Wednesday, June 25, 2008

സെലീനയുടെ പാവക്കുട്ടി -11

“പണ്ട് ഞാനൊരു മാലാഖയായിരുന്നു…” പാവക്കുട്ടി സെലീനയോട് തന്റെ കഥ പറയുവാന്‍ തുടങ്ങി“

“സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവത്തിന്റെ സന്ദേശങ്ങള്‍ ഭൂമിയിലെത്തിക്കുക എന്നതാണ് മാലാഖമാരുടെ പ്രധാന ജോലി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലേക്ക് വന്ന ഞാന്‍ ഒരു കടല്‍ തീരത്താണ് എത്തിയത്. അവിടെ പാവകളെ വില്‍ക്കുന്ന ഒരു കച്ചവടക്കാരനെ ഞാന്‍ കണ്ടു. ഭൂമിയിലുള്ളതൊന്നും ഞങ്ങള്‍ മാലാഖമാര്‍ മോഹിച്ചു കൂടെന്ന് നിയമമുണ്ട്. പക്ഷേ ആ നിയമം അന്ന് ഞാന്‍ ലംഘിച്ചു..”

“എങ്ങനെ…” സെലീന പെട്ടന്ന് ചോദിച്ചു.

“കച്ചവടക്കാരന്‍ വില്‍ക്കുവാന്‍ വച്ചിരിക്കുന്ന മനോഹരങ്ങളായ പാവകളെ കണ്ടപ്പോള്‍ അതിലൊരണ്ണത്തിനെ അയാളറിയാതെ കൈക്കലാക്കണമെന്ന് ഞാന്‍ തീരുമാനിച്ചു..” പാവക്കുട്ടി പറഞ്ഞു “അങ്ങനെ അദ്യശ്യയായ ഞാന്‍ അയാളുടെ കൈവശമുണ്ടായിരുന്ന ഏറ്റവും സുന്ദരിയായൊരു പാവയെ മോഷ്ടിച്ചു… എന്നാല്‍ ആ തെറ്റിന് ദൈവം എനിക്ക് വിധിച്ച ശിക്ഷ ഭയങ്കരമായിരുന്നു…

“എന്തായിരുന്നു ശിക്ഷ…” സെലീന ചോദിച്ചു.

“പാവയെ മോഷ്ടിച്ച ഞാന്‍ ദൈവശാപം മൂലം ആ കച്ചവടക്കാരന്റെ കടയിലെ മറ്റൊരു പാവയായി മാറി…” അത്രയും പറഞ്ഞ ശേഷം പാവക്കുട്ടി തേങ്ങിക്കരഞ്ഞു.

“സുന്ദരിയായൊരു പാവയായിട്ടും വര്‍ഷങ്ങളോളം ആരും വിലയ്ക്ക് വാങ്ങാതെ ആ കച്ചവടക്കാരന്റെ കടയില്‍ എനിക്ക് കഴിയേണ്ടി വന്നു…” പാവക്കുട്ടി തന്റെ കഥ തുടര്‍ന്നു. “ഒടുവില്‍ കുട്ടിയുടെ പിറന്നാളിനാണ് ആ കച്ചവടക്കാരന്റെ കൈയ്യില്‍ നിന്ന് ഫാദറ് ഇമ്മാനുവേല്‍ എന്നെ വിലയ്ക്ക് വാങ്ങിയതും പിറന്നാള്‍ സമ്മാനമായി എന്നെ കുട്ടിക്ക് സമ്മാനിച്ചതും…” പാവക്കുട്ടി തന്റെ കഥ പറഞ്ഞു നിര്‍ത്തി. പാവക്കുട്ടിയുടെ കഥ കേട്ടപ്പോള്‍ സെലീനയ്ക്കും സങ്കടം തോന്നി.

“അപ്പോള്‍ ഇനിയൊരിക്കലും പാവക്കുട്ടിക്ക് മാലാഖയാവാന്‍ കഴിയില്ലേ..” സെലീന ചോദിച്ചു.

“കഴിയും. പക്ഷേ ഞാന്‍ ശാപവിമുക്തയാവുന്ന ദിവസം എന്നാണെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞ്… ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞൊരിക്കല്‍… അന്നുവരെ ഈ പാവയുടെ രൂപത്തില്‍ എനിക്കീ ഭൂമിയില്‍ കഴിയേണ്ടി വരും…” പാവക്കുട്ടി സങ്കടപ്പെട്ടു.

“വിഷമിക്കേണ്ട… പാ‍വക്കുട്ടിക്ക് ഞാനുണ്ട് കൂട്ടിന്… എത്ര നാള്‍ വേണമെങ്കിലും എന്നോടൊപ്പം കഴിഞ്ഞോളൂ…” സെലീന പാവക്കുട്ടിയെ ആശ്വസിപ്പിച്ചു..

“ഒരു ദിവസം എന്റെയീ രൂപത്തിന്‍ മാറ്റം വരും.. എനിക്കെന്റെ പഴയ രൂപം തിരിച്ചു കിട്ടും. അന്ന് ഞാനീ ഭൂമി വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങും..പക്ഷേ ഈ ഭൂമി വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതിന്‍ മുമ്പ് എനിക്കീ ഭൂമിയില്‍ ചില കടമകള്‍ ചെയ്തു തീര്‍ക്കാനുണ്ട്…” മാലാഖ സെലീനയോട് പറഞ്ഞു.

