Tuesday, July 29, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-15

തന്റെ മ്യതശരീരം ഈജിപ്തില്‍ അടക്കം ചെയ്യാതെ കനാന്‍ ദേശത്ത് അടക്കം ചെയ്യണമെന്നുള്ളത് യാക്കോബിന്റെ അന്ത്യാഭിലാഷമായിരുന്നു. ഈജിപ്തില്‍ നിന്ന് കനാന്‍ ദേശത്ത് പോയി തന്റെ അപ്പനായ യാക്കോബിന്റെ മ്യതശരീരം അടക്കം ചെയ്യുവാനുള്ള അനുവാദം ജോസഫ് ഫറവോനില്‍ നിന്ന് വാങ്ങി.

യാക്കോബിന്റെ മ്യതശരീരവും വഹിച്ച് ജോസഫും മക്കളും, യാക്കോബിന്റെ എല്ലാ മക്കളും വിലാപയാത്രയായി കനാന്‍ ദേശത്തേക്ക് പോയി. രാജാവായ ഫറവോന്റെ കൊട്ടാരത്തിലെ ജോലിക്കാരും, മന്ത്രിമാരും, രാജ്യത്തെ പ്രമാണിമാരും അവരെ അനുഗമിച്ചു. ഒടുവില്‍ അവര്‍ കനാന്‍ ദേശത്തുള്ള ആ ശ്മശാനഭൂമിയിലെത്തി. ഇവിടെയാണ് യാക്കോബിന്റെ അപ്പനായ യിസഹാക്കിനെയും, അമ്മയായ റിബെക്കെയെയും, ഭാര്യയായ ലെയയെയും മുത്തശ്ശനായ അബ്രഹാമിനെയും, മുത്തശ്ശിയായ സാറയെയും അടക്കം ചെയ്തത്.. അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന ആ ഭൂമിയില്‍ യാക്കോബിന്റെ ശരീരവും സംസ്കരിച്ചു. യാക്കോബ് ഒരു ഓര്‍മ്മയായി…

വര്‍ഷങ്ങള്‍ പലതും കഴിഞ്ഞുകൊണ്ടിരുന്നു..
ജോസഫ് വ്യദധനായി… മക്കളുടെ മക്കളെയും, അവരുടെ മക്കളെയും കാണുവാനുള്ള ഭാഗ്യം ജോസഫിനുണ്ടായി. ഒടുവില്‍ നൂറ്റിപ്പത്ത് വയസ്സായപ്പോള്‍ ജോസഫ് മരിച്ചു. ഈജിപ്തുകാര്‍ ഒന്നടങ്കം ജോസഫിന്റെ വേര്‍പാടില്‍ വിലപിച്ചു..

“ദൈവം നിങ്ങളെ സന്ദര്‍ശിക്കുകയും, ഈ ദേശത്ത് നിന്ന് അബ്രഹാമിനോടും, യിസഹാക്കിനോടും, യാക്കോബിനോടും സത്യം ചെയ്ത ദേശത്തേക്ക് നിങ്ങളെ കൊണ്ടു പോകും. അന്നാളില്‍ നിങ്ങള്‍ എന്റെ അസ്ഥികളെ ഈജിപ്തില്‍ നിന്ന് വാഗ്ദത്ത നാട്ടിലേക്ക് കോണ്ടു പോകണം..” ജോസഫ് മരിക്കുന്നതിന്‍ മുമ്പ് തന്റെ സഹോദരന്മാരോടും മക്കളോടും പറഞ്ഞ അവസാന വാക്കുകളായിരുന്നു അത്.

ജോസഫിന്റെ ജീവിതം ഒരു ഇതിഹാസമായിരുന്നു… ജീവിതത്തില്‍ കഷ്ടതകളും, യാതനകളും നേരിട്ടപ്പോഴും തളര്‍ന്നു പോകാ‍തെ ദൈവത്തില്‍ ആശ്രയിച്ച് ജീവിച്ച് ഉന്നതിയുടെ പടവുകള്‍ ചവിട്ടി കയറി ഈജിപ്തുകാര്‍ക്ക് മാത്രമല്ല മാനവരാശിക്ക് തന്നെ മറക്കാനാവാത്ത വ്യക്തിത്വം സമ്മാനിച്ച ഇതിഹാസ നായകനായിരുന്നു ജോസഫ്.

ഈജിപ്തിലെ ജനങ്ങളെ മൊത്തം വലിയ ക്ഷാമത്തില്‍ നിന്ന് രക്ഷിച്ച ജോസഫിന്‍ ഈജിപ്തുകാരുടെ മനസ്സുകളില്‍ വലിയ സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. സാധാരണക്കാരനെന്നോ, ഉന്നതനെന്നോ വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒരുപോലെ സ്നേഹിച്ച ജോസഫിന്റെ ഖ്യാതി ഈജിപ്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല…

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു കൊണ്ടിരുന്നു.
ഈജിപ്തില്‍ യാക്കോബിന്റെ മക്കളുടെ സന്തതികള്‍ പെറ്റു പെരുകിക്കൊണ്ടിരുന്നു. അവരിലൂടെ ദൈവം വലിയൊരു ജനതയെ അവരുടെ പിതാക്കന്മാരോട് അരുളി ചെയ്തതുപോലെ സ്യഷ്ടിക്കുകയായിരുന്നു..

ഞാന്‍ നിന്റെ സന്തതികളെ…
കടല്‍ത്തീരത്തെ മണല്‍ത്തരിപോലെയും…
ആകാശത്തിലെ നക്ഷത്രങ്ങള്‍പ്പോലെയും വര്‍ദ്ധിപ്പിക്കും…

(അവസാനിച്ചു)

* * *
കാലം മാറുകയാണ്… ഒപ്പം കഥയും…
യിസ്രായേല്‍ മക്കള്‍ക്ക് ഈജിപ്തില്‍ നിന്ന് ദൈവം വാഗ്ദ്ധാനം ചെയ്ത ദേശത്ത് എത്തുവാന്‍ ഒരുപാട് യാതനകള്‍ സഹിക്കേണ്ടി വന്നു….. നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നു. അവര്‍ക്ക് ഈജിപ്തില്‍ നേരിടേണ്ടി വന്ന കഷ്ടതകളും, യാതനകളും നിറഞ്ഞ സംഭവബഹുലമായ കഥകളും, അവരുടെ രക്ഷകനായി ദൈവം അവരില്‍ നിന്ന് ഉയര്‍പ്പിച്ച മോശയുടെ കഥയും പിന്നിട് പറയാം

Monday, July 28, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-14

യാക്കോബും, മക്കളും അവരുടെ ഭാര്യമാരും കൊച്ചുമക്കളുമായി മൊത്തം അറുപത്തിയെട്ട് പേരടങ്ങിയതായിരുന്നു അവരുടെ കുടുംബം.

