്കുട്ടിയുടെ മുഖത്തേക്ക് നോക്കി. പാവക്കുട്ടി അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു.

“നീ എന്നെ ആര്‍ക്ക് കൊടുത്താലും, വീണ്ടും ഞാന്‍ കുട്ടിയുടെ അടുക്കലെത്തും…” അമ്പരന്നു നില്‍ക്കുന്ന സെലീനയോട് പാവക്കുട്ടി പറഞ്ഞു. “ഞാനിപ്പം എന്റെ പപ്പേം, മമ്മീയേം വിളിക്കും…” സെലീന പറഞ്ഞു.

“വിളിച്ചോളൂ. പക്ഷേ കുട്ടിക്കല്ലാതെ ആര്‍ക്കും എന്നെ കാണാനോ, എന്റെ ശബ്ദം കേള്‍ക്കുവാനോ കഴിയില്ല. അപ്പോള്‍ കുട്ടി പറയുന്നത് ആരും വിശ്വസിക്കില്ല…” പാവക്കുട്ടി സെലീനയ്ക്ക് മുന്നറിയിപ്പു നല്‍കിയപ്പോള്‍ സെലീന എന്തു ചെയ്യണമെന്നറിയാതെ തേങ്ങിക്കരഞ്ഞു പോയി.

“കുട്ടി എന്തിനാണ് വെറുതെ കരയുന്നത്..? ഞാന്‍ കുട്ടിയുടെ ശത്രുവല്ല. മിത്രമാണ്.. നമുക്ക് നല്ല കൂട്ടുകാരായി കഴിയരുതോ…” പാവക്കുട്ടി സെലീനയെ ആശ്വസിപ്പിച്ചു. പക്ഷേ സെലീന തേങ്ങി കരയുകയാണുണ്ടായത്. സെലീനയെ എങ്ങനെയെങ്കിലും സന്തോഷിപ്പിക്കണമെന്ന് പാവക്കുട്ടി തീരുമാനിച്ച പാവക്കുട്ടി കണ്ണുകളടച്ച് എന്തൊക്കെയോ മന്ത്രിച്ചു.

പെട്ടന്നാണ് അത് സംഭവിച്ചത്. ധാരാളം സുന്ദരികളായ പാവകള്‍ സെലീനയുടെ ചുറ്റും പ്രത്യക്ഷയായി അവള്‍ക്ക് ചുറ്റും നിന്ന് ആടുകയും, പാടുകയും, തമാശകള്‍ കാണിക്കുകയും ചെയ്തു. അത് കണ്ട് സെലീനയുടെ സെലീനയ്ക്ക് വല്ലാത്ത രസം തോന്നി.

“ഹായ്…” അറിയാതെ സെലീന തുള്ളിച്ചാടി.

“എന്താ കുട്ടിക്ക് സന്തോഷമായോ…” അത്ഭുതപ്പെട്ടു നില്‍ക്കുന്ന സെലീനയോട് പാവക്കുട്ടി ചോദിച്ചു. ‘ങ്ഹും…’ സെലീന സന്തോഷത്തോടു കൂടി തല കുലുക്കി.

"എങ്കില്‍ കുട്ടിയും വാ, നമുക്ക് ആടി രസിക്കാം…” പാവക്കുട്ടി സെലീനയെ ക്ഷണിച്ചു.

“അയ്യേ.. ഞാനില്ല…” അവള്‍ നാണത്തോടെ ഇരു കൈകള്‍ക്കൊണ്ടും തന്റെ മുഖം പൊത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു. “വരൂ കുട്ടി…” പാവക്കുട്ടി സെലീനയെ വീണ്ടും ക്ഷണിച്ചപ്പോള്‍ സെലീനയും ആ പാവകള്‍ക്കൊപ്പം മതിയാവോളം ആടുകയും, പാടുകയും, പൊട്ടിച്ചിരിക്കുകയും ചെയ്തു. ഒടുവില്‍ പാവക്കുട്ടി ഒഴികെ മറ്റുള്ള പാവകളെല്ലാം എവിടെയോ അപ്രത്യക്ഷമായി.

“എനിക്ക് നിന്നെ ഒരുപാടിഷ്ടമായി… ഞാനിനി നിന്നെ ആര്‍ക്കും വിട്ടു കൊടുക്കില്ല..” പാവക്കുട്ടിയുടെ കവിളില്‍ ഒരു മുത്തം നല്‍കിക്കൊണ്ട് സെലീന പറഞ്ഞു.

“എനിക്കും കുട്ടിയെ ഇഷ്ടമാണ്… പക്ഷേ ഇപ്പോഴത്തെ ഈ ചീത്ത സ്വഭാവങ്ങളൊക്കെ മാറ്റി നല്ല കുട്ടിയാവണമെന്ന് മാ‍ത്രം. അല്ലെങ്കില്‍ കുട്ടിയെ വിട്ട് ഞാനെന്റെ പാട്ടിന്‍ പോകും..” പാവക്കുട്ടി സെലീനയ്ക്ക് മുന്നറിയിപ്പ് നല്‍കി.

“പാവക്കുട്ടിയെ ഞാനെങ്ങും വിടില്ല.. ഞാന്‍ നല്ല കുട്ടിയാവും. തീര്‍ച്ച…” സെലീന പാവക്കുട്ടിക്ക് ഉറപ്പു നല്‍കി. “എങ്കില്‍ നല്ല പ്രവ്യത്തികള്‍ മാത്രമേ ചെയ്യുകയുള്ളെന്ന് എന്നോട് സത്യം ചെയ്യണം…”

“നാളെ മുതല്‍ ഞാന്‍ നല്ലത് മാത്രമേ ചെയ്യൂ,,,” സെലീന പാവക്കുട്ടിയുടെ തലയില്‍ തൊട്ട് സത്യം ചെയ്തു. പാവക്കുട്ടിക്ക് വളരെ സന്തോഷമായി. അന്ന് പാവക്കുട്ടിയെ കെട്ടിപ്പിടിച്ചു കൊണ്ടാണ് സെലീന ഉറങ്ങിയത്. ഉറങ്ങുന്നതിന്‍ മുമ്പ് പാവക്കുട്ടി സെലീനയ്ക്ക് ഒരുപാട് കഥകള്‍ പറഞ്ഞു കൊടുത്തു.

അടുത്ത ദിവസം അതിരാവിലെ തന്നെ പാവക്കുട്ടി സെലീനയെ വിളിച്ചുണര്‍ത്തി. “എനിക്കുറക്കം വരുന്നു. ഞാനിത്തിരി നേരം കൂടി കഴിഞ്ഞിട്ടെഴുന്നേക്കാം..” സെലീന ചിണുങ്ങി.