“അതെന്താണ്.. “സെലീന പെട്ടന്ന് ചോദിച്ചു. “അത്… സെലീനയുടെ സ്വഭാവങ്ങളെല്ലാം മാറ്റി നല്ലൊരു കുട്ടിയാക്കുക എന്നതാണ്” പാവക്കുട്ടി പറഞ്ഞത് കേട്ട് സെലീനയുടെ മുഖം ചുവന്നു. ആരെങ്കിലും തന്നെ കുറ്റപ്പെടുത്തുന്നത് സെലീനയ്ക്ക് തീരെ സഹിക്കില്ലല്ലോ..

“ആരു പറഞ്ഞു ഞാന്‍ ചീത്ത കുട്ടിയാണെന്ന്…? ഞാന്‍ നല്ല കുട്ടിയാ..” സെലീന പരിഭവപ്പെട്ടു

“സെലീനേ നല്ല കുട്ടികള്‍ നല്ല പ്രവ്യത്തികള്‍ മാത്രമേ ചെയ്യുകയുള്ളു… അവര്‍ എല്ലാവരെയും സ്നേഹിക്കും. ആരോടും വഴക്കുണ്ടാക്കുകയില്ല. നന്നായി പഠിക്കും . പക്ഷേ ആ സ്വഭാവങ്ങളൊന്നും നിനക്കില്ല… മറ്റുള്ള കുട്ടികളുമായി വഴക്കുണ്ടാക്കുക. അവരെ ഉപദ്രവിക്കുക. എന്നു വേണ്ട ഒരു പാട് ചീത്ത സ്വഭാവങ്ങള്‍ കുട്ടിക്കുണ്ട്… “പാവക്കുട്ടി തന്നെ കുറ്റപ്പെടുത്തുന്നത് സഹിച്ചു നില്‍ക്കുവാന്‍ സെലീനയ്ക്ക് കഴിഞ്ഞില്ല. അവളുടെ ക്ഷമയറ്റു. “

പോ… പോ.. ഇവിടുന്ന്…” കലിമൂത്ത അവള്‍ കൈയ്യില്‍ കിട്ടിയതെല്ലാം പാവക്കുട്ടിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. പാവക്കുട്ടി ഒരക്ഷരം ഒരിയാടാതെ സെലീനയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകി നിന്നു. സെലീനയ്ക്ക് ദേഷ്യം വര്‍ദ്ധിച്ചു. അവള്‍ പാവക്കുട്ടിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി. കൊഴുത്ത തുപ്പല്‍ പാവക്കുട്ടിയുടെ മുഖത്ത് നിന്നും താഴേക്ക് ഒലിച്ചിറങ്ങി. എന്നിട്ടും ദേഷ്യമടക്കുവാനാവാതെ സെലീന പാവക്കുട്ടിയെ എടുത്ത് തുറന്ന് കിടന്ന ജാലകത്തിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു…

പുറത്ത് അപ്പോള്‍ മഞ്ഞുമഴ പെയ്യുകയായിരുന്നു. തണുപ്പ് സെലീനയുടെ ശരീരത്തില്‍ കുത്തിയിറങ്ങി. ജാലകവാതില്‍ അടച്ചശേഷം അവള്‍ കട്ടിലില്‍ കയറി കമ്പിളിക്കുള്ളില്‍ ആശ്വാസത്തോടെ ചുരുണ്ടു കൂടി കിടന്നു. പെട്ടന്നു തന്നെ അവള്‍ ഉറങ്ങുകയും ചെയ്തു.

പ്രഭാതം.
അന്ന് അവധി ദിവസമാ‍യതിനാല്‍ സെലീന കട്ടിലില്‍ മൂടിപ്പുതച്ച് കിടന്നുറക്കമായിരുന്നു. സമയം ഏഴു മണി കഴിഞ്ഞു. സെലീനയുടെ മമ്മി അടുക്കളയില്‍ തിരക്കിട്ട ജോലിയിലാണ്. പപ്പയും, വല്യപ്പച്ചനും പത്രം വായിക്കുന്ന തിരക്കിലുമാണ്…

“സെലീനേ…” കൂര്‍ക്കം വലിച്ചുറങ്ങുന്ന സെലീനയെ ആരോ തട്ടി വിളിച്ചു. ഒന്ന് രണ്ട് തവണ വിളി കേട്ടിട്ടും സെലീന അനങ്ങിയില്ല. ഒടുവില്‍ അവള്‍ ദേഷ്യത്തോടെ കണ്ണുകള്‍ തുറന്നപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട തന്റെ മുന്നില്‍ നില്‍ക്കുന്ന പാ‍വക്കുട്ടിയെയാണ് കണ്ടത്..

ഇന്നലെ രാത്രിയില്‍ താന്‍ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ എങ്ങനെ വീണ്ടും ഇവിടെയെത്തി… സെലീന ഞെട്ടിപ്പോയി.

(തുടരും...)

1 comment:

യൂനുസ് വെളളികുളങ്ങര said...

പാല്ഗോവ് സുന്തരനാണ്‍ സുശീലനുമാണ്‍ അവന്റെ ഭാര്യ റോബോറട്ടാണ്‍ ആദ്യമൊകെ അവള്‍ അവന്റെ ഇഗിതത്തിന്‍ വഴങ്ങിയിരുന്നു പിന്നെയാണ്‍ അവന്റെ അതിശയിപ്പിക്കുന്ന ബുദ്ദി സാമര്ത്യം അത് അവള്‍ തിരിച്ചറിയും ബോയെക്കും അവന്‍ അവളുടെ മേല്‍ ആതിപത്യം സ്താപിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്ക്ക്
http://thamaravadunnu.blogspot.com