‘യാക്കോബേ, ഞാന്‍ നിന്റെ ദൈവമാകുന്നു.. നീ ഈജിപ്തിലേക്ക് പോവുക. ഞാന്‍ നിന്നെ അവിടെ വലിയൊരു ജാതിയാക്കും…” ദൈവം അന്ന് സ്വപ്നത്തില്‍ യാക്കോബിനോട് അരുളി ചെയ്തു. അങ്ങനെ അറുപത്തിയെട്ട് പേരുള്ള യാക്കോബിന്റെ കുടുംബവും അവരുടെ സമ്പാദ്യവും, ആടുമാടുകളുമായി ഫറവോന്‍ അയച്ച രഥങ്ങളില്‍ ഈജിപ്തിലേക്ക് യാത്രയായി.

ജോസഫ് തന്റെ അപ്പനെയും, കുടുംബത്തെയും സ്വീകരിക്കുവാന്‍ ഈജിപ്തിന്റെ അതിര്‍ത്തി പ്രദേശമായ ഗോശാനില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. നീണ്ട യാത്രയ്ക്ക് ശേഷം യാക്കോബും കുടുംബവും ഗോശാനില്‍ എത്തി. മരിച്ചു പോയെന്നു കരുതിയ തന്റെ പ്രിയമകന്‍ യോസഫിനെ വര്‍ഷങ്ങള്‍ക്ക് ശേഷം നേരില്‍ കണ്ടപ്പോള്‍ യാക്കോബ് അവനെ കെട്ടിപ്പുണര്‍ന്നു..

‘ഇനിയും എനിക്ക് മരിച്ചാലും സാരമില്ല…” യാക്കോബിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഈജിപ്തിലെത്തുമ്പോള്‍ യാക്കോബിന് നൂറ്റി മുപ്പത് വയസ്സുണ്ടായിരുന്നു. ആ വ്യദ്ധ നയനങ്ങള്‍ ജോസഫിനെ കണ്ടപ്പോള്‍ സന്തോഷത്താല്‍ നിറഞ്ഞു കവിയുകയായിരുന്നു. അതുപോലെ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ അപ്പനെ കണ്ടപ്പോല്‍ ജോസഫിനുണ്ടായ സന്തോഷവും, ആശ്വാസവും വര്‍ണ്ണനാതീതമായിരുന്നു.

“നമ്മള്‍ രാജാവായ ഫറവോന്റെ അടുക്കലേക്കാണ് ഇപ്പോള്‍ പോകുന്നത്… ഫറവോന്‍ നിങ്ങളുടെ തൊഴില്‍ എന്താണെന്ന് ചോദിച്ചാല്‍ പാരമ്പര്യമായി ആട്ടിടയന്മാരാണെന്ന് പറയണം. അങ്ങനെ പറഞ്ഞാല്‍ ഈ രാ‍ജ്യത്തെ സമ്പല്‍ സമ്യദ്ധമായ ഗോശേന്‍ ദേശത്ത് നിങ്ങള്‍ക്ക് താമസിക്കാം….” ജോസഫ് തന്റെ അപ്പനോടും, സഹോദരങ്ങളോടും പറഞ്ഞു.

ജോസഫ് തന്റെ അപ്പനെയും, സഹോദരങ്ങളെയും ഫറവോന്റെ സന്നിധിയിലെത്തിച്ചു. ഫറവോന്‍ അവര്‍ക്ക് രാജകീയമാ‍യ വരവേല്‍പ്പാണ്‍ നല്‍കിയത്.

“നിങ്ങളെന്തു ചെയ്യുന്നു…” ഫറവോന്‍ ജോസഫിന്റെ സഹോദരന്മാരോട് ചോദിച്ചു. “ഞങ്ങള്‍ ആട്ടിടയ്ന്മാരാകുന്നു പ്രഭോ..” ജോസഫിന്റെ സഹോദരന്മാര്‍ താഴ്മയോടു കൂടി ഫറവോനോട് പറഞ്ഞു…

“നിങ്ങളുടെ അപ്പനെയും സഹോദരങ്ങളെയും ഈ രാജ്യത്തെ നല്ല പ്രദേശമായ ഗോശാനില്‍ പാര്‍പ്പിക്കുക…” ഫറവോന്‍ ജോസഫിനോട് കല്പിച്ചു. അങ്ങനെ യാക്കോബും കുടുംബവും ഗോശാന്‍ ദേശത്ത് താമസം തുടങ്ങി

വര്‍ഷങ്ങള്‍ പലതും കഴിഞ്ഞുകൊണ്ടിരുന്നു.
യാക്കോബിന് നൂറ്റി നാല്‍പ്പത്തിയേഴ് വയസ്സായി. നടക്കുവാന്‍ കഴിയാതെവണ്ണം യാക്കോബ് വ്യദ്ധനും, ക്ഷീണിതനുമായി കിടപ്പിലായി. കണ്ണുകളുടെ കാഴ്ച മങ്ങി തുടങ്ങി. ജോസഫ് തന്റെ മക്കളായ മനശെയും, എഫ്രയീമിനെയും കൊണ്ട് വേഗം യാക്കോബിന്റെ അടുക്കലെത്തി.

“മോനേ… നിന്നെ ഒരിക്കലും കാണുമെന്ന് ഞാന്‍ വിചാരിച്ചതല്ല. പക്ഷേ നിന്നെ മാത്രമല്ല. നിന്റെ മക്കളെയും കാണാന്‍ ദൈവം എനിക്ക് ഭാഗ്യം തന്നു..” യാക്കോബ് വിറപൂണ്ട ശബ്ദത്തില്‍ ജോസഫിനോട് പറഞ്ഞു.

“നിനക്കറിയാമല്ലോ.. ഞാന്‍ മരിക്കാറായിരിക്കുന്നു. ഞാന്‍ മരിച്ചാല്‍ എന്റെ ശരീരം ഈജിപ്തില്‍ അടക്കം ചെയ്യാതെ കനാന്‍ ദേശത്ത് എന്റെ പിതാക്കന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് കൊണ്ടു പോയി അടക്കം ചെയ്യണം…” യാക്കോബ് ജോസഫിനോട് ആവശ്യപ്പെട്ടു. അപ്പന്റെ ആഗ്രഹം പോലെ ചെയ്യാമെന്ന് ജോസഫ് ഉറപ്പു നല്‍കി

യാക്കോബ് ജോസഫിനെയും മക്കളെയും, തന്റെ മറ്റ് മക്കളെയും അനുഗ്രഹിച്ച ശേഷം ഇഹലോകവാസം വെടിഞ്ഞു. അപ്പന്‍ മരിച്ച ദു:ഖം താങ്ങാനാവാതെ ജോസഫ് ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു…

(അടുത്ത അധ്യായത്തോടെ ഈ നോവല്‍ അവസാനിക്കുന്നു)

Saturday, July 26, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-13

“നിങ്ങള്‍ക്കെന്നെ ഇതുവരെയും മനസ്സിലായില്ലേ…” ജോസഫ് നിറകണ്ണുകളോടു കൂടി തന്റെ പതിനൊന്ന് സഹോദരന്മാരോടും ചോദിച്ചു. അവര്‍ സഹോദരങ്ങള്‍ ഒന്നും മനസ്സിലാകാതെ പരസ്പരം മുഖത്തോടു മുഖം നോക്കി.“ഞാന്‍ നിങ്ങളുടെ സഹോദരനായ ജോസഫാകുന്നു…” ജോസഫ് ദു:ഖം കടിച്ചമര്‍ത്താനാവാതെ ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു പോയി.