“ഹേയ് അത് പറ്റില്ല. തല്‍ക്കാലം ഉറങ്ങിയതൊക്കെ മതി….” പാവക്കുട്ടി സമ്മതിച്ചില്ല. “എന്താ എന്നോട് ഇന്നലെ നീ ചെയ്ത സത്യം മറന്നു പോയോ…? നല്ല കുട്ടികള്‍ അതിരാവിലെ തന്നെ എഴുന്നേല്‍ക്കണം…”

ഒടുവില്‍ സെലീന മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. “ഇനിയും പല്ല് തേച്ച് വ്യത്തിയാക്കിയ ശേഷം അടുക്കളയില്‍ മമ്മിയെ സഹായിക്കണം…” പാവക്കുട്ടിയുടെ വാക്കുകള്‍ ധിക്കരിക്കുവാന്‍ സെലീനയ്ക്ക് കഴിഞ്ഞില്ല. അവള്‍ പാവക്കുട്ടി പറഞ്ഞതു പോലൊക്കെ ചെയ്തു.

(അടുത്ത അധ്യായത്തില്‍ ഈ നോവല്‍ അവസാനിക്കുന്നതാണ്)

Thursday, June 26, 2008

സെലീനയുടെ പാവക്കുട്ടി-12

"ഗുഡ് മോണിംങ്ങ്…” പാവക്കുട്ടി സെലീനയെ നോക്കി പുഞ്ചിരിച്ചു.

“കുട്ടി എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം.. ഇന്നലെ രാത്രി നീ പുറത്തേക്ക് വലിച്ചെറിഞ്ഞ ഞാനെങ്ങനെ വീണ്ടും ഇവിടെയെത്തിയെന്നല്ലേ…?“ തന്നെ നോക്കി മിഴിച്ചു നില്‍ക്കുന്ന സെലീനയോട് പാവക്കുട്ടി ചോദിച്ചു.

“ഇതൊക്കെ എന്റെ അത്ഭുത കഴിവുകള്‍ കൊണ്ടാണ് കുട്ടി…” പാവക്കുട്ടി പറഞ്ഞു. “എന്നെ എവിടെ വലിച്ചെറിഞ്ഞാലും ഞാന്‍ കുട്ടിയുടെ അടുക്കല്‍ വീണ്ടുമെത്തും.. കാരണം നിന്റെ ദു:ശീലങ്ങളെല്ലാം മാറ്റി നിന്നെ നല്ല അനുസരണശീലയായ മിടുമിടുക്കിയായൊരു കുട്ടിയാക്കുക എന്നതാണ് എന്റെ ലക്ഷ്യം.. ആ ലക്ഷ്യം നിറവേറാതെ കുട്ടിയെ വിട്ട് ഞാനെങ്ങും പോവില്ല….”

“എനിക്ക് നിന്നെ കാണേണ്ട… പോ… നീ.” സെലീന കാലുയര്‍ത്തി പാവക്കുട്ടിയെ തൊഴിച്ചു. പാവക്കുട്ടി മൂക്കും കുത്തി മുറിയുടെ മൂലയില്‍ തെറിച്ചു വീണു. പെട്ടന്ന് സെലീന ‘മമ്മീ’ ന്ന് നിലവിളിച്ചുകൊണ്ട് വാതില്‍ തുറന്ന് പുറത്തേക്ക് ഓടി. അപ്പോഴേക്കും സെലീനയുടെ നിലവിളി കേട്ട് അവളുടെ പപ്പയും, മമ്മിയും. വല്യപ്പച്ചനുമൊക്കെ ഓടിയെത്തി.

“എന്താ മോളെ.. എന്തു പറ്റി നിനക്ക്…? എന്തിനാണ് നീ നിലവിളിച്ചത്…” അവര്‍ ചോദിച്ചു.

“എന്റെ ബര്‍ത്ത് ഡേയ്ക്ക് ഫാദറ് ഗിഫ്റ്റ് തന്ന പാവക്കുട്ടി മിണ്ടുന്നു…” സെലീന പൊട്ടിക്കരയുന്നതിനിടയില്‍ പറഞ്ഞു. “പാവ.. സംസാരിക്കുന്നെന്നോ…? അതുകൊള്ളാമല്ലോ… നീ വല്ല സ്വപ്നവും കണ്ട് ഞെട്ടിയതായിക്കുമെന്റെ കുട്ടിയേ…” വല്യപ്പച്ചന്‍ പറഞ്ഞു. വല്യപ്പച്ചന്റെ അഭിപ്രായം തന്നെയായിരുന്നു അവളുടെ പപ്പയ്ക്കും, മമ്മിക്കും.

“ഞാന്‍ സ്വപ്നം കണ്ടതൊന്നുമല്ല. സത്യമാ ഞാന്‍ പറഞ്ഞെ….” സെലീനയ്ക്കും സങ്കടവും, ദേഷ്യവും വന്നു. “ദാ.. ഞാന്‍ വേണെങ്കില്‍ കാണിച്ചു തരാം…” സെലീന പറഞ്ഞു. പപ്പയും, മമ്മിയും, വല്യപ്പച്ചനും സെലീനയോടൊപ്പം അവളുടെ മുറിയിലെത്തി…

“എവിടേ സംസാരിക്കുന്ന ആ പാവ…” അപ്പച്ചന്‍ സെലീനയോട് ചോദിച്ചു.

“ദാ അവിടെ…” മുറിയുടെ മൂലയിലേക്ക് വിരല്‍ ചൂണ്ടി സെലീന പറഞ്ഞു. അവളുടെ പപ്പ ആ പാവയെ എടുത്ത് തിരിച്ചും മറിച്ചു പരിശോധിച്ചെങ്കിലും ആ പാവയില്‍ യാതൊരു പ്രത്യേകതയും കണ്ടില്ല.

“എന്റെ മോളേ, ഇത് സാധാരണ പാവയാണ്. ഇതിന് ജീവനുണ്ടെന്ന് മോള്‍ക്ക് തോന്നിയതാവും..” പപ്പ പറഞ്ഞു. പപ്പ മാത്രമല്ല മമ്മിയും, വല്യപ്പച്ചനുമൊക്കെ പാവയെ പരിശോധിച്ചു. അവര്‍ക്കെല്ലാം പപ്പയുടെ അഭിപ്രായം തന്നെയായിരുന്നു.