ജോസഫ്!!!!
അവന്റെ സഹോദരന്മാര്‍ക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല…
വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ ഈജിപ്തിലേക്ക് പോയ കച്ചവടക്കാര്‍ക്ക് വിറ്റ ജോസഫ് എങ്ങനെ ഈ നിലയിലെത്തി…? അവര്‍ക്ക് അത്ഭുതത്തേക്കാളുപരി ഭയമാണ്‍ തോന്നിയത്… കാരണം ഇത് പഴയ ജോസഫാണെങ്കില്‍ തങ്ങള്‍ അവനോട് ചെയ്ത തെറ്റിന്‍ ഇപ്പോള്‍ അവന്‍ പ്രതികാരം ചെയ്യാം.. തങ്ങളെ കൊല്ലാം… അതുമല്ലെങ്കില്‍ ജീവകാലം മുഴുവന്‍ തടവറയിലെ ഇരുട്ടില്‍ തള്ളാം…

“നിങ്ങളെന്താണ്‍ ഭയന്ന് നില്‍ക്കുന്നത്..? എന്റെ അടുക്കല്‍ വരുവിന്‍..” തന്റെ സഹോദരന്മാരുടെ മനസ്സ് വായിച്ചറിഞ്ഞതുപോലെ ജോസഫ് അവരോട് പറഞ്ഞു.

“നിങ്ങള്‍ സംശയിക്കേണ്ട… അതെ നിങ്ങള്‍ പണ്ട് ഈജിപ്തിലേക്ക് പോയ കച്ചവടക്കാര്‍ക്ക് വിറ്റ നിങ്ങളുടെ സഹോദരനായ ജോസഫ് തന്നെയാണ് ഞാന്‍… കഴിഞ്ഞതൊന്നുമോര്‍ത്ത് നിങ്ങള്‍ ഭയക്കുകയോ, വിഷമിക്കുകയോ വേണ്ട… ഞാന്‍ നിങ്ങളോട് പ്രതികാരം ചെയ്യില്ല. എല്ലാം ദൈവഹിതമായിരുന്നു… ദൈവമാണ് എന്നെ ഇവിടേക്ക് കൊണ്ടു വന്നത്… അവനാണ് എന്നെ ഈ രാജ്യത്തിന്റെ അധിപതിയാക്കിയത്…” ജോസഫ് ഈജിപ്തില്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളും, പീന്നിടുണ്ടായ ഉയര്‍ച്ചയും തന്റെ സഹോദരങ്ങളോട് വിവരിച്ചു.

എന്നാല്‍ ജോസഫിനോട് എന്തു പറയണമെന്നറിയാതെ ബന്യാമിനൊഴികെയുള്ള അവന്റെ സഹോദരന്മാര്‍ വിഷമിച്ചു നില്‍ക്കുകയായിരുന്നു. തങ്ങള്‍ പണ്ട് ജോസഫിനോട് ചെയ്ത അനീതികളോര്‍ത്ത് അവര്‍ക്ക് പശ്ചാത്താപമുണ്ടായി.

“സഹോദരന്മാരേ… നിങ്ങള്‍ വേഗം കനാന്‍ ദേശത്തുള്ള നമ്മുടെ അപ്പന്റെ അടുക്കല്‍ ചെന്ന് മരിച്ചു പോയെന്ന് കരുതിയ ഞാന്‍ ജീവനോടു കൂടിയിരിക്കുന്നെന്നും, ഈജിപ്തിലെ സകലത്തിനും അധിപതിയാക്കിയിരിക്കുന്നുവെന്നും അറിയിക്കണം.. മാത്രമല്ല നമ്മുടെ അപ്പനെയും, വീട്ടിലുള്ള എല്ലാവരെയും ഈജിപ്തിലേക്ക് കൊണ്ടു വരിക. ഇവിടെ നിങ്ങള്‍ക്ക് സുഖമാ‍യി ജീവിക്കാം…” ജോസഫ് തന്റെ സഹോദരന്മാരോട് പറഞ്ഞു. ജോസഫിന്റെ വാക്കുകള്‍ അവരെ വളരെയധികം സന്തോഷിപ്പിച്ചു.

കനാന്‍ ദേശത്ത് നിന്ന് ജോസഫിന്റെ സഹോദരന്മാര്‍ വന്നിരിക്കുന്ന വാര്‍ത്ത രാജാവായ ഫറവോന്റെ ചെവിയിലുമെത്തി. സന്തോഷവാനാ‍യ ഫറവോന്‍ അവരെ സ്വീകരിക്കുക മാത്രമല്ല കനാന്‍ ദേശത്തുള്ള തങ്ങളുടെ അപ്പനെയും, മറ്റ് കുടുംബാംഗങ്ങളെയും ഈജിപ്തിലേക്ക് കൊണ്ടുവരുവാന്‍ രഥങ്ങളയക്കുകയും ചെയ്തു.

“അപ്പാ നമ്മുടെ ജോസഫ് ജീവിച്ചിരിക്കുന്നു…” ഈജിപ്തില്‍ നിന്ന് മടങ്ങിയെത്തിയ തന്റെ മക്കള്‍ പറഞ്ഞത് വിശ്വസിക്കുവാന്‍ യാക്കോബിന്‍ കഴിഞ്ഞില്ല….

“മരിച്ചു പോയെന്ന് കരുതിയ എന്റെ മകന്‍ ജോസഫ് ജീവിച്ചിരിക്കുന്നെന്നോ…” ആ വ്യദ്ധന്റെ തൊണ്ടയിടറി. കണ്ണുകള്‍ നിറഞ്ഞു.

“അപ്പാ.. ഞങ്ങള്‍ പറഞ്ഞത് സത്യമാണ്. അപ്പന്റെ മകന്‍ ജോസഫ് ഈജിപ്തിലെ വലിയ അധികാരിയായി ജീവിച്ചിരിക്കുന്നു. ദാ, ജോസഫ് ഞങ്ങള്‍ക്ക് തന്ന വിലകൂടിയ വസ്ത്രങ്ങളാണിത്… മാത്രമല്ല അപ്പനെയും, നമ്മുടെ വീട്ടിലുള്ളവരെയും, നമുക്കുള്ളതെല്ലാം ഈജിപ്തിലേക്ക് കൊണ്ടുപോകാന്‍ അവിടുത്തെ രാജാവിന്റെ കല്പനപ്രകാരം ജോസഫ് രഥങ്ങളയച്ചിരിക്കുന്നു…” തന്റെ മക്കളുടെ വാക്കുകള്‍ കേട്ട് യാക്കോബ് അത്ഭുതപരവശനായി.

തന്റെ മക്കള്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് മനസ്സിലായ യാക്കോബിന് പ്രായാധിക്യം മൂലമുള്ള തന്റെ ശരീരത്തിലെ അവശതയെല്ലാം പെട്ടന്നെവിടെയോ അലിഞ്ഞില്ലതായി ശരീരത്തിന്‍ ഉണര്‍വ്വും, ഉന്മേഷവും ലഭിച്ചതു പോലെ തോന്നി.

“എനിക്കെന്റെ മകനെ ഇപ്പോള്‍ കാണണം.. മരിക്കുന്നതിന്‍ മുമ്പ് എനിക്കെന്റെ മകനെ കാണണം…” യാക്കോബ് തിടുക്കം കൂട്ടി..

(തുടരും..)

Thursday, July 24, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-12

ബന്യാമിന്റെ ധാന്യചാക്കില്‍ ജോസഫിന്റെ കൊട്ടാരത്തിലെ വെള്ളിപ്പാത്രം കണ്ടെത്തിയിരിക്കുന്നു!!! ഇതില്‍ കൂടുതല്‍ അപമാനം എന്തിരിക്കുന്നു…? ഇതില്‍ കൂടുതല്‍ വലിയ തെറ്റെന്താണ്..? ദു:ഖവും, അപമാനവും സഹിക്കാനാവാതെ ബന്യാമിന്റെ പത്ത് സഹോദരങ്ങളും തങ്ങളുടെ വസ്ത്രം വലിച്ചു കീറി…

സഹോദരങ്ങള്‍ ബന്യാമിനെ കുറ്റപ്പെടുത്തുവാനും, ശകാരിക്കുവാനും തുടങ്ങി, ജ്യേഷ്ഠന്മാരുടെ മുന്നില്‍ തന്റെ നിരപരാധിത്വം എങ്ങനെ തെളിയിക്കണമെന്നറിയാതെ ബന്യാമിന് വല്ലാതെ കുഴഞ്ഞു. എങ്ങനെയാണ് ഈ വെള്ളിപ്പാത്രം തന്റെ ചാക്കിലെത്തിയത്..? എത്ര തന്നെ ചിന്തിച്ചിട്ടും ബന്യാമിന് മനസ്സിലായില്ല… ഭയം കൊണ്ട് അവന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

“തൊണ്ടി മുതല്‍ കൈയ്യോടെ പിടി കൂടിയ സാഹചര്യത്തില്‍ നിങ്ങള്‍ കനാന്‍ ദേശത്തേക്കുള്ള യാത്ര മതിയാക്കി എന്നോടൊപ്പം വരണം..” ജോസഫിന്റെ കാര്യസ്ഥന്‍ യാക്കോബിന്റെ മക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അങ്ങനെ കനാന്‍ ദേശത്തേക്കുള്ള യാത്ര മതിയാക്കി അപമാനഭാരത്തോടെ, അതിലുപരി ഭീതിയോടു കൂടി ആ പതിനൊന്ന് സഹോദരങ്ങളും കാര്യസ്ഥനോടൊപ്പം ജോസഫിന്റെ കൊട്ടാരത്തിലേക്ക് യാത്രയായി.

“യജമാനനേ ഞങ്ങളെ രക്ഷിക്കണം…” ജോസഫിനെ കണ്ടതും അവര്‍ പതിനൊന്നു പേരും ജോസഫിന്റെ കാല്‍ക്കല്‍ വീണു.

“നിങ്ങള്‍ എന്ത് പ്രവര്‍ത്തിയാണ് ചെയ്തത്..? ഞാന്‍ നിങ്ങളെ സല്‍ക്കരിച്ചു. ആദരിച്ചു. പക്ഷേ നിങ്ങള്‍ എന്നോട് ചതി കാട്ടിയിരിക്കുന്നു….? “ ജോസഫ് വളരെ ഗൌരവത്തോടു കൂടി ചോദിച്ചു.

“യജമാനനേ ഞങ്ങള്‍ നിരപരാധികളാണെന്ന് ആണയിട്ടു പറഞ്ഞാലും അങ്ങെന്നല്ല, ഈ ലോകത്തിലുള്ളവരാരും വിശ്വസിക്കുകയില്ല… കാരണം ഞങ്ങള്‍ പിടിക്കപ്പെട്ടിരിക്കുന്നു… ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം പോലും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല.. ഇതാ ഞങ്ങളെയെല്ലാവരെയും അങ്ങ് അടിമകളാക്കി കൊള്ളുക. അങ്ങ് പറയുന്നതെന്തും അനുസരിക്കുവാന്‍ ഞങ്ങള്‍ ഒരുക്കമാണ്..” യഹൂദ പറഞ്ഞു

“നിങ്ങള്‍ എല്ലാവരെയും അടിമകളാക്കുവാന്‍ എനിക്കുദ്ദേശ്യമില്ല.. എന്നാല്‍ ആരുടെ കൈയ്യില്‍ നിന്നാണോ എന്റെ വെള്ളിപ്പാത്രം കിട്ടിയത് അവന്‍ എന്റെ അടിമയായിരിക്കും… ബാക്കിയുള്ളവര്‍ക്ക് സമാധാനത്തോടെ കനാന്‍ ദേശത്തേക്ക് മടങ്ങാം….”

ജോസഫ് പറഞ്ഞത് കേട്ട് കൂടുതല്‍ വേദനിച്ചത് യഹൂദയുടെ മനസ്സായിരുന്നു. ബന്യാമിനെ തങ്ങളോടൊപ്പം ഈജിപ്തിലേക്ക് അയക്കില്ലെന്ന് അപ്പനായ യാക്കോബ് വാശിപിടിച്ചപ്പോള്‍ യഹൂദയായിരുന്നു ബന്യാമിന്‍ യാതൊരു അപകടവും പറ്റാതെ അപ്പന്റെ അടുക്കല്‍ മടക്കിയെത്തിക്കാമെന്ന് വാക്ക് കൊടുത്തത്..

പക്ഷേ എല്ലാം ഇവിടെ തകിടം മറിഞ്ഞിരിക്കുന്നു……
ബന്യാമിന്‍ കുറ്റവാളിയായി പിടിക്കപ്പെട്ടിരിക്കുന്നു…ചെറിയ കുറ്റമല്ല അവന്റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ഒരു പക്ഷേ ജീവിതകാലം മുഴുവന്‍ തന്റെ കുഞ്ഞനുജന്‍ ഈജിപ്തിലെ തടവറയില്‍ കഴിയേണ്ടി വരും…. അവനില്ലാതെ എങ്ങനെ അപ്പനെ താനും തന്റെ സഹോദരങ്ങളും അഭിമുഖീകരിക്കും…. ബന്യാമിന് നേരിട്ട ദു:ര്‍വിധിയെക്കുറിച്ചറിയുമ്പോള്‍ തന്റെ വ്യദ്ധനായ അപ്പന്‍ ചങ്കുപൊട്ടി മരിച്ചു പോകും… ദൈവമേ ഇനിയിപ്പോള്‍ എന്താണ്‍ ചെയ്യേണ്ടത്…? യഹൂദ ഒരു ഭ്രാന്തനെപ്പോലെ പിറു പിറുത്തു.