“അയ്യോ ഈ പാവയ്ക്ക് ജീവനുണ്ട് പപ്പ. അതെന്നോട് സംസാരിക്കുവേം.. എനിക്ക് ഒരുപാട് മാജിക്ക് കാണിച്ചു തരുവേം ചെയ്തതാണ്… “ സെലീന വിങ്ങിപ്പൊട്ടി. പക്ഷെ അവളുടെ വാക്കുകള്‍ വിശ്വസിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല…

അപ്പോഴാണ് പാവക്കുട്ടി കഴിഞ്ഞ രാത്രിയില്‍ തന്നോട് പറഞ്ഞ കാര്യം സെലീന ഓര്‍ത്തത്.’ തനിക്കല്ലാതെ മറ്റാര്ക്കും പാവക്കുട്ടി സംസാരിക്കുന്നത് കേള്‍ക്കാനോ, പാവക്കുട്ടിക്ക് ജീവനുണ്ടെന്ന് അറിയാനോ കഴിയില്ലത്രേ!!! സെലീന ആകെ ധര്‍മ്മസങ്കടത്തിലായി. എന്തു ചെയ്യണമെന്നറിയാതെ അവള്‍ പൊട്ടിക്കരഞ്ഞു

“എന്റെ കുട്ടീ നീയെന്തിനാണീ കരയുന്നത്.. നിനക്ക് പാവക്കുട്ടിയെ ഇഷടമല്ലെങ്കില്‍ നമുക്ക് അപ്പുറത്തെ ശ്രീധരനങ്കിളിന്റെ മകന്‍ അപ്പുവിന് കൊടുക്കം..” പപ്പ സെലീനയെ ആശ്വസിപ്പിച്ചു.

“പാവക്കുട്ടിയെ അപ്പൂന്‍ കൊടുക്കേണ്ട.. എനിക്ക് അപ്പുവിനെ ഇഷ്ടമല്ല… പപ്പ പാവക്കുട്ടിയെ എവിടേലും കൊണ്ട് കളഞ്ഞാല്‍ മതി…” തേങ്ങിക്കരയുന്നതിനിടയില്‍ സെലീന പറഞ്ഞു.

പാവക്കുട്ടിയെ വെറുതെ കളയുന്നതിനോട് ആര്‍ക്കും സമ്മതമല്ലായിരുന്നു. ഒടുവില്‍ സെലീന വാശി പിടിച്ചപ്പോള്‍ റോഡില്‍ കൂടി പോയ ഏതോ ഒരു കുട്ടിക്ക് സെലീനയുടെ പപ്പ പാവക്കുട്ടിയെ നല്‍കി.

“ഹാവൂ…” പാവക്കുട്ടിയെ മറ്റൊരാള്‍ക്ക് നല്‍കിയപ്പോള്‍ സെലീനയ്ക്ക് ആശ്വാസം തോന്നി. അന്നു പകല്‍ മുഴുവന്‍ സെലീന തുള്ളിച്ചാടിക്കോണ്ട് വീടിനുള്ളിലും. പുറത്തും ഓടി നടന്നു. രാത്രിയായപ്പോള്‍ സെലീന പതിവുപോലെ കട്ടിലില്‍ മൂടിപ്പുതച്ച് കിടന്നുറക്കമായി. ഉറക്കത്തില്‍ അവളൊരുപാട് മനോഹരങ്ങളായ സ്വപ്നങ്ങളും കണ്ടു…

“സെലീനേ…” ആരോ തട്ടി വിളിച്ചത് കേട്ടാണ് സെലീന ഉറക്കമുണര്‍ന്നത്. “ആരാണ്‍ തന്നെ വിളിച്ചത്…?” അവള്‍ ചുറ്റും തിരിഞ്ഞു നോക്കി. പെട്ടന്നാണ് അവളത് കണ്ട് ഞെട്ടിപ്പോയത്..

(തുടരും..)

Wednesday, June 25, 2008

സെലീനയുടെ പാവക്കുട്ടി -11

“പണ്ട് ഞാനൊരു മാലാഖയായിരുന്നു…” പാവക്കുട്ടി സെലീനയോട് തന്റെ കഥ പറയുവാന്‍ തുടങ്ങി“

“സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവത്തിന്റെ സന്ദേശങ്ങള്‍ ഭൂമിയിലെത്തിക്കുക എന്നതാണ് മാലാഖമാരുടെ പ്രധാന ജോലി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലേക്ക് വന്ന ഞാന്‍ ഒരു കടല്‍ തീരത്താണ് എത്തിയത്. അവിടെ പാവകളെ വില്‍ക്കുന്ന ഒരു കച്ചവടക്കാരനെ ഞാന്‍ കണ്ടു. ഭൂമിയിലുള്ളതൊന്നും ഞങ്ങള്‍ മാലാഖമാര്‍ മോഹിച്ചു കൂടെന്ന് നിയമമുണ്ട്. പക്ഷേ ആ നിയമം അന്ന് ഞാന്‍ ലംഘിച്ചു..”

“എങ്ങനെ…” സെലീന പെട്ടന്ന് ചോദിച്ചു.

“കച്ചവടക്കാരന്‍ വില്‍ക്കുവാന്‍ വച്ചിരിക്കുന്ന മനോഹരങ്ങളായ പാവകളെ കണ്ടപ്പോള്‍ അതിലൊരണ്ണത്തിനെ അയാളറിയാതെ കൈക്കലാക്കണമെന്ന് ഞാന്‍ തീരുമാനിച്ചു..” പാവക്കുട്ടി പറഞ്ഞു “അങ്ങനെ അദ്യശ്യയായ ഞാന്‍ അയാളുടെ കൈവശമുണ്ടായിരുന്ന ഏറ്റവും സുന്ദരിയായൊരു പാവയെ മോഷ്ടിച്ചു… എന്നാല്‍ ആ തെറ്റിന് ദൈവം എനിക്ക് വിധിച്ച ശിക്ഷ ഭയങ്കരമായിരുന്നു…

“എന്തായിരുന്നു ശിക്ഷ…” സെലീന ചോദിച്ചു.

“പാവയെ മോഷ്ടിച്ച ഞാന്‍ ദൈവശാപം മൂലം ആ കച്ചവടക്കാരന്റെ കടയിലെ മറ്റൊരു പാവയായി മാറി…” അത്രയും പറഞ്ഞ ശേഷം പാവക്കുട്ടി തേങ്ങിക്കരഞ്ഞു.

“സുന്ദരിയായൊരു പാവയായിട്ടും വര്‍ഷങ്ങളോളം ആരും വിലയ്ക്ക് വാങ്ങാതെ ആ കച്ചവടക്കാരന്റെ കടയില്‍ എനിക്ക് കഴിയേണ്ടി വന്നു…” പാവക്കുട്ടി തന്റെ കഥ തുടര്‍ന്നു. “ഒടുവില്‍ കുട്ടിയുടെ പിറന്നാളിനാണ് ആ കച്ചവടക്കാരന്റെ കൈയ്യില്‍ നിന്ന് ഫാദറ് ഇമ്മാനുവേല്‍ എന്നെ വിലയ്ക്ക് വാങ്ങിയതും പിറന്നാള്‍ സമ്മാനമായി എന്നെ കുട്ടിക്ക് സമ്മാനിച്ചതും…” പാവക്കുട്ടി തന്റെ കഥ പറഞ്ഞു നിര്‍ത്തി. പാവക്കുട്ടിയുടെ കഥ കേട്ടപ്പോള്‍ സെലീനയ്ക്കും സങ്കടം തോന്നി.