“യജമാനനേ… എന്റെ അനുജനായ ബെന്യാമിനെക്കൊണ്ടല്ലാതെ ഞാന്‍ എന്റെ അപ്പന്റെ അടുക്കലേക്ക് പോവില്ല….” യഹൂദ നിറകണ്ണുകളോടു കൂടി ജോസഫിനോട് പറഞ്ഞു “അവനെ കണ്ടില്ലെങ്കില്‍ എന്റെ അപ്പന്‍ മരിച്ചുപോകും. അവനെ അത്രമാത്രം അപ്പന്‍ സ്നേഹിക്കുന്നുണ്ട്.. അങ്ങ് ഒരു കാര്യം ചെയ്യുക. എന്റെ അനുജന് പകരം അടിയനെ അടിമയാക്കി കൊള്ളുക.. എന്റെ സഹോദരങ്ങളെ അവരുടെ ദേശത്തേക്ക് പോകുവാന്‍ അനുവദിച്ചാലും

യഹൂദ തന്റെ അപ്പനെക്കുറിച്ചും, അദ്ദേഹത്തിന്‍ ബന്യാമിനോടുള്ള സ്നേഹത്തെക്കുറിച്ചും ജോസഫിനോട് പറഞ്ഞപ്പോള്‍ ജോസഫിന്റെ കണ്ണുകള്‍ നിറഞ്ഞു. തന്റെ പതിനൊന്ന് സഹോദരന്മാരുടെ മുഖത്തേക്കും ജോസഫ് നോക്കി. ആ മുഖങ്ങളില്‍ വല്ലാത്ത ഭയം നിഴലിച്ചു നില്‍ക്കുന്നത് ജോസഫ് കണ്ടു.

തന്റെ സഹോദരങ്ങളെ പരീക്ഷിച്ചത് മതിയെന്ന് ജോസഫിന് തോന്നി, ഇനിയിപ്പോള്‍ ഒന്നും ഒളിച്ചു വയ്ക്കേണ്ട ആവശ്യമില്ല… ഈജിപ്തിലെ ഗവര്‍ണ്ണറായ താന്‍ പണ്ട് ഇവര്‍ കൊല്ലുവാന്‍ ശ്രമിക്കുകയും, ഒടുവില്‍ യിശ്മേല്യ കച്ചവടക്കാര്‍ക്ക് ഇരുപത് വെള്ളിക്കാശിന് വില്‍ക്കുകയും ചെയ്ത ജോസഫാണെന്ന് തന്റെ സഹോദരങ്ങളെ അറിയിക്കുക തന്നെ….

(തുടരും..)

Wednesday, July 23, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-11

ജോസഫിന്റെ പതിനൊന്ന് സഹോദരങ്ങളും വിഭവ സമ്യദ്ധമായ വിരുന്നിന്‍ ശേഷം വിശ്രമിക്കുന്നതിനിടയില്‍ ജോസഫ് തന്റെ കാര്യസ്ഥനെ വിളിച്ച് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി.

തന്റെ സഹോദരന്മാരുടെ ചാക്കുകളില്‍ ധാന്യം നിറയ്ക്കുന്നതിനിടയില്‍ ധാന്യത്തിന്റെ വിലയായി അവരോരുത്തരും നല്‍കുന്ന പണവും, ഒപ്പം തന്റെ വീട്ടിലെ വിലയേറിയ ഒരു വെള്ളിപ്പാത്രവും അവരറിയാതെ അവരുടെ ചാക്കുകളില്‍ വയ്ക്കുവാനും ജോസഫ് കാര്യസ്ഥനു നിര്‍ദ്ദേശം നല്‍കി. കാര്യസ്ഥന്‍ ജോസഫിന്റെ വാക്കുകള്‍ അക്ഷരം പ്രതി അനുസരിച്ചു.

എന്നാല്‍ കഥയൊന്നുമറിയാതെ ജോസഫിന്റെ സഹോദരങ്ങള്‍ ധാന്യച്ചാക്കുകള്‍ കഴുതപ്പുറത്ത് കയറ്റി ഈജിപ്തില്‍ നിന്ന് കനാന്‍ ദേശത്തേക്ക് യാത്രയായി.

“ഇനിയുമാണ്‍ കളി…. നിങ്ങള്‍ ആ സഹോദരങ്ങളെ വേഗം പിന്തുടര്‍ന്ന് എന്റെ വെള്ളിപ്പാത്രം മോഷ്ടിച്ചത് എന്തിനെന്ന് ചോദിക്കുക..” ജോസഫ് പെട്ടന്ന് തന്റെ കാര്യസ്ഥന്‍ നിര്‍ദ്ദേശം നല്‍കി. അങ്ങനെ ജോസഫിന്റെ സഹോദരന്മാരെ പിന്തുടര്‍ന്ന കാര്യസ്ഥന്‍ അവരെ കണ്ടെത്തി.

“നിങ്ങളിലാരാണ് എന്റെ യജമാനന്റെ വെള്ളിപ്പാത്രം മോഷ്ടിച്ചത്…” കാര്യസ്ഥന്‍ ജോസഫിന്റെ സഹോദരന്മാരോട് ചോദിച്ചു. “ഇല്ല… ഞങ്ങളാരും ഇങ്ങനൊരു പ്രവ്യത്തി ചെയ്യില്ല…” അവര്‍ ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞു.

“അല്ല നിങ്ങളിലൊരാള്‍ എന്റെ യജമാനന്റെ വെള്ളിപ്പാത്രം മോഷ്ടിച്ചിരിക്കുന്നു…” കാര്യസ്ഥന്‍ പറഞ്ഞത് കേട്ട് ആ പതിനൊന്ന് സഹോദരന്മാരും മുഖത്തോട് മുഖം നോക്കി. ‘ആരാണീ നീചപ്രവ്യത്തി ചെയ്തത്..?‘ അവര്‍ സ്വയം ചോദിച്ചു.

“ഞങ്ങള്‍ നിരപരാധികളാണ്.. ഒരു പക്ഷേ അങ്ങയ്ക്ക് ഞങ്ങളെ സംശയമുണ്ടെങ്കില്‍ ഞങ്ങളെ ഓരോരുത്തരെയും പരിശോധിക്കുക. ഒരുപക്ഷേ താങ്കളുടെ യജമാനന്റെ വെള്ളിപ്പാത്രം ഞങ്ങളില്‍ ആരുടെ കൈയ്യില്‍ നിന്ന് ലഭിക്കുന്നുവോ അവനെ അങ്ങ് കൊന്നു കളഞ്ഞോളൂ… ബാക്കിയുള്ളവര്‍ അങ്ങയുടെ അടിമകളാവുകയും ചെയ്തു കൊള്ളാം..” ജോസഫിന്റെ മൂത്ത സഹോദരനായ രൂബേന്‍ കാര്യസ്ഥനോട് പറഞ്ഞു. രൂബേന്റെ അഭിപ്രായത്തോട് മറ്റുള്ള സഹോദരങ്ങളും യോജിച്ചു.