“അപ്പോള്‍ ഇനിയൊരിക്കലും പാവക്കുട്ടിക്ക് മാലാഖയാവാന്‍ കഴിയില്ലേ..” സെലീന ചോദിച്ചു.

“കഴിയും. പക്ഷേ ഞാന്‍ ശാപവിമുക്തയാവുന്ന ദിവസം എന്നാണെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞ്… ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞൊരിക്കല്‍… അന്നുവരെ ഈ പാവയുടെ രൂപത്തില്‍ എനിക്കീ ഭൂമിയില്‍ കഴിയേണ്ടി വരും…” പാവക്കുട്ടി സങ്കടപ്പെട്ടു.

“വിഷമിക്കേണ്ട… പാ‍വക്കുട്ടിക്ക് ഞാനുണ്ട് കൂട്ടിന്… എത്ര നാള്‍ വേണമെങ്കിലും എന്നോടൊപ്പം കഴിഞ്ഞോളൂ…” സെലീന പാവക്കുട്ടിയെ ആശ്വസിപ്പിച്ചു..

“ഒരു ദിവസം എന്റെയീ രൂപത്തിന്‍ മാറ്റം വരും.. എനിക്കെന്റെ പഴയ രൂപം തിരിച്ചു കിട്ടും. അന്ന് ഞാനീ ഭൂമി വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങും..പക്ഷേ ഈ ഭൂമി വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതിന്‍ മുമ്പ് എനിക്കീ ഭൂമിയില്‍ ചില കടമകള്‍ ചെയ്തു തീര്‍ക്കാനുണ്ട്…” മാലാഖ സെലീനയോട് പറഞ്ഞു.

“അതെന്താണ്.. “സെലീന പെട്ടന്ന് ചോദിച്ചു. “അത്… സെലീനയുടെ സ്വഭാവങ്ങളെല്ലാം മാറ്റി നല്ലൊരു കുട്ടിയാക്കുക എന്നതാണ്” പാവക്കുട്ടി പറഞ്ഞത് കേട്ട് സെലീനയുടെ മുഖം ചുവന്നു. ആരെങ്കിലും തന്നെ കുറ്റപ്പെടുത്തുന്നത് സെലീനയ്ക്ക് തീരെ സഹിക്കില്ലല്ലോ..

“ആരു പറഞ്ഞു ഞാന്‍ ചീത്ത കുട്ടിയാണെന്ന്…? ഞാന്‍ നല്ല കുട്ടിയാ..” സെലീന പരിഭവപ്പെട്ടു

“സെലീനേ നല്ല കുട്ടികള്‍ നല്ല പ്രവ്യത്തികള്‍ മാത്രമേ ചെയ്യുകയുള്ളു… അവര്‍ എല്ലാവരെയും സ്നേഹിക്കും. ആരോടും വഴക്കുണ്ടാക്കുകയില്ല. നന്നായി പഠിക്കും . പക്ഷേ ആ സ്വഭാവങ്ങളൊന്നും നിനക്കില്ല… മറ്റുള്ള കുട്ടികളുമായി വഴക്കുണ്ടാക്കുക. അവരെ ഉപദ്രവിക്കുക. എന്നു വേണ്ട ഒരു പാട് ചീത്ത സ്വഭാവങ്ങള്‍ കുട്ടിക്കുണ്ട്… “പാവക്കുട്ടി തന്നെ കുറ്റപ്പെടുത്തുന്നത് സഹിച്ചു നില്‍ക്കുവാന്‍ സെലീനയ്ക്ക് കഴിഞ്ഞില്ല. അവളുടെ ക്ഷമയറ്റു. “

പോ… പോ.. ഇവിടുന്ന്…” കലിമൂത്ത അവള്‍ കൈയ്യില്‍ കിട്ടിയതെല്ലാം പാവക്കുട്ടിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. പാവക്കുട്ടി ഒരക്ഷരം ഒരിയാടാതെ സെലീനയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകി നിന്നു. സെലീനയ്ക്ക് ദേഷ്യം വര്‍ദ്ധിച്ചു. അവള്‍ പാവക്കുട്ടിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി. കൊഴുത്ത തുപ്പല്‍ പാവക്കുട്ടിയുടെ മുഖത്ത് നിന്നും താഴേക്ക് ഒലിച്ചിറങ്ങി. എന്നിട്ടും ദേഷ്യമടക്കുവാനാവാതെ സെലീന പാവക്കുട്ടിയെ എടുത്ത് തുറന്ന് കിടന്ന ജാലകത്തിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു…

പുറത്ത് അപ്പോള്‍ മഞ്ഞുമഴ പെയ്യുകയായിരുന്നു. തണുപ്പ് സെലീനയുടെ ശരീരത്തില്‍ കുത്തിയിറങ്ങി. ജാലകവാതില്‍ അടച്ചശേഷം അവള്‍ കട്ടിലില്‍ കയറി കമ്പിളിക്കുള്ളില്‍ ആശ്വാസത്തോടെ ചുരുണ്ടു കൂടി കിടന്നു. പെട്ടന്നു തന്നെ അവള്‍ ഉറങ്ങുകയും ചെയ്തു.

പ്രഭാതം.
അന്ന് അവധി ദിവസമാ‍യതിനാല്‍ സെലീന കട്ടിലില്‍ മൂടിപ്പുതച്ച് കിടന്നുറക്കമായിരുന്നു. സമയം ഏഴു മണി കഴിഞ്ഞു. സെലീനയുടെ മമ്മി അടുക്കളയില്‍ തിരക്കിട്ട ജോലിയിലാണ്. പപ്പയും, വല്യപ്പച്ചനും പത്രം വായിക്കുന്ന തിരക്കിലുമാണ്…

“സെലീനേ…” കൂര്‍ക്കം വലിച്ചുറങ്ങുന്ന സെലീനയെ ആരോ തട്ടി വിളിച്ചു. ഒന്ന് രണ്ട് തവണ വിളി കേട്ടിട്ടും സെലീന അനങ്ങിയില്ല. ഒടുവില്‍ അവള്‍ ദേഷ്യത്തോടെ കണ്ണുകള്‍ തുറന്നപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട തന്റെ മുന്നില്‍ നില്‍ക്കുന്ന പാ‍വക്കുട്ടിയെയാണ് കണ്ടത്..

ഇന്നലെ രാത്രിയില്‍ താന്‍ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ എങ്ങനെ വീണ്ടും ഇവിടെയെത്തി… സെലീന ഞെട്ടിപ്പോയി.

(തുടരും...)

Tuesday, June 24, 2008

സെലീനയുടെ പാവക്കുട്ടി -10

“താന്‍ കാ‍ണുന്നത് സത്യമോ, മിഥ്യയോ..? സെലീന വിശ്വാസം വരാതെ കണ്ണുകള്‍ തിരുമിനോക്കി. “എന്താ വിശ്വാസം വരുന്നില്ലേ..” പാവക്കുട്ടി സെലീനയോട് ചോദിച്ചു.

“നോക്കു.. ഞാന്‍ സാധാരണ പാവയല്ല.. എനിക്ക് കുട്ടിയെപ്പോലെ സംസാരിക്കുവാനും, ഓടിച്ചാടി നടക്കുവാനും, പാട്ട് പാടാനും, ന്യത്തം ചെയ്യാനും, അതുപോലെ ഒരുപാട് അത്ഭുതങ്ങള്‍ കാണിക്കുവാനും കഴിയും..” അമ്പരന്നു നില്‍ക്കുന്ന സെലീനയോട് പാവക്കുട്ടി പറഞ്ഞു.

“എനിക്ക് പേടിയാ..” സെലീന നിലവിളിക്കുമെന്ന അവസ്ഥയിലായി. “എന്തിനാ പേടിക്കുന്നെ…. ഞാന്‍ കുട്ടിയെ ഒന്നും ചെയ്യില്ല.. “ പാവക്കുട്ടി സെലീനയെ ആശ്വസിപ്പിച്ചെങ്കിലും സെലീയുടെയുള്ളിലെ ഭയം വര്‍ദ്ധിക്കുകയാണുണ്ടാ‍യത്.

“പോ…. എന്റെ മുന്നീന്ന് പോ.. എനിക്ക് ശരിക്കും പേടിയാവുന്നു.. ഞാനിപ്പം ന്റെ പപ്പേം, മമ്മീയേം വിളിക്കും..” സെലീന മുഖം പൊത്തി കരയുവാന്‍ തുടങ്ങി.

“എന്റെ കുട്ടീ, നീ കരഞ്ഞാലും, നിലവിളിച്ചാലും ആരും കുട്ടീടെ ശബ്ദം കേള്‍ക്കില്ല. എല്ലാവരും നല്ല ഉറക്കമാ ഇപ്പോള്‍…” പാവക്കുട്ടി പറഞ്ഞത് കേട്ടപ്പോള്‍ സെലീനയുടെ ഭയം ഇരട്ടിച്ചു. പെട്ടന്ന് അവള്‍ തുറന്നു കിടന്ന് വാതിലിലൂടെ പുറത്തേക്ക് ഓടുവാന്‍ ശ്രമിച്ചെങ്കിലും വാതില്‍ അവളുടെ മുന്നില്‍ താനെ അടയ്ക്കപ്പെട്ടു..

ആരാണ്‍ വാതിലടച്ചത്…? സെലീനയ്ക്ക് ഭയം വര്‍ദ്ധിച്ചു. അവള്‍ വാതില്‍ തുറക്കുവാന്‍ പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

“പേടിക്കേണ്ട കുട്ടീ, ഞാനാണ്‍ വാതിലടച്ചത്.. ഞാന്‍ വിചാരിക്കാതെ ആര്‍ക്കും ഇനിയും ഈ വാതില്‍ തുറക്കുവാന്‍ കഴിയില്ല.“ പാവക്കുട്ടി സെലീനയെ നോക്കി പുഞ്ചിരിച്ചു കൊണ്ട പറഞ്ഞു. “എനിക്ക് ചില അത്ഭുതശക്തികളുണ്ടെന്ന് ഞാന്‍ പറഞ്ഞില്ലേ.. ആ അത്ഭുത ശക്തികൊണ്ടാണ്‍ ഞാനീ വാതിലടച്ചത്…”

“എന്താ ഞാന്‍ പറഞ്ഞത് നിനക്ക് വിശ്വസിക്കുവാന്‍ കഴിയുന്നില്ലേ..“ താന്‍ പറഞ്ഞത് വിശ്വസിക്കുവാനാവാതെ മിഴിച്ചു നില്‍ക്കുന്ന സെലീനയോട് പാവക്കുട്ടി ചോദിച്ചു. “എങ്കിലിതാ ഞാന്‍ മറ്റൊരു അത്ഭുതം കാട്ടിത്തരാം…”

അങ്ങനെ പറഞ്ഞുകൊണ്ട് പാവക്കുട്ടി തന്റെ രണ്ടു കൈകളും നീട്ടി. ആ മുറിയിലെ നീല വെളിച്ചത്തില്‍ അപ്പോഴും ആയിരക്കണക്കിന്‍ മിന്നാമിന്നികള്‍ പറന്നു കളിക്കുന്നുണ്ടായിരുന്നു. പാവക്കുട്ടി കൈകള്‍ നീട്ടിയപ്പോള്‍ നീലവെളിച്ചത്തോടൊപ്പം മിന്നാമിന്നികളും എവിടെയോ അപ്രത്യക്ഷമായി.

സെലീനയുടെ മനസ്സില്‍ അത്ഭുതവും അമ്പരപ്പും വര്‍ദ്ധിച്ചു. അവള്‍ പാ‍വക്കുട്ടിയുടെ മുഖത്തേക്ക് നോക്കി. പാവക്കുട്ടി അവളെ നോക്കി അപ്പോഴും പുഞ്ചിരിച്ചു.

“കുട്ടി പേടിക്കുന്നതുപോലെ ഞാന്‍ അപകടകാരിയൊന്നുമല്ല…. മറിച്ച് ഇന്നു മുതല്‍ ഞാന്‍ നിന്റെ നല്ല കൂട്ടുകാരിയാണ്‍… “ സെലീനയെ പാവക്കുട്ടി ധൈര്യപ്പെടുത്തി. “ഇന്നുമുതല്‍ കുട്ടിയോടൊപ്പം ഞാനെപ്പോഴുമുണ്ടാകും.. എന്നാല്‍ എനിക്ക് ജീവനുണ്ടെന്നോ.. ഞാന്‍ സംസാരിക്കുമെന്നോ കുട്ടിക്കല്ലാതെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയില്ല. മറ്റുള്ളവര്‍ക്ക് ഞാനൊരു സാധാരണ പാവയായിട്ടേ തോന്നൂ..

‘തനിക്കല്ലാതെ മറ്റാര്‍ക്കും പാവക്കുട്ടി സംസാരിക്കുന്നത് കേള്‍ക്കുവാന്‍ കഴിയില്ലെന്നോ…‘ ഇതു കൊള്ളാമല്ലോ…” സെലീന അത്ഭുതപ്പെട്ടു. അവള്‍ ഒളികണ്ണിട്ട് പാവക്കുട്ടിയെ നോക്കി. പാവക്കുട്ടി സെലീനയെ നോക്കി. പാവക്കുട്ടി അവളെ നോക്കി കണ്ണീറുക്കി കാട്ടി. അതു കണ്ട സെലീന മെല്ലെ പുഞ്ചിരിച്ചു.