കാര്യസ്ഥന്‍ യാക്കോബിന്റെ മൂത്തപുത്രനായ രൂബേന്റെ ധാന്യചാക്കാണ് ആദ്യം അഴിച്ച് പരിശോധിച്ചത്. അതിനുള്ളില്‍ താന്‍ ധാന്യം വാങ്ങിയപ്പോള്‍ കൊടുത്ത് പണമിരിക്കുന്നത് കണ്ടത് രൂബേന്‍ മാത്രമല്ല മറ്റ് സഹോദരങ്ങളും ഞെട്ടിപ്പോയി.

കാര്യസ്ഥന്‍ രൂബേന്റെ അനുജനായ ശിമയോന്റെ ചാക്ക് അഴിച്ചപ്പോള്‍ അതിലും പണമിരിക്കുന്നു. പിന്നീട് ലേവി, യഹൂദ, സെബുലൂന്‍, യിസ്സഖാര്‍, ദാന്‍, ഗാദ്, അശേര്‍, നഫ്താലി എന്നിവരുടെ ധാന്യച്ചാക്കുകളും പരിശോധിച്ചു. അവരുടെ ചാക്കുകളിലും അവര്‍ ധാന്യം വാങ്ങിയപ്പോള്‍ കൊടുത്ത പണം കണ്ടെത്തിയെങ്കിലും ജോസഫിന്റെ വെള്ളിപ്പാത്രം മാത്രം കിട്ടിയില്ല.

ഇതെന്തു മറിമായം.
കഴിഞ്ഞ തവണത്തെപ്പോലെ ഇപ്പോഴും സംഭവിച്ചിരിക്കുന്നു. തങ്ങള്‍ ധാന്യത്തിന്റെ വിലയായി കൊടുത്ത പണം ചാക്കിലെങ്ങനെയെത്തി…? എത്ര തന്നെ ചിന്തിച്ചിട്ടും അവര്‍ക്ക് മനസ്സിലായില്ല.

ഇനിയിപ്പോള്‍ ബന്യാമിന്റെ ചാക്കാണ് പരിശോധിക്കാനുള്ളത്… ദൈവമേ അതിനുള്ളിലെങ്ങാനും ആ വെള്ളിപ്പാത്രം…? അതോര്‍ക്കുവാന്‍ പോലും ആര്‍ക്കും കഴിയില്ലായിരുന്നു. ഒടുവില്‍ ബന്യാമിന്റെ ചാക്കും പരിശോധിച്ചു. പെട്ടന്നാണ് യാക്കോബിന്റെ മക്കള്‍ വെള്ളിടി വെട്ടിയവരെപ്പോലെയായത്.

ബന്യാമിന്റെ ചാക്കില്‍ ജോസഫിന്റെ വീട്ടിലെ വെള്ളിപ്പാത്രമിരിക്കുന്നു.!!! കണമുമ്പില്‍ കണ്ട സത്യം വിശ്വസിക്കുവാന്‍ എല്ലാവരും വളരെ പാടുപെടേണ്ടി വന്നു..

‘ദൈവമേ ഇനിയൊന്തെക്കെയാണ് സംഭവിക്കാന്‍ പോവുക!!!? ഈജിപ്തിലെ സര്‍വ്വാധികാരിയുടെ വീട്ടിലെ വെള്ളിപ്പാത്രമാണ് ബന്യാമിന്റെ ചാക്കില്‍ നിന്ന് ലഭിച്ചിരിക്കുന്നത്…

(തുടരും..)

Monday, July 21, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-10

യാക്കോബിന്റെ മക്കള്‍ ഈജിപ്തില്‍ നിന്ന് ധാന്യവുമായി കനാന്‍ ദേശത്തുള്ള തങ്ങളുടെ വീട്ടിലെത്തി. അവര്‍ സംഭവിച്ചതൊക്കെ തങ്ങളുടെ അപ്പനെ അറിയിച്ചു.

“നിങ്ങളെന്റെ മക്കളെയെല്ലാം നഷടമാക്കും... ആദ്യം ജോസഫ്, രണ്ടാമത് ശിമയോന്‍ ഇപ്പോഴിതാ ബെന്യാമിനും എനിക്ക് നഷ്ടമാകുവാന്‍ പോകുന്നു…” ശിമയോന്‍ ഈജിപ്തിലെ തടവറയിലാണെന്നും ബന്യാമിനെ ഈജിപ്തിലെത്തിക്കാതെ ശിമയോനെ മോചിപ്പിക്കുവാന്‍ സാധിക്കില്ലെന്നുമുള്ള വാര്‍ത്ത കേട്ട യാക്കോബിന് ദേഷ്യവും, സങ്കടവും അടക്കുവാനായില്ല.

“അപ്പന്‍ വിഷമിക്കേണ്ട. ബന്യാമിന്‍ ഒന്നും സംഭവിക്കുകയില്ല…” രണ്ടാമത്തെ മകനായ യഹൂദ യാക്കോബിനെ ധൈര്യപ്പെടുത്തി. പക്ഷേ ബന്യാമിനെ അവരോടൊപ്പം ഈജിപ്തിലേക്ക് അയക്കുവാന്‍ യാക്കോബ് ഒരുക്കമായിരുന്നില്ല.

“അപ്പന്റെ മക്കളുടെ നിരപരാധിത്വം തെളിയിക്കണമെങ്കില്‍ ബന്യാമിനെ ഞങ്ങളോടൊപ്പം ഈജിപ്തിലേക്ക് അയക്കണം…. അവന്‍ യാതൊന്നും സംഭവിക്കാതെ ഈജിപ്തില്‍ നിന്ന് അപ്പന്റെ അടുക്കല്‍ ഞാന്‍ തിരിച്ചു കൊണ്ടു വരും…. ഒരു പക്ഷേ എനിക്കതിന് സാധിച്ചില്ലെങ്കില്‍ എന്റെ രണ്ട് മക്കളെയും അപ്പന്‍ കൊന്നു കളഞ്ഞോളൂ…” യഹൂദ പറഞ്ഞു.

“ഇല്ല. എന്തൊക്കെ പറഞ്ഞാലും ബന്യാമിനെ നിങ്ങളോടൊപ്പം വിടുന്ന പ്രശ്നമേയില്ല… നിങ്ങള്‍ക്കറിയാമല്ലോ. അവന്‍ ജനിച്ചപ്പോള്‍ അവന്റെ അമ്മയായ റാഹേല്‍ മരിച്ചു. പിന്നീട് അവന്റെ ജ്യേഷ്ഠനായ ജോസഫ് മരിച്ചു… ഇനിയും അവനും കൂടി എനിക്ക് നഷ്ടമായാല്‍ ഞാന്‍ ചങ്കുപൊട്ടി മരിക്കും. അതുകൊണ്ട് ബന്യാമിനെ ഞാന്‍ നിങ്ങളോടൊപ്പം ഈജിപ്തിലേക്ക് അയക്കില്ല…” യാക്കോബിന്റെ വാക്കുകള്‍ ഉറച്ചതായിരുന്നു. അപ്പനെ തന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ കഴിയുകയില്ലെന്ന് യഹൂദയ്ക്കും മറ്റ് സഹോദരങ്ങള്‍ക്കും മനസ്സിലായി.