“ഹാവൂ ആശ്വാസമായി… കുട്ടിയൊന്ന് ചിരിച്ചു കണ്ടല്ലോ… സെലീനയ്ക്കിപ്പോള്‍ പേടിയൊക്കെ മാറിയോ..” പാവക്കുട്ടിയും പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. പാവക്കുട്ടിയുടെ ചോദ്യത്തിന്‍ സെലീന ഉത്തരം പറഞ്ഞില്ല. എങ്കിലും അവളുടെ മനസ്സിലുണ്ടായിരുന്ന ഭയമൊക്കെ മെല്ലെ പമ്പ കടക്കുവാന്‍ തുടങ്ങിയിരുന്നു..

“പേടി മാറിയെങ്കില്‍ ദാ ഞാനൊരു വിദ്യ കാണിച്ചു തരാം…” അങ്ങനെ പറഞ്ഞു കൊണ്ട് പാവക്കുട്ടി രണ്ടു കൈകളും നീട്ടി. പെട്ടന്ന് ആ മുറിയ്ക്കുള്ളില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം നിറഞ്ഞു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രകാശത്തിന്റെ ശക്തി കുറഞ്ഞു. അപ്പോള്‍ വിവിധ നിറത്തിലും, വലുപ്പത്തിലുമുള്ള ആയിരക്കണക്കിന്‍ പൂമ്പാറ്റകളെക്കൊണ്ട് ആ മുറി നിറഞ്ഞു. അവ സെലീനയെ തൊട്ടുരുമിക്കൊണ്ട് പറന്നു കളിച്ചു.

“ഹായ്.. ഹായ് എന്തോരം പൂമ്പാറ്റകള്‍.. “ അവള്‍ തുള്ളിച്ചാടുവാന്‍ തുടങ്ങി..

“കുട്ടിക്ക് പൂമ്പാറ്റകളെ ഒരുപാടിഷ്ടമാണല്ലേ…? “ പാവക്കുട്ടിയുടെ ചോദ്യത്തിന്‍ ‘അതെ’ന്നര്‍ത്ഥത്തില്‍ സെലീന തലയാട്ടി.

“എന്നെ ഇഷ്ടമാണോ…” പാവക്കുട്ടിയുടെ ആ ചോദ്യത്തിനും സെലീന തലയാട്ടി. സെലീനയ്ക്ക് പാവക്കുട്ടിയോട് എന്തൊക്കെയോ ചോദിക്കണമെന്നും, പറയണമെന്നുമുണ്ടായിരുന്നു. പക്ഷേ എങ്ങനെ തുടങ്ങണമെന്ന് ഒരു തിട്ടവുമില്ലായിരുന്നു.

“ഞാനെങ്ങനെയാണ് സംസാരിക്കുന്നതെന്നും, അത്ഭുതപ്രവ്യത്തികള്‍ കാണിക്കുന്നതെന്നും കുട്ടി ചിന്തിക്കുകയാണല്ലേ…” പാവക്കുട്ടി സെലീനയോട് ചോദിച്ചു.

“ങ്ഹും..” സെലീന മൂളി.

“എങ്കിലിതാ എന്റെ കഥ കേട്ടോളൂ…” പാവക്കുട്ടി സെലീനയോട് തന്റെ കഥ പറയുവാന്‍ തുടങ്ങി.

(തുടരും..)

Monday, June 23, 2008

സെലീനയുടെ പാവക്കുട്ടി-9

അന്ന് വൈകുന്നേരമായപ്പോഴേക്കും പിറന്നാളാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ സെലീനയുടെ വീട്ടില്‍ അതിഥികളെല്ലാം എത്തിച്ചേര്‍ന്നു. സ്ക്കൂളില്‍ നിന്ന് മെറിനടീച്ചര്‍ വന്നെങ്കിലും സെലീനയുടെ ക്ലാസിലെ കുട്ടികളാരും വന്നില്ല. സെലീനയെ അത് വളരെയധികം വിഷമിപ്പിക്കുകയും ചെയ്തു.

സെലീന ബെര്‍ത്ത് ഡേ കേക്ക് മുറിച്ചതോടു കൂടി പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭമായി. “ഹാപ്പി ബര്‍ത്ത് ഡേ സെലീന…” പിറന്നാളാഘോഷങ്ങളില്‍ പങ്കെടുക്കുവാനെത്തിയവരൊക്കെ സെലീനയ്ക്ക് ആശംസകള്‍ നേരുകയും, ധാരാളം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

“കഴിഞ്ഞ കാലങ്ങളില്‍ സെലീനമോലെ കാത്തു രക്ഷിച്ച ദൈവം ഇനിയും അവള്‍ക്ക് ആയുസ്സും, ബലവും നല്‍കട്ടെ…” ഇമ്മാനുവേലച്ചന്‍ സെലീനയെ അനുഗ്രഹിച്ചു. മാത്രമല്ല സുന്ദരിയായൊരു പാവക്കുട്ടിയെ ഫാദര്‍ അവള്‍ക്ക് സമ്മാനിക്കുകയും ചെയ്തു. സെലീനയ്ക്ക് പാവക്കുട്ടിയെ വളരെയധികം ഇഷ്ടപ്പെട്ടു. കാരണം ആ പാവക്കുട്ടിക്ക് അതിസുന്ദരിയായൊരു മാലാഖയുടെ മുഖമായിരുന്നു.

പിറന്നാളാഘോഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും രാത്രിയായിരുന്നു. അതിഥികളെല്ലാം യാത്ര പറഞ്ഞ് പിരിഞ്ഞു. ഫാദറ് സമ്മാനിച്ച പാവക്കുട്ടിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു കിടന്ന് സെലീനയും തളര്‍ന്നുറങ്ങിപ്പോയിരുന്നു.

സമയം പാതിരാത്രിയായി.
സെലീന തന്റെ മുറിയില്‍ കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. “സെലീനേ..” ഉറങ്ങി കിടന്ന തന്നെ ആരോ പലതവണ തട്ടി വിളിച്ചതുപോലെ സെലീനയ്ക്ക് തോന്നി. അവള്‍ ദേഷ്യത്തോടെ കണ്ണുകള്‍ തുറന്ന് നോക്കിയപ്പോള്‍ തന്റെ മുറിയില്‍ നീലവെളിച്ചം നിറഞ്ഞു നില്‍ക്കുന്നത് അവള്‍ കണ്ടു. സെലീനയ്ക്ക് അത്ഭുതവും, അമ്പരപ്പും വര്‍ദ്ധിച്ചു. പെട്ടന്നാണ് അടച്ചിട്ടിരിക്കുന്ന ജാലകവാതില്‍ ആരോ തുറക്കുന്നതുപോലെ അവള്‍ക്ക് തോന്നിയത്. തുറന്ന ജാലകത്തിലൂടെ പെട്ടന്ന് ആയിരക്കണക്കിന് മിന്നാമിന്നികള്‍ ആ മുറിയിലേക്ക് പറന്നെത്തി. അവ അവള്‍ക്ക് ചുറ്റും പറന്നു കളിച്ചു. സെലീന ഒന്നും മനസ്സിലാകാതെ ഒരു സ്വപ്നലോകത്തിലെന്നപോലെ മിഴിച്ചു നിന്നു.

“സെലീനേ..” നീലവെളിച്ചത്തിനുള്ളില്‍ നിന്ന് ആരോ തന്നെ വിളിച്ചത് കേട്ട് സെലീന പെട്ടന്ന് തിരിഞ്ഞു നോക്കി. ആരാണ് തന്നെ വിളിച്ചത്. സെലീനയ്ക്ക് വല്ലാത്ത ഭയം തോന്നി. നല്ല തണുപ്പുള്ള രാത്രിയായിരുന്നിട്ടും അവളുടെ ശരീരം വിയര്‍ത്തൊലിക്കുവാന്‍ തുടങ്ങി.

“മമ്മീ…” ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും അവളുടെ തൊണ്ടയില്‍ നിന്ന് ശബ്ദം പുറത്തേക്ക് വന്നില്ല.

“പേടിക്കേണ്ട കുട്ടീ… ഞാനാ നിന്നെ വിളിച്ചത്..” ആ ശബ്ദം കേട്ട് സെലീന തിരിഞ്ഞു നോക്കി. അപ്പോഴാണ് അവളത് കണ്ടത്…. പിറന്നാളിന് ഫാദറ് തനിക്ക് സമ്മാനിച്ച പാവക്കുട്ടി ജീവനോടെ തന്റെ മുന്നില്‍ നില്‍ക്കുന്നു.

“പാവക്കുട്ടിക്കെങ്ങനെ സംസാരിക്കുവാന്‍ കഴിയും..” സെലീന അത്ഭുതപ്പെട്ടു. ‘ സംസാരിക്കുക മാത്രമല്ല തന്നെ നോക്കി അത് ചിരിക്കുകയും, കണ്ണിറുക്കയും ചെയ്യുന്നു. അവള്‍ അമ്പരപ്പോടെ പാവക്കുട്ടിയുടെ മുഖത്തേക്ക് നോക്കി മിഴിച്ചിരുന്നു..

ബാറ്ററിയിട്ടാല്‍ പാട്ടുപാടുകയും ഡാന്‍സ് ചെയ്യുന്നതുമായ ഏതാനും പാവകള്‍ സെലീനയുടെ വീട്ടിലുണ്ട്. എന്നാല്‍ മനുഷ്യനെപ്പോലെ സംസാരിക്കുന്ന പാവകളെക്കുറിച്ച് സെലീന കേട്ടിട്ടുപോലുമില്ല. എന്നാല്‍ അത്തരമൊരു പാവയാണ് തന്റെ മുന്നില്‍ നില്‍ക്കുന്നത്..

സെലീനയ്ക്ക് അത്ഭുതവും, അമ്പരപ്പും വര്‍ദ്ധിച്ചു.

(ബാക്കി ഭാഗം നാളെ..)

Sunday, June 22, 2008

സെലീനയുടെ പാവക്കുട്ടി -8

ദിവസങ്ങള്‍ പലതും കഴിഞ്ഞു കൊണ്ടിരുന്നു.
അന്ന് ഒരു ശനിയാഴ്ച ദിവസമായിരുന്നു. അന്നാ‍യിരുന്നു സെലീനയുടെ പിറന്നാള്‍. സെലീനയുടെ ഓരോ പിറന്നാളും വളരെ ഗംഭീരമായി അവളുടെ പപ്പയും മമ്മിയും ആഘോഷിക്കുക പതിവായിരുന്നു.

പിറന്നാളിനോടനുബന്ധിച്ച് തന്റെ വീട്ടില്‍ വച്ച് നടക്കുന്ന വിരുന്നിലേക്ക് രണ്ട് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ക്ലാസിലെ കുട്ടികളെയും, മെറീന ടീച്ചറെയും സെലീന ക്ഷണിച്ചിരുന്നു.

“ഞാന്‍ നിന്റെ വീട്ടില്‍ വരത്തില്ല…” സെലീന തന്നെ ക്ഷണിച്ചപ്പോള്‍ അപ്പു അവളോട് വെട്ടിത്തുറന്നു പറഞ്ഞു. അപ്പു പറഞ്ഞത് കേട്ടപ്പോള്‍ സെലീനയ്ക്ക് മനസ്സില്‍ വിഷമം തോന്നിയെങ്കിലും അവളത് പുറത്ത് പ്രകടിപ്പിച്ചില്ല.

“നീ വരണ്ടാടാ കുരങ്ങച്ചാ.. നിന്റെ പിറന്നാളിന്‍ ഞാനും വരത്തില്ല…” സെലീന ദേഷ്യത്തോടു കൂടി അപ്പുവിനെ പിന്നിലേക്ക് തള്ളി. ഭാഗ്യത്തിന്‍ അവന്‍ താഴെ വീണില്ല. എന്നാല്‍ മറ്റ് കുട്ടികളുടെയൊക്കെ മുമ്പാകെ അവള്‍ തന്നെ ‘കുരങ്ങച്ച’ നെന്ന് വിളിച്ചത് അപ്പുവിന് തീരെ സഹിച്ചില്ല.

“എന്റെ ഒടിഞ്ഞ് കൈയ്യേലെ പ്ലാസ്റ്ററെടുക്കട്ട്. കാണിച്ചു തരാം ഞാന്‍..” അപ്പു സെലീനയെ ഭീഷണിപ്പെടുത്തി. ഇതു കേട്ടപ്പോള്‍ സെലീനയ്ക്ക് ദേഷ്യം വര്‍ദ്ധിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് അപ്പു തന്നെ കല്ല് വലിച്ചെറിഞ്ഞത് അവള്‍ മറന്നിരുന്നില്ല. തന്റെ കൈയ്യിലിരുന്ന പേന കൊണ്ട് അപ്പുവിന്റെ തലയ്ക്ക് അവള്‍ ഒരു കുത്തു കൊടുത്തു. അപ്പുവിന് ശരിക്കും വേദനിച്ചു. അവന്‍ തേങ്ങിക്കരയുവാന്‍ തുടങ്ങി. സെലീന അവന്റെ ചെവിക്ക് ഒരു നുള്ള് കൂടി നല്‍കിയപ്പോള്‍ അപ്പുസിന്റെ കരച്ചില്‍ ഉച്ചത്തിലായി. അപ്പോഴേക്കും സെലീന അവിടെ നിന്ന് ഓടിയൊളിച്ചു.