ആഴ്ചകള്‍ പലതും കഴിഞ്ഞു….
യാക്കോബിന്റെ മക്കള്‍ ഈജിപ്തില്‍ നിന്ന് കൊണ്ടു വന്ന ധാന്യമെല്ലാം തീര്‍ന്നു തുടങ്ങിയതോടു കൂടി യാക്കോബ് തന്റെ മക്കളെ ധാന്യത്തിനായി വീണ്ടും ഈജിപ്തിലേക്ക് അയക്കുവാനൊരുങ്ങി.. എന്നാല്‍ ബെന്യാമിനെ തങ്ങളോടൊപ്പം ഈജിപ്തിലേക്ക് അയച്ചെങ്കില്‍ മാത്രമേ തങ്ങള്‍ ധാന്യത്തിനായി ഈജിപ്തിലേക്ക് പോവുകയുള്ളു എന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചു നിന്നു. ബെന്യാമിനെ ഈജിപ്തിലേക്ക് അയക്കില്ലെന്ന് യാക്കോബും വാശിപിടിച്ചു.

“അപ്പാ. അങ്ങ് ബന്യാമിനെ ഞങ്ങളോടൊപ്പം അയച്ചില്ലെങ്കില്‍, നമ്മളെല്ലാവരും ആഹാരമില്ലാതെ ഇവിടെ കിടന്ന് വിശന്ന് മരിക്കേണ്ടി വരും. അപ്പന് ദയവായി എന്നെ വിശ്വസിക്കു. ബന്യാമിനെ എന്നോടൊപ്പം അയക്കൂ. ഞാനവനെ സുരക്ഷിതമായി അങ്ങയുടെ അടുക്കല്‍ മടക്കിയെത്തിക്കാം…” യഹൂദ അവസാനമായി അപ്പനോട് പറഞ്ഞു.

ഒടുവില്‍ യഹൂദയുടെയും മറ്റ് മക്കളുടെയും നിര്‍ബന്ധത്തിന്‍ വഴങ്ങി യാക്കോബ് തന്റെ ഇളയ പുത്രനായ ബന്യാമിനെ അവരോടൊപ്പം ഈജിപ്തിലേക്ക് അയക്കുവാന്‍ തീരുമാനിച്ചു. അങ്ങനെ യാക്കോബിന്റെ മക്കള്‍ ഈജിപ്തിലേക്ക് യാത്രയായി. ദീര്‍ഘമായ യാത്രയ്ക്ക് ശേഷം അവര്‍ ഈജിപ്തിലെത്തി ജോസഫിനെ മുഖം കാണിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം തന്റെ കുഞ്ഞനുജന്‍ ബന്യാമിനെ കണ്ടപ്പോള്‍ ജോസഫിന്‍ സ്വയം നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ല. എങ്കിലും താനാരാണെന്ന് ജോസഫ് തന്റെ സഹോദരന്മാരോട് വെളിപ്പെടുത്തിയില്ല

“ഇവരെ എല്ലാവരെയും എന്റെ വീട്ടിലേക്ക് കൊണ്ടു പോകണം. എന്നോടൊപ്പം ഇവര്‍ക്കും ഉച്ചഭക്ഷണം തയ്യാറാക്കണം.. മാത്രമല്ല തടവറയിലായിരുന്ന ഇവരുടെ സഹോദരന് ശിമയോനെയും ഉടന്‍ മോചിപ്പിക്കൂ…” ജോസഫ് തന്റെ ഭ്യത്യന്മാരോട് ഉത്തരവിട്ടു. അവര്‍ ജോസഫിനെ അനുസരിച്ചു.

യാക്കോബിന്റെ പതിനൊന്ന് മക്കള്‍ക്കും രാജകീയമായ വരവേല്‍പ്പാണ്‍ ജോസഫിന്റെ വീട്ടില്‍ നിന്ന് ലഭിച്ചത്. മുന്തിയ വിരുന്നാണ് ജോസഫ് സഹോദരന്മാര്‍ക്കു വേണ്ടി ഒരുക്കിയത്. പരദേശികളായ തങ്ങളെ ഈജിപ്തിലെ രാജാവിനോളം അധികാരമുള്ള ഈ വലിയ മനുഷ്യന്‍, ഇത്രയധികം ബഹുമാനിക്കുന്നതിന്റെ കാരണം എത്ര തന്നെ ചിന്തിച്ചിട്ടും ജോസഫിന്റെ സഹോദരങ്ങള്‍ക്ക് മനസ്സിലായില്ല.

ജോസഫിനോടൊപ്പം വിരുന്ന് കഴിക്കുമ്പോഴും, ജോസഫ് തങ്ങളോട് കുശലാന്വേഷങ്ങള്‍ നടത്തുമ്പോഴും തങ്ങളേതോ സ്വപ്നലോകത്താണോന്ന് പോലും ജോസഫിന്റെ സഹോദരങ്ങള്‍ക്ക് തോന്നി,…

എന്നാല്‍ വലിയ വിപത്തുകള്‍ തങ്ങളെ തേടിയെത്താന്‍ പോവുകയാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.

(തുടരും..)

Saturday, July 19, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-9

“പറയൂ. എന്താണ് നിങ്ങളുടെ തീരുമാനം…? നിങ്ങളിലൊരാള്‍ കനാന്‍ ദേശത്തു ചെന്ന് നിങ്ങളുടെ അനുജനെ എന്റെ മുന്നിലെത്തിക്കുവാന്‍ ഒരുക്കമാണോ..” ജോസഫിന്റെ വാക്കുകള്‍ അവന്റെ സഹോദരന്മാരുടെ കാതുകളില്‍ മുഴങ്ങി…

“എന്തു പറഞ്ഞാണ് അപ്പന്റെ അടുക്കല്‍ നിന്നും തങ്ങളുടെ ഇളയ സഹോദരനായ ബെന്യാമിനെ ഈജിപിതില്‍ കൊണ്ടു വരിക..? ജോസഫിന്റെ സഹോദരന്മാര്‍ എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞു. തന്റെ ചോദ്യത്തിന് തന്റെ സഹോദരന്മാരില്‍ നിന്ന് അനുയോജ്യമായൊരു മറുപടി ലഭിക്കാതെ വന്നപ്പോള്‍ അവരെ ഒന്നടങ്കം തടവറയിലടയ്ക്കുവാന്‍ ജോസഫ് ഉത്തരവിട്ടു. അങ്ങനെ മൂന്ന് ദിവസം അവര്‍ തടവറയില്‍ കിടന്നു.