പിറന്നാളിനോടനുബന്ധിച്ച് സെലീനയുടെ വീട്ട് മുറ്റത്ത് മനോഹരമായൊരു പന്തല്‍ അണിയിച്ചൊരുക്കിയിരുന്നു. തലേദിവസം തന്നെ സെലീനയുടെ പിറന്നാളാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്ന് ബന്ധുക്കളൊക്കെ അവളുടെ വീട്ടിലെത്തിയിരുന്നു. സെലീനയാണെങ്കില്‍ വലിയ സന്തോഷത്തിലായിരുന്നു. കുളിച്ചൊരുങ്ങി പുതിയ വസ്ത്രവും ധരിച്ച് ഒരു പൂമ്പാറ്റയെപ്പോലെ അവള്‍ എങ്ങും ഓടി നടന്നു.

“മോളെ ഓടിച്ചാടി എങ്ങും വീഴരുത്…” പപ്പ അവള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പക്ഷേ സെലീന അടങ്ങിയില്ല. ഇതിനിടയില്‍ അവള്‍ സണ്ണിയങ്കിളിന്റെ മകള്‍ അലീനയുമായി വഴക്കുണ്ടാക്കുകയും ചെയ്തു.

സെലീനയുടെ മമ്മിയുടെ സഹോദരനാണ് സണ്ണിയങ്കിള്‍. അലീനയ്ക്ക് നാല്‍ വയസ്സാണ് പ്രായം. സെലീന മുറ്റത്തെ പന്തലിനുള്ളില്‍ നല്ല വലുപ്പത്തില്‍ വീര്‍പ്പിച്ച ഒരു ബലൂണിട്ട് തട്ടിക്കളിക്കുമ്പോഴാണ്‍ അലീന അവിടേക്ക് കടന്നു വന്നത്.

ചേച്ചി എന്നെക്കൂടി കളിപ്പിക്കുമോ..” കുറെനേരം സെലീന കളിക്കുന്നത് നോക്കി നിന്ന അലീന സെലീനയോട് ചോദിച്ചു.

“ഇല്ല. നീ അവിടിരുന്ന് കളി കണ്ടാല്‍ മതി..” സെലീന പറഞ്ഞത് കേട്ടപ്പോള്‍ അലീനയ്ക്ക് ഭയങ്കര വിഷമം തോന്നി. അവള്‍ ഒന്നും മിണ്ടാതെ സെലീന ബലൂണ്‍ തട്ടിക്കളിക്കുന്നത് നോക്കിയിരുന്നു. കുറെ നേരമായപ്പോള്‍ അലീനയ്ക്ക് വല്ലാത്ത മടുപ്പ് തോന്നി. സെലീനയുടെ കൈയ്യില്‍ നിന്ന് ബലൂണ്‍ താഴെ വീണ തക്കത്തിന് അവള്‍ അതെടുത്ത് കൊണ്ട് ഒറ്റ ഓട്ടമായിരുന്നു.

“മമ്മീ..” സെലീന പിന്നാലെ ഓടി. ബലൂണുമായി ഓടുന്നതിനിടയില്‍ അലീന തിരിഞ്ഞു നോക്കിയതാണ്. അവള്‍ കാലിടറി ബലൂണിന്റെ മുകളിലേക്ക് പൊത്തോന്ന് വീഴുകയും ‘ടപ്പ്’ എന്ന ശബ്ദത്തില്‍ ബലൂണ്‍ പൊട്ടിപ്പോവുകയും ചെയ്തു. അലീന ഉരുണ്ട് പിടഞ്ഞെഴുന്നേറ്റപ്പോഴേക്കും സെലീന അവിടെ ഓടിയെത്തിയിരുന്നു. അലീന വല്ലാതെ ഭയന്നു പോയി.

സെലീനയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു. അലീനയാണെങ്കില്‍ ഇപ്പോള്‍ പൊട്ടിക്കരയുമെന്ന അവസ്ഥയിലായിരുന്നു. “ചേച്ചി.. എന്താ എന്നെ കളിപ്പിക്കാത്തെ. അതുകൊണ്ടാ ബലൂണുകൊണ്ട് ഞാനോടിയത്..” ഉള്ളിലെ ഭയം മറച്ചു വച്ചു കൊണ്ട് അലീന പറഞ്ഞു.

പക്ഷേ സെലീനയ്ക്ക് ദേഷ്യമടക്കുവാനായില്ല. അവള്‍ അലീനയുടെ കവിളത്ത് ആഞ്ഞടിച്ചു. വേദനകൊണ്ട് അലീന പുളഞ്ഞുപോയി. അലീനയാരാ മോള്‍. ചേച്ചിയാണെന്നൊന്നും അവള്‍ നോക്കിയില്ല. ശരീരം വേദനിച്ചപ്പോള്‍ അവളും വിട്ടു കൊടുത്തില്ല. സെലീനയുടെ തലമുടിക്ക് അവള്‍ പിടുത്തമിട്ടു. സെലീന കുതറിയെങ്കിലും അലീന വിട്ടില്ല. അവള്‍ സെലീനയെ തള്ളി താഴെയിട്ടു.

“മമ്മീ..” സെലീന നിലവിളിച്ചു. കുട്ടികള്‍ തമ്മിലുള്ള വഴക്ക് കണ്ട അലീനയുടെ അമ്മ പെട്ടന്ന് അവിടെ ഓടിയെത്തി. “ആന്റീ…” സെലീന വിങ്ങിപ്പൊട്ടി കരയുവാന്‍ തുടങ്ങി.

അമ്മ ഒരു വടിയെടുത്ത് അലീനയുടെ തുടയ്ക്ക് ഒരു തല്ലു കൊടുത്തു. നന്നായി വേദനിച്ചെങ്കിലും അലീന കരഞ്ഞില്ല. അവള്‍ കത്തുന്ന മിഴികളോടു കൂടി സെലീനയുടെ മുഖത്തേക്ക് നോക്കി. അലീനയ്ക്ക് അടി കിട്ടിയപ്പോള്‍ സെലീനയ്ക്ക് സന്തോഷമായി.

"സെലീന ചേച്ചിയുമായി ഞാനിനി വഴക്കുണ്ടാക്കില്ല…” അമ്മയുടെ കൈയ്യില്‍ നിന്ന് വീണ്ടും അടി കിട്ടുമെന്നായപ്പോള്‍ പെട്ടന്ന് അലീന പറഞ്ഞു.

“വഴക്കുണ്ടാക്കിയാല്‍ നിന്നെ ഇവിടെ വിട്ടിട്ട് ഞാനങ്ങ് പോകും…” അമ്മ അലീനയെ ഭീഷണിപ്പെടുത്തി. ആ ഭീഷണി ശരിക്കും ഫലിച്ചു. കുറെ സമയം സെലീനയും, അലീനയും പര്‍സ്പരം ഒരിയാടാതെ കവിള്‍ വീര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ സ്നേഹത്തിലായി.

(തുടരും...)