“യജമാനനേ ഞങ്ങള്‍ നിരപരാധികളാണ്.. ദയവായി ഞങ്ങളെ ഞങ്ങളുടെ നാട്ടിലേക്ക് പറഞ്ഞു വിടണം. ഞങ്ങള്‍ ധാന്യവുമായി വരുന്നതും കാത്തിരിക്കുകയാണ് ഞങ്ങളുടെ മാതാപിതാക്കന്മാരും, മറ്റുള്ളവരും. അവര്‍ മുഴുപട്ടിണിയിലാവുന്നതിന് മുമ്പ് ഞങ്ങളെ പറഞ്ഞയക്കണം…” മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ജോസഫ് തടവറയിലെത്തി തന്റെ സഹോദരന്മാരെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ ഒന്നടങ്കം ജോസഫിനോട് അപേക്ഷിച്ചു.

“ഏതായാലും.. നിങ്ങള്‍ മൂലം നിങ്ങളുടെ വീട്ടിലുള്ളവര്‍ പട്ടിണി കിടന്ന് മരിക്കേണ്ടി വരില്ല… നിങ്ങള്‍ക്ക് ആവശ്യമുള്ള ധാന്യവും ഞാന്‍ നല്‍കാം…” ജോസഫ് പറഞ്ഞു. “പക്ഷേ ഒരു കാര്യം. നിങ്ങള്‍ സഹോദരന്മാരില്‍ ഒരാളെയൊഴികെ ബാക്കി ഒമ്പതുപേരെ മാത്രമേ ഞാനീ തടവറയില്‍ നിന്ന് മോചിപ്പിക്കുകയുള്ളു. നിങ്ങള്‍ കനാന്‍ ദേശത്തു ചെന്ന് നിങ്ങളുടെ ഇളയ അനുജനുമായി എന്റെ അടുക്കല്‍ മടങ്ങിയെത്തിയാല്‍ തടവറയില്‍ കിടക്കുന്ന നിങ്ങളുടെ സഹോദരനെയും ഞാന്‍ മോചിപ്പിക്കാം…”

‘തങ്ങള്‍ പത്തു പേരില്‍ ആരാണ് ബന്യാമിനെ ഇവിടെയെത്തിക്കുന്നതുവരെ ഈ തടവറയില്‍ കഴിയുക..” ജോസഫിന്റെ വാക്കുകള്‍ സഹോദരന്മാരെ ആശയക്കുഴപ്പത്തിലാക്കി. ഒടുവില്‍ ശിമയോന്‍ തടവറയില്‍ കഴിയുവാന്‍ തയ്യാറായി. അങ്ങനെ ബാക്കിയുള്ള ഒമ്പതു പേരെയും ജോസഫ് തടവറയില്‍ നിന്ന് മോചിപ്പിച്ചു.

“നമ്മുടെ സഹോദരനായ ജോസഫിനോട് നാം ചെയ്ത് തെറ്റിന് നമുക്ക് ദൈവം നല്‍കിയ ശിക്ഷയാണിത്. അവന്റെ കണ്ണുനീരും, നിലവിളിയും നാം അന്ന് കേള്‍ക്കാതെ പോയതിന്‍ നമുക്ക് ലഭിച്ച വലിയ ശിക്ഷ..” സഹോദരന്മാര്‍ തമ്മില്‍ പറയുന്നത് ജോസഫ് കേട്ടു.

“അതെ ജോസഫിനോട് നിങ്ങള്‍ ചെയ്ത തെറ്റിന് ദൈവം നിങ്ങള്‍ക്ക് നല്‍കിയ ശിക്ഷ തന്നെയാണിത്. അവനെ ഒന്നും ചെയ്യരുതെന്ന് അന്ന് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും ആരും എന്റെ വാക്കുകള്‍ ചെവിക്കൊണ്ടില്ല… “ യാക്കോബിന്റെ മൂത്ത പുത്രനായ രൂബേന്‍ തന്റെ സഹോദരന്മാരെ കുറ്റപ്പെടുത്തി.

ഈ സമയം തന്റെ സഹോദരന്മാരുടെ ചാക്കുകളില്‍ ധാന്യം നിറയ്ക്കുവാനും അവരുടെ കൈയ്യില്‍ നിന്ന് പണം വാങ്ങി അവരറിയാതെ ആ ചാക്കിനുള്ളില്‍ തന്നെ വയ്ക്കുവാനും, മാത്രമല്ല മടക്കയാത്രയില്‍ അവര്‍ക്ക് ഭക്ഷിക്കുവാനുള്ള ആഹാരം നല്‍കുവാനും ജോസഫ് തന്റെ ഭ്യത്യന്മാരോട് കല്പിച്ചു. എന്നാല്‍ അവര്‍ തന്റെ സഹോദരന്മാരാണെന്ന് ജോസഫ് ആരെയും അറിയിച്ചില്ല.

ഭ്യത്യന്മാര്‍ ജോസഫ് പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു. അങ്ങനെ അവര്‍ ഒമ്പത് സഹോദരന്മാരും ധാന്യം നിറച്ച ചാക്കുകള്‍ കഴുതപ്പുറത്ത് കയറ്റി ഈജിപ്തില്‍ നിന്നും കനാന്‍ ദേശത്തേക്ക് യാത്രയായി. വളരെ ദീര്‍ഘമായ യാത്രയ്ക്കിടയില്‍ അവര് ഒരു സത്രത്തില്‍ വിശ്രമിക്കുന്നതിനിടയില്‍ അവരിലൊരാള്‍ കഴുതയ്ക്ക് തീറ്റ നല്‍കുവാന്‍ ചാക്ക് അഴിച്ചു.

പെട്ടന്നാണ് അയാള്‍ ഞെട്ടിപ്പോയത്..
‘തങ്ങള്‍ ഈജിപിതില്‍ നിന്ന് ധാന്യം വാങ്ങിയപ്പോള്‍ കൊടുത്ത പണമിതാ ചാക്കിലിരിക്കുന്നു.‘ അയാള്‍ തന്റെ സഹോദരന്മാരോട് ഓടിച്ചെന്ന് ഇക്കാര്യമറിയിച്ചപ്പോള്‍ അവരും പെട്ടന്ന് തങ്ങളുടെ ചാക്കുകള്‍ പരിശോധിച്ചപ്പോള്‍ തങ്ങളുടെ ചാക്കുകളിലും തങ്ങള്‍ കൊടുത്ത പണമിരിക്കുന്നത് കണ്ടു.

‘ഇതെങ്ങനെ സംഭവിച്ചു..?
പണം ക്യത്യമായി എണ്ണിക്കൊടുത്താണ് തങ്ങള്‍ ധാന്യം വാങ്ങിയത്… ആ പണമെങ്ങനെ വീണ്ടും തങ്ങളുടെ ചാക്കുകളിലെത്തി….? എത്ര തന്നെ ചിന്തിച്ചിട്ടും ജോസഫിന്റെ സഹോദരന്മാര്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല….

ഇനിയിപ്പോള്‍ എന്തൊക്കെയാണ് സംഭവിക്കുവാന്‍ പോകുന്നത്..?
ചെയ്യാത്ത കുറ്റത്തിന്‍ ശിമയോന്‍ തടവറയിലായി… ഇപ്പോഴിതാ ഇങ്ങനെയും സംഭവിച്ചിരിക്കുന്നു…
അവര്‍ വല്ലാതെ പരിഭ്രാന്ത്രരായി.

(തുടരും